ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ സൈനിക നീക്കത്തിന്റെ സമയപരിധി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പത്രമായ ‘ഡെയ്‌ലി മെയിലിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. അവർക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങൾ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല- ട്രംപ് പറഞ്ഞു.
അതേസമയം ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു.

















