ആണവ നിർവ്യാപന ചർച്ചകൾ വഴിമുട്ടിനിൽക്കെ ഇറാന് നേരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന ആണവ വ്യവസ്ഥകൾ അംഗീകരിക്കാൻ പത്തുദിവസത്തെ സമയം അനുവദിച്ച ട്രംപ്, വ്യവസ്ഥകൾ ലംഘിച്ചാൽ ‘മോശമായ കാര്യങ്ങൾ’ സംഭവിക്കുമെന്ന ഭീഷണിയും ഉയർത്തി. ഇറാനെതിരായ സൈനിക നടപടികൾക്ക് സജ്ജമാണെന്ന് പെന്റഗണും അറിയിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും നിഴലിക്കുകയാണ്.
യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പൂർണ്ണമായും നിർത്തലാക്കണമെന്നാണ് വാഷിംഗ്ടണിന്റെ പ്രധാന ആവശ്യം. ഇതിനൊപ്പം ഇറാന്റെ വിവാദമായ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ഉപേക്ഷിക്കണമെന്ന് ട്രംപ് കർശന നിർദ്ദേശം നൽകി. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കുന്നതിനും ആണവ ശേഷി തടയുന്നതിനുമുള്ള കടുത്ത നിലപാടിലാണ് വൈറ്റ് ഹൗസ്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കമല്ലാതെ മറ്റ് വഴികളില്ലെന്ന സൂചനയാണ് പെന്റഗൺ നൽകുന്നത്.
അതേസമയം, അമേരിക്കയുടേത് വെറും ഭീഷണിയാണെന്നും തങ്ങളെ പ്രകോപിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഇറാൻ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയ്ക്കും സുരക്ഷാ കൗൺസിലിനും ഇറാൻ കത്തയച്ചു. മേഖലയിൽ അമേരിക്ക സൈനിക ശേഷി വർദ്ധിപ്പിക്കുന്നത് ഇറാനെ ആക്രമിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും കത്തിൽ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സൗകര്യങ്ങൾക്കും നേരെ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
















