”പണത്തിന് മീതെ പരുന്തും പറക്കില്ല” എന്ന പഴയ ചൊല്ല് ഇന്ന് അർത്ഥം മാറുകയാണ്. പണത്തിന് മീതെ പരുന്ത് പറക്കില്ലായിരിക്കാം, പക്ഷേ മനുഷ്യൻ പണത്തിന് വേണ്ടി എങ്ങോട്ട് വേണമെങ്കിലും പറക്കും; ഏത് കൊടുംക്രൂരതയിലേക്കും കൂപ്പുകുത്തും. സ്വന്തം രക്തത്തെയും ബന്ധങ്ങളെയും സ്നേഹത്തെയും വരെ നിഷ്കരുണം ഇല്ലാതാക്കാൻ മടിക്കാത്ത രീതിയിലേക്ക് മനുഷ്യന്റെ ആർത്തിയും അത്യാഗ്രഹവും വളർന്നു കഴിഞ്ഞു. ഒരു ജീവൻ അപഹരിക്കുന്നത് ഇന്ന് വെറും ലാഘവത്തോടെയുള്ള ഒരു പ്രവൃത്തിയായി മാറി.
അറിവും വിവേകവും നന്മയ്ക്കായി ഉപയോഗിക്കേണ്ട തലമുറ, തന്റെ വഴിയിലെ തടസ്സങ്ങൾ നീക്കാൻ അതേ ബുദ്ധി വിഷമായും മരുന്നായും പ്രയോഗിക്കുന്നു. മാംസ കഷ്ണത്തിനായി മൃഗങ്ങൾ പരസ്പരം പോരാടുന്നതുപോലെയാണ് ഇന്ന് മണ്ണ് കഷ്ണങ്ങൾക്കും കറൻസി നോട്ടുകൾക്കുമായി മനുഷ്യർ പരസ്പരം പോരടിക്കുന്നത്.
ഈ മൃഗീയതയുടെ ഏറ്റവും ഭീകരമായ സാക്ഷ്യമായിരുന്നു 2019-ൽ ഗുജറാത്തിൽ നടന്ന നടുക്കുന്ന സംഭവം. സഹോദരന്റെ പുഞ്ചിരിയിൽ പോലും സ്വത്തിന്റെ വിഹിതം മാത്രം കണ്ട ഒരു സഹോദരി. അവിടെയും തീർന്നില്ല അവളുടെ ക്രൂരത; ലോകം കണ്ടു തുടങ്ങിയിട്ടില്ലാത്ത, നാളെ വളർന്നു വരുമ്പോൾ തന്റെ അവകാശങ്ങൾ ചോദിക്കുമെന്ന് അവൾ ഭയപ്പെട്ട ഒന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെപ്പോലും അവൾ വെറുതെ വിട്ടില്ല. പണത്തിനും സ്വത്തിനുമായി മനുഷ്യൻ എത്രത്തോളം നീചനാകാമെന്നതിന്റെ നേർചിത്രമാണ് പട്ടേൽ കുടുംബത്തിന്റെ കഥ.
ഗുജറാത്തിലെ പട്ടാൻ ജില്ലയിലുള്ള കല്യാണ എന്ന ഗ്രാമം. അവിടെയാണ് സമ്പന്നതയിലും സ്നേഹത്തിലും കഴിഞ്ഞിരുന്ന പട്ടേൽ കുടുംബം താമസിച്ചിരുന്നത്. പണവും സന്തോഷവും സമാദാനവും ഉള്ള ഒരു കുടുംബം. എന്നാൽ അവിടെ വിധി ഒരു മാറാരോഗത്തിന്റെ വേഷത്തിൽ എത്തിയത് 2018 ഒക്ടോബറിലായിരുന്നു. നരേന്ദ്ര പട്ടേലിന്റെ മകൻ 32 വയസ്സുകാരനായ ജിഗാർ പട്ടേലിന് പെട്ടെന്നൊരു ദിവസം അസുഖം ബാധിച്ചു. തൊണ്ട വരളുന്നതും വിറയലുമായിരുന്നു തുടക്കം. പിന്നീട് അതൊരു അപസ്മാരമായി മാറി. പതിയെ കാഴ്ചശക്തി കുറഞ്ഞു, ശരീരം മെലിഞ്ഞുണങ്ങി. അഹമ്മദാബാദിലെ മികച്ച ഡോക്ടർമാരെ കാണിച്ചിട്ടും ആർക്കും രോഗം എന്താണെന്ന് കണ്ടുപിടിക്കാനായില്ല. കാരണം റിപ്പോർട്ടുകളെല്ലാം നോർമലായിരുന്നു.
എട്ടു മാസത്തോളം ആ യുവാവ് മരണത്തോട് മല്ലടിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന അസ്വാസ്ഥ്യം കാരണം ഒരു കുപ്പി ഗ്ലൂക്കോസ് വെള്ളം അവൻ എപ്പോഴും കയ്യിൽ കരുതിയിരുന്നു. അത് തയ്യാറാക്കി നൽകിയിരുന്നത് സഹോദരി കിനാരി പട്ടേലായിരുന്നു. അങ്ങനെ 2019 മെയ് 9-ന് ജിഗാറിന്റെ അസുഖം മാറാൻ ഒരു ക്ഷേത്രദർശനം നടത്താൻ കുടുംബം തീരുമാനിച്ചു. ജിഗാറും കിനാരിയും മാത്രം വീട്ടിൽ നിന്നു. അന്ന് വൈകുന്നേരത്തോടെ ജിഗാറിന് വീണ്ടും അസ്വസ്ഥത കൂടി. കിനാരി അവന് ഒരു പെയിൻ കില്ലർ നൽകി. ഹോസ്പിറ്റലിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും കാറിന്റെ കീ കാണാനില്ലായിരുന്നു. കീ കണ്ടുപിടിച്ചു ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപേ ജിഗാർ ഈ ലോകത്തോടു വിടപറഞ്ഞു.
