പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രവി നായർ കുറ്റക്കാരനാണെന്ന് കോടതി. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് ഗാന്ധിനഗറിലെ മൻസ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ തടവും പിഴയുമാണ് കോടതി ഉത്തരവിട്ടത്.
അദാനി ഗ്രൂപ്പിന്റെയും ഉപകമ്പനികളുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ എക്‌സിൽ പ്രചരിപ്പിച്ചു എന്നാണ് കമ്പനിയുടെ പരാതി. രവി നായർ പങ്കുവെച്ച ട്വീറ്റുകൾ വസ്തുതാവിരുദ്ധമാണെന്നും, നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ബോധപൂർവ്വം നടത്തിയ ശ്രമമാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ വാദിച്ചു. ഇത് കേവലം വിമർശനമല്ല, മറിച്ച് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന കമ്പനിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദീർഘകാലം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് രവി നായർക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചത്. ക്രിമിനൽ മാനനഷ്ടം തെളിഞ്ഞതോടെ ഒരു വർഷം തടവ് അനുഭവിക്കാൻ കോടതി ഉത്തരവിട്ടു. പാലക്കാട് സ്വദേശിയായ രവി നായർ ഡൽഹി കേന്ദ്രമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. റഫാൽ ഇടപാടിലും അദാനി ഗ്രൂപ്പിനെതിരായ അന്വേഷണാത്മക റിപ്പോർട്ടുകളിലും അദ്ദേഹം നേരത്തെ സജീവമായിരുന്നു.
വിധിക്ക് പിന്നാലെ ഗാന്ധിനഗർ ജില്ലാ കോടതിയെ സമീപിക്കാനാണ് രവി നായരുടെ തീരുമാനം. താൻ പങ്കുവെച്ചത് മറ്റ് പ്രമുഖ മാധ്യമങ്ങളിൽ നേരത്തെ വന്ന വാർത്തകൾ മാത്രമാണെന്നും അത് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കേസിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രവി നായരും അദ്ദേഹത്തിന്റെ അഭിഭാഷകരും തീരുമാനിച്ചിരിക്കുന്നത്.
















