ഒമ്പത് കോടി രൂപയുടെ കടബാധ്യതയും ചെക്ക് ബൗൺസ് കേസും മൂലം തിഹാർ ജയിലിൽ കീഴടങ്ങിയ ബോളിവുഡ് ഹാസ്യതാരം രാജ്പാൽ യാദവിന് പരസ്യ പിന്തുണയുമായി നടനും മനുഷ്യസ്‌നേഹിയുമായ സോനു സൂദ്. രാജ്പാൽ യാദവ് പത്ത് വർഷത്തിലേറെയായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രത്തിനായി എടുത്ത വായ്പയുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യാദവ് കീഴടങ്ങിയത്. ഇപ്പോഴിതാ സോനു സൂദ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘രാജ്‌പാൽ യാദവ് നമ്മുടെ സിനിമയ്ക്ക് വർഷങ്ങളോളം മറക്കാനാവാത്ത സംഭാവനകൾ നൽകിയ അനുഗൃഹീതനായ ഒരു നടനാണ്. ചിലപ്പോഴൊക്കെ ജീവിതം നമ്മോട് അനീതി കാണിക്കാറുണ്ട്; അത് കഴിവിന്റെ കുറവ് കൊണ്ടല്ല, മറിച്ച് സാഹചര്യങ്ങളുടെ ക്രൂരത കൊണ്ടാണ്. അദ്ദേഹം എന്റെ സിനിമയുടെ ഭാഗമാകും. നിർമ്മാതാക്കളും സംവിധായകരും സഹപ്രവർത്തകരുമെല്ലാം ഒത്തൊരുമിച്ച് നിൽക്കേണ്ട നിമിഷമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഭാവിയിലെ ജോലികളിൽ ക്രമീകരിക്കാവുന്ന ഒരു ചെറിയ അഡ്വാൻസ് തുക (Signing amount) നൽകുന്നത് ഒരു ദാനമല്ല, മറിച്ച് അദ്ദേഹത്തിന്റെ അന്തസ്സിനെ മാനിക്കലാണ്. നമ്മളിലൊരാൾ കഠിനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, അദ്ദേഹം ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിക്കേണ്ടത് ഈ സിനിമാലോകത്തിന്റെ കടമയാണ്. നമ്മൾ കേവലം ഒരു തൊഴിലിടം മാത്രമല്ലെന്ന് ഇങ്ങനെയൊക്കെയാണ് തെളിയിക്കേണ്ടത്.’– സോനു സൂദ് കുറിച്ചു.
ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട ദശാബ്ദങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബോളിവുഡ് നടൻ രാജ്പാൽ യാദവ് ഡൽഹിയിലെ തിഹാർ ജയിലിൽ കീഴടങ്ങിയത്. 2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രത്തിന് വേണ്ടി മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും അദ്ദേഹം എടുത്ത അഞ്ച് കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതാണ് ഈ നിയമപ്രശ്നങ്ങൾക്ക് ആധാരമായത്. ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങുകയും താരം നൽകിയ ഏഴ് ചെക്കുകൾ മടങ്ങുകയും ചെയ്തതോടെ 2018-ൽ കോടതി അദ്ദേഹത്തെയും ഭാര്യയെയും ശിക്ഷിച്ചിരുന്നു.
പലിശയുൾപ്പെടെ കടം ഒമ്പത് കോടിയായി ഉയർന്ന സാഹചര്യത്തിൽ, തിരിച്ചടയ്ക്കാൻ കോടതി പലതവണ സമയം അനുവദിച്ചെങ്കിലും താരം നൽകിയ ഏകദേശം ഇരുപതോളം ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. അവസാന നിമിഷം 25 ലക്ഷം രൂപയുടെ പുതിയ ചെക്കും തിരിച്ചടവിനുള്ള പുതിയ പ്ലാനും സമർപ്പിച്ച് ഒരാഴ്ചത്തെ സാവകാശം കൂടി തേടിയെങ്കിലും, സെലിബ്രിറ്റി പദവി നിയമത്തിന് മുന്നിൽ ഇളവുകൾക്ക് അർഹമല്ലെന്ന് വ്യക്തമാക്കി കോടതി അപേക്ഷ നിരസിച്ചു. ഇതോടെ മറ്റ് വഴികളില്ലാതെ 2026 ഫെബ്രുവരി 5-ന് വൈകുന്നേരം നാല് മണിയോടെ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കാനായി താരം ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
















