അമ്മ, അച്ഛൻ… ലോകത്തിൽ ഏതൊരു മകനും മകൾക്കും ഏറ്റവും പ്രിയപ്പെട്ട രണ്ട് വാക്കുകൾ. സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച്, രാപ്പകൽ കഷ്ടപ്പെട്ട് മക്കൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. എന്നാൽ പലപ്പോഴും അവർക്ക് പറ്റുന്ന ഒരു വലിയ തെറ്റുണ്ട്; മക്കൾക്കായി പണം സമ്പാദിക്കുന്നതിനിടയിൽ അവർക്ക് നൽകേണ്ട ‘സമയം’ നൽകാൻ മറന്നുപോകുന്നു. സ്വർണ്ണക്കൂട്ടിലാണെങ്കിലും ഏകാന്തത അനുഭവിക്കുന്ന ഒരു കുട്ടി ചെന്നുപെടുന്നത് അപകടകരമായ വഴികളിലേക്കായിരിക്കും.
അത്തരത്തിൽ, മാതാപിതാക്കളുടെ അമിതമായ ജോലിത്തിരക്കും ശ്രദ്ധക്കുറവും ഒരു കൗമാരക്കാരിയെ ലഹരിയുടെ അന്ധകാരത്തിലേക്ക് തള്ളിയിട്ട ഭീതിജനകമായ ഒരു കഥയാണിത്. മകളുടെ ഏകാന്തത മാറ്റാൻ ലഹരി എത്തിയപ്പോൾ, വൈകി മാത്രം അതറിഞ്ഞ മാതാപിതാക്കൾ അവളെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അവൾ അവരെ ശത്രുക്കളായി കണ്ടുതുടങ്ങിയിരുന്നു. ഒടുവിൽ, സ്വന്തം ചോരയിൽ പിറന്ന മകളുടെ കൈകളാൽ ആ മാതാപിതാക്കൾക്ക് ജീവൻ വെടിയേണ്ടി വന്നു. ബംഗ്ലാദേശിനെ നടുക്കിയ ഓയിഷി റഹ്മാൻ എന്ന പെൺകുട്ടിയുടെയും അവളുടെ തകർന്ന കുടുംബത്തിന്റെയും കഥയാണിത്.
1994 ഓഗസ്റ്റ് 17-ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ചമേലി ബാഗ് പ്രദേശത്താണ് ഓയിഷി എന്ന പെൺകുട്ടി ജനിച്ചത്. അച്ഛൻ മഹ്ഫുസൂർ പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും അമ്മ സ്വപ്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായിരുന്നു. ഓയിഷിക്ക് ഒരു അനിയനും ഉണ്ട്. പുറമെ നോക്കുന്നവർക്ക് അത് ഒരു സന്തുഷ്ടമായ കുടുംബമായിരുന്നു. എന്നാൽ മാതാപിതാക്കളുടെ ജോലിയുടെ തിരക്കുകൾക്കിടയിൽ ഓയിഷിക്ക് ലഭിക്കേണ്ടിയിരുന്ന സ്നേഹവും ശ്രദ്ധയും എവിടെയോ നഷ്ടപ്പെട്ടുപോയി. പഠനത്തിൽ ശരാശരി മാത്രമായിരുന്ന അവൾ, ചെറുപ്പം മുതലേ ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന പ്രകൃതമായിരുന്നു.
ഒരു സമയം എത്തിയപ്പോഴേക്കും വീട്ടിലെ അച്ചടക്കവും നിയന്ത്രണങ്ങളും ഓയിഷിക്ക് ശ്വാസംമുട്ടലായി തോന്നിത്തുടങ്ങി. ഇതൊക്കെ കാരണം അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അവൾ സിഗരറ്റ് വലിക്കാൻ ശീലിച്ചു. ഒരു ദിവസം 20 സിഗരറ്റ് വരെയാണ് അവൾ വലിക്കുന്നത്. ഇത് കണ്ടുപിടിച്ച മാതാപിതാക്കൾ അവളെ ശിക്ഷിച്ചെങ്കിലും അവളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. കാലക്രമേണ അവൾ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും മാനസികമായി അകന്നു.
സ്കൂൾ കട്ട് ചെയ്ത് പുറത്തുപോയി തുടങ്ങിയ ഓയിഷി, തന്നെക്കാൾ ഇരട്ടി പ്രായമുള്ളവരുമായി സൗഹൃദം സ്ഥാപിച്ചു. അതിനിടയിലാണ് അവൾ റോണി എന്ന ഡാൻസറെ പരിചയപ്പെടുന്നത്. റോണിയിലൂടെ അവൾ മയക്കുമരുന്നിന്റെ ലോകത്തേക്ക് ആഴ്ന്നിറങ്ങി. ‘യാബ’ (Yaba) എന്ന മാരക മയക്കുമരുന്നിന് അവൾ അടിമയായി. ലഹരിക്കായി പണം കണ്ടെത്താൻ അച്ഛന്റെ പേഴ്സിൽ നിന്ന് മോഷ്ടിക്കാനും അവൾ മടിച്ചില്ല. ഇതിൽ നിന്ന് രക്ഷപെടാനായി അവൾ മൂന്ന് തവണ ആത്മഹത്യയ്ക്കും ശ്രമിച്ചു.
