കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രകളുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 760 കോടിയിലധികം രൂപയാണ് പ്രധാനമന്ത്രിയുടെ യാത്രകൾക്കായി ചെലവായതെന്ന് വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. വെള്ളിയാഴ്ച സഭയിൽ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
2024-ൽ വാർഷിക യാത്രാച്ചെലവ് 100 കോടി രൂപയായിരുന്നെങ്കിൽ, 2025-ൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വർധിച്ചതോടെ ഇത് 175 കോടി രൂപയായി ഉയർന്നു.
യാത്രകളിലെ ആതിഥേയത്വ ചെലവുകൾ ഭൂരിഭാഗവും അതത് രാജ്യങ്ങൾ വഹിക്കുമ്പോൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഔദ്യോഗിക പ്രതിനിധി സംഘം, മാധ്യമ സംഘം, ലോജിസ്റ്റിക്സ് എന്നിവയ്ക്കാണ് ഇന്ത്യ പ്രധാനമായും തുക ചെലവഴിക്കുന്നത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്തെ യാത്രാച്ചെലവുകളും മറുപടിയിൽ താരതമ്യം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, 2011-ലെ അമേരിക്കൻ സന്ദർശനത്തിന് 10.74 കോടി രൂപയും 2013-ലെ റഷ്യൻ യാത്രയ്ക്ക് 9.95 കോടി രൂപയുമാണ് അന്ന് ചെലവായത്.
