മകൻ മരിച്ചതിന്റെ ആഘാതത്തിൽ നരേന്ദ്ര പട്ടേൽ പോസ്റ്റ്‌മോർട്ടം നടത്താൻ സമ്മതിച്ചില്ല. ഹൃദയാഘാതമാണെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ ദുരന്തം അവിടെ അവസാനിച്ചില്ല. 25 ദിവസങ്ങൾക്ക് ശേഷം ജിഗാറിന്റെ ഭാര്യ ഭൂമി പട്ടേലിനും മകൾ 14 മാസം മാത്രം പ്രായമുള്ള മഹി പട്ടേലിനും ഇതേ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അങ്ങനെ അവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചേക്കിലും മഹി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഭൂമി ആശുപത്രി വിട്ടു. മകന്റെയും കൊച്ചുമകളുടെയും മരണം നരേന്ദ്ര പട്ടേലിനെ ആകെ തളർത്തിയിരുന്നു. എന്നാൽ ആ വീട്ടിൽ ഒരാൾ മാത്രം യാതൊരു സങ്കടവുമില്ലാതെ സന്തോഷവതിയായി നടക്കുന്നുണ്ടായിരുന്നു – മകൾ കിനാരി പട്ടേൽ. അവൾ സുഹൃത്തുക്കളുമായി സംസാരിച്ചും പുറത്തുപോയും ആഘോഷിച്ചു. ഭൂമി മരിക്കാൻ കിടക്കുമ്പോൾ കിനാരിയുടെ മുഖത്തുണ്ടായ ഒരു ചെറിയ പുഞ്ചിരി അച്ഛന്റെ ഉള്ളിൽ സംശയത്തിന്റെ വിത്തുപാകി.
ഒടുവിൽ അച്ഛൻ മകളോട് നേരിട്ട് ചോദിച്ചു: “നീയാണോ ഇവരെ കൊന്നത്?”. ഒട്ടും ഭയമില്ലാതെ, ഒരു ഭാവവ്യത്യാസവുമില്ലാതെ അവൾ ആ സത്യം വെളിപ്പെടുത്തി: “അതെ അച്ഛാ, ഞാൻ തന്നെയാണ് അവരെ കൊന്നത്. അടുത്തത് ഭൂമി പട്ടേലായിരുന്നു, പക്ഷേ നിങ്ങൾ അവളെ രക്ഷിച്ചു”. സ്വത്തിന് വേണ്ടിയുള്ള ആർത്തിയായിരുന്നു കിനാരിയെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. ജിഗാറിന് അച്ഛൻ നൽകുന്ന പരിഗണനയും സ്വത്തിലെ വലിയ പങ്കും അവളിൽ അസൂയ വളർത്തി.
ഒരു ഡെന്റൽ ഡോക്ടറായ അവൾ വിഷസസ്യങ്ങളെക്കുറിച്ച് പഠിച്ചു. വിഷസസ്യത്തിന്റെ വിത്തുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ജിഗാറിന് നിരന്തരം നൽകി. അവസാനമായി പൊട്ടാസ്യം സയനൈഡ് കലർത്തിയ കാപ്സ്യൂൾ നൽകി അവന്റെ ജീവനെടുത്തു. മഹി വളർന്നു വന്നാൽ അവൾക്കും സ്വത്തിൽ അവകാശമുണ്ടാകും എന്ന ഭയമാണ് ആ പിഞ്ചുകുഞ്ഞിനെ കൊല്ലാൻ അവളെ പ്രേരിപ്പിച്ചത്. തന്റെ മകളെ രക്ഷിക്കാൻ ആ പിതാവ് ശ്രമിച്ചില്ല. അവൾ ചെയ്ത ക്രൂരത അയാൾക്ക് ശമിക്കാവുന്നതിലും അപ്പുറമായിരുന്നു. മകൾ ആണെന്ന് ചിന്ധിക്കാതെ നീതിക്കായി ആ പിതാവ് പോലീസിൽ പരാതി നൽകി മകൾക്കെതിരെ. നരേന്ദ്ര പട്ടേലിന്റെ പരാതിയിൽ പോലീസ് കിനാരിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയമായ തെളിവുകളും അവളുടെ കുറ്റസമ്മതവും കോടതിയിൽ ഹാജരാക്കി.
അങ്ങനെ മൂന്നു വർഷത്തെ വിചാരണയ്ക്ക് ശേഷം 2022 ഏപ്രിൽ 4-ന് കിനാരി പട്ടേലിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സ്വത്തിനും പണത്തിനുമായി ഒന്നും അറിയാതെ ഒരു പിഞ്ചുകുഞ്ഞിനെയും സഹോദരനെയും കൊന്നപ്പോൾ ഇവിടെ കിനാരി പട്ടേലിന് എതാൻ ലഭിച്ചത്. സുഖമായി സന്തോഷത്തോടെ ജീവിക്കേണ്ടിയിരുന്ന അവൾ ഇപ്പൊ ജയിലഴിക്കുള്ളിലാണ്. തെറ്റ് ചെയ്താൽ പിടിക്കപെടില്ലെന്ന് കരുതിയോ? അതോ നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാമെന്ന കരുതിയോ? പണത്തിനായി ചെയ്ത ക്രൂരത മാത്രം ബാക്കിയായി.
