ഓയിഷയിൽ പതിയെ മാറ്റങ്ങൾ വന്നു തുടങി. ഈ മാറ്റങ്ങൾ കണ്ട മാതാപിതാക്കൾ അവളെ നിയന്ത്രിക്കാൻ ശ്രമിച്ചു. അവളുടെ സ്കൂൾ മാറ്റി, ഫോൺ പിടിച്ചുവാങ്ങി, വീടിന് പുറത്തിറങ്ങുന്നത് വിലക്കി. എന്നാൽ ഈ നിയന്ത്രണങ്ങൾ അവളിൽ കടുത്ത പകയാണ് വളർത്തിയത്. തന്റെ സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കുന്ന മാതാപിതാക്കളെ അവൾ ശത്രുക്കളായി കാണാൻ തുടങി.
2013 ഓഗസ്റ്റ് 15. ഒരു ഭയാനകമായ പദ്ധതി അവൾ മനസ്സിൽ ഉറപ്പിച്ചു. വൈകുന്നേരം അമ്മയ്ക്ക് കൊടുത്ത കോഫിയിൽ അവൾ 60-ഓളം ഉറക്കഗുളികകൾ കലർത്തി നൽകി. രാത്രി പത്ത് മണിയോടെ അച്ഛൻ വന്നപ്പോഴും അവൾ അത് തന്നെ ആവർത്തിച്ചു. അവർ മയക്കത്തിലേക്ക് വീണപ്പോൾ, അവരെ കൊല്ലാനായി ഓയിഷി രണ്ട് ബോട്ടിൽ വിസ്കി കുടിച്ച് തന്റെ ധൈര്യം സംഭരിച്ചു. പുലർച്ചെ രണ്ട് മണിയോടെ അവൾ കരുതി വെച്ചിരുന്ന കത്തി എടുത്തു. ആദ്യം അമ്മയെയാണ് അവൾ ആക്രമിച്ചത്. വേദന കൊണ്ട് അമ്മ നിലവിളിച്ചപ്പോൾ എട്ടു വയസ്സുകാരനായ അനിയൻ ഓഹി ഉണർന്നു. അവനെ രക്ഷിക്കാൻ അമ്മ അവനെ ദൂരേക്ക് തള്ളി മാറ്റി. നിമിഷങ്ങൾക്കുള്ളിൽ അമ്മ മരിച്ചു. പിന്നാലെ അച്ഛനെയും അവൾ കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം ഭയന്നുപോയ അനിയനെ അവൾ ബാത്ത്റൂമിൽ പൂട്ടിയിട്ടു. വീട്ടിലെ വേലക്കാരിയായ സുമി ഇതെല്ലാം കണ്ടെങ്കിലും പേടിച്ച് മിണ്ടിയില്ല. ഓയിഷി കുളിച്ച് വസ്ത്രം മാറി, തന്റെ രക്തം പുരണ്ട വസ്ത്രങ്ങളും ആഭരണങ്ങളും പണവും കത്തിയും രണ്ട് ബാഗുകളിലായി പാക്ക് ചെയ്തു അവിടെ നിന്ന് രക്ഷപെടാനായി തീരുമാനിച്ചു. അനിയനോട് പറഞ്ഞത് “അമ്മയ്ക്ക് ചെറിയൊരു പരിക്കേറ്റു, അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി” എന്നാണ്.
പിന്നീടുള്ള രണ്ട് ദിവസം അവൾ അനിയനെയും വേലക്കാരിയെയും കൂട്ടി പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. എന്നാൽ അധികകാലം രക്ഷപെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഓയിഷി, ഓഗസ്റ്റ് 17-ന് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. കോടതിയിൽ ഓയിഷി പലതവണ മൊഴി മാറ്റി പറഞ്ഞു. അവളുടെ പ്രായത്തെ ചൊല്ലിയും തർക്കങ്ങൾ നടന്നു. അവസാനം മെഡിക്കൽ പരിശോധനയിലൂടെ അവൾക്ക് 19 വയസ്സുണ്ടെന്ന് തെളിഞ്ഞു. 2015 നവംബർ 12-ന് കോടതി അവൾക്ക് വധശിക്ഷ വിധിച്ചു. എന്നാൽ അവൾക്കുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യങ്ങൾ കണക്കിലെടുത്ത് പിന്നീട് അത് ജീവപര്യന്തമായി കുറച്ചു.
ഇന്ന് ഓയിഷി ജയിലിലാണ്. ലഹരിയിൽ നിന്ന് മുക്തയായ അവൾ നിസ്കരിച്ചും ആത്മീയ ഗ്രന്ഥങ്ങൾ വായിച്ചും സമയം തള്ളനീക്കുന്നു. എന്നാൽ അവളുടെ അനിയൻ ഓഹി ഇന്നും ആ രാത്രിയുടെ ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. തന്റെ സഹോദരി തന്നെയാണ് അച്ഛനെയും അമ്മയെയും കൊന്നതെന്ന് അവൻ ഇന്നും വിശ്വസിക്കാൻ പ്രയാസപ്പെടുന്നു.
ഒരു കുടുംബത്തിന്റെ തകർച്ചയ്ക്കും രണ്ട് ജീവനുകൾ പൊലിയുന്നതിനും കാരണമായത് ലഹരിയും ആശയവിനിമയമില്ലായ്മയുമായിരുന്നു. മാതാപിതാക്കളുടെ സ്നേഹവും ശ്രദ്ധയും ശരിയായ സമയത്ത് ലഭിക്കാതെ പോയ ഒരു പെൺകുട്ടി എങ്ങനെ ഒരു കൊലപാതകിയായി മാറി എന്നതിന്റെ ഭയാനകമായ പാഠമാണ് ഓയിഷി റഹ്മാന്റെ കഥ.
















