അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്നതിന് പിന്നാലെ താരത്തെ പുകഴ്ത്തി നടൻ ഉണ്ണി മുകുന്ദൻ. ഏറ്റവും മഹത്തായ തീരുമാനമാണ് അഖിൽ എടുത്തതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആശംസകളും അറിയിക്കുന്നതായും താൻ ഉൾപ്പടെയുള്ളവർക്ക് അഖില്‍ മാരാര്‍ പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
പിന്നാലെ പ്രതികരണവുമായി അഖില്‍ മാരാരും രംഗത്ത് എത്തി. ‘ഒരായിരം സ്നേഹം പ്രിയപ്പെട്ടവനെ..തലൈവാ..ഗുജറാത്തിൽ നിന്ന് കേരളത്തിൽ വന്ന് കാണിച്ച ഹീറോയിസം’, എന്നാണ് മറുപടിയായി അഖിൽ മാരാർ കമന്‍റ് ബോക്സില്‍ കുറിച്ചത്.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ
അഖിൽ, നിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്കറിയില്ലായിരിക്കാം, പക്ഷേ നിന്റെ യാത്ര നിരീക്ഷിച്ച ആർക്കും ഒരു കാര്യം വ്യക്തമാകും. യാതൊരുവിധ പ്രിവിലേജുകളും ഇല്ലാതെ വന്ന വ്യക്തിയാണ് നീ എന്ന്. അതാണ് നിന്റെ കഥയെ ഇത്രയും ശക്തമായി നിലനിർത്തുന്നത്.
യഥാർത്ഥമായ ആരാധനയിൽ നിന്നു കൊണ്ടാണ് ഞാനിത് എഴുതുന്നത്. ചെറിയൊരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുള്ളൊരു ആൺകുട്ടി. അവൻ പടിപടിയായി ഉയർന്ന്, ഇന്ന് എന്തായിത്തീരാൻ പോകുന്നുവെന്നത് ഏറെ പ്രചോദനകരമായ കാര്യമാണ്. മറ്റുള്ളവർക്ക് മാത്രമല്ല, എനിക്കും. ചില സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച്, വളരെ ബുദ്ധിമാനായ വിദ്യാർത്ഥിയായിരുന്നു നീ. ചിന്തയിൽ വ്യക്തതയും മൂർച്ചയുള്ള അഭിപ്രായവുമുള്ള ഒരാളായിരുന്നു. കാലക്രമേണ, നിന്റെ നിലപാടുകൾ വ്യക്തമായി. ആഴത്തിൽ ചിന്തിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്നു.
നീ സോഡ വിറ്റ, പഴക്കച്ചവടക്കാരനായി ഫോട്ടോകളെല്ലാം വളരെ ശക്തമാണ്. “വൈറ്റ് കോളർ” മൂല്യനിർണ്ണയത്തിൽ ഒരിക്കലും അഭിനിവേശമില്ലാത്തൊരു യുവാവിനെയാണ് അത് കാണിച്ച് തരുന്നത്. ഏകദേശം പത്ത് വർഷം മുൻപാണ് നമ്മൾ ആദ്യമായി കാണുന്നത്. അന്ന് നിന്റെ കണ്ണിൽ ഒരു ചലച്ചിത്രകാരനെ എനിക്ക് കാണാൻ പറ്റി. ആ കൂടിക്കാഴ്ച പെട്ടെന്ന് ഫലം കണ്ടില്ല. പക്ഷേ എന്റെ ഉള്ളിൽ ‘ചലച്ചിത്രകാരനാകണമെന്നുള്ള നിന്റെ വിശപ്പ്’ തങ്ങി നിന്നു. ശേഷം ഒരു സംവിധായകനായി ഞാൻ കണ്ടു.
പിന്നീടാണ് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെ യാത്ര. സാധാരണയായി സ്വകാര്യ സംഭാഷണങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. പക്ഷേ ഇത് പറയേണ്ടത് അനിവാര്യമാണ്. ഷോയിൽ പോകുന്നതിന് മുമ്പുള്ള നിന്റെ ഭയം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. നിന്നിൽ ഒരു വിജയിയെ കാണുന്നു എന്നാണ് ഞാനന്ന് പറഞ്ഞത്. ഒടുവിൽ നീ ഷോയ്ക്ക് അകത്തേക്ക്. മാക്സിമം പൊരുതി, ഒരു വിജയിയായി തിരികെ. നീ ഒരു ഫീൽഡിൽ ഇറങ്ങുകയാണെങ്കിൽ അത് പാതി വഴിയിൽ ഉപേക്ഷിക്കില്ലെന്ന് അന്ന് തെളിയിച്ചു. ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് കണ്ടപ്പോഴും എന്റെ ഈ നിരീക്ഷണം ശക്തിപ്പെടുത്തി. നിന്റെ ബെസ്റ്റ് നൽകാൻ എപ്പോഴും നീ തയ്യാറായിരുന്നു. കേരള സ്ട്രൈക്കേഴ്സിന്റെ ഭാഗമാകുക എന്നത് ചെറിയൊരു നേട്ടമല്ല. അതിന് പ്രതിബദ്ധതയും അച്ചടക്കവും മനസും ആവശ്യമാണ്.
ഇപ്പോൾ, രാഷ്ട്രീയം !
ഈ പ്രായത്തിൽ, നിന്റെ ജീവിതത്തിലെ ഇത്രയും നിർണ്ണായകമായ ഒരു ഘട്ടത്തിൽ എടുത്ത ഈ തീരുമാനം, ഒരുപക്ഷേ നീ ഇന്നേവരെ എടുത്തതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു ഗോഡ്‌ഫാദറോ, തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾക്ക് പകരം പൊതുസേവനം തിരഞ്ഞെടുക്കുന്ന, സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാളെ കാണുന്നത് ഇന്നത്തെ യുവത്വത്തിന് പ്രചോദനമാണ്.
ആശയങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. വ്യക്തിപരമായി, എല്ലാ രാഷ്ട്രീയ പക്ഷത്തുമുള്ളവരോടും എനിക്ക് ബഹുമാനമുണ്ട്, കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, അവർ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചവരാണ്. കാഴ്ചക്കാരനായി നിന്ന് വിമർശിക്കാൻ എളുപ്പമാണ്. കളത്തിലിറങ്ങാനാണ് പ്രയാസം.
നീ സംസാരിച്ചു. വിഷയങ്ങളെ അഭിസംബോധന ചെയ്തു. ഇനി വരുന്നത് യഥാർത്ഥ പരീക്ഷണമാണ്, പ്രവൃത്തിയിൽ എത്തിക്കലാണ്. വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നത് എപ്പോഴും പ്രവൃത്തികളായിരിക്കും. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ ശരിക്കും ധൈര്യം വേണം.വിനയാന്വിതനായിരിക്കുക. ആ ആഗ്രഹം (വിശപ്പ്) കെടാതെ സൂക്ഷിക്കുക. നീ ഇന്നുവരെ എങ്ങനെയായിരുന്നോ, ആ മനുഷ്യനായി തന്നെ തുടരുക.ഈ പുതിയ അധ്യായത്തിന് നിനക്ക് ശക്തിയും വിവേകവും ധൈര്യവും ആശംസിക്കുന്നു. ആദരവോടെ.
















