തൊഴിലാളികളെ നെഞ്ചോടു ചേര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരല്ലേ കേരളം ഭരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട് അടിമകളെപ്പോലെ പണിയെടുക്കുന്ന ഒരു കൂട്ടം തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും കുടുംബത്തിന്റെയും പട്ടിണിയും വേദനകളും നിലവിളികളുമാണ് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മ്ലാമല എസ്റ്റേറ്റിലെ ലയങ്ങളില്‍ നിന്നും ഉയരുന്നത്. ഇത് തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാര്‍ കേള്‍ക്കുന്നില്ലേ. നിലവിളികള്‍ക്കു ബദല്‍, പരിഹാരമാണ്. തൊഴിലും തൊഴിലിടങ്ങളും മണ്ണും സംരക്ഷിക്കലാണ് വേണ്ടത്. ജോലിക്കു കൂലിയും ആനുകൂല്യങ്ങളും ശുചിത്വവും അടച്ചുറപ്പുമുള്ള വീടുകളുമാണ്. പക്ഷെ, അതെല്ലാം നിഷേധിക്കപ്പെട്ട കുറച്ചധികം മനുഷ്യര്‍, ചെയ്ത ജോലിക്കു കൂലിപോലും ചോദിക്കാനാവാതെ എസ്‌റ്റേറ്റ് ലയങ്ങളില്‍ പട്ടിണി കിടക്കുന്നുണ്ട്.
അവരെയെല്ലാം കബളിപ്പിച്ചു കൊണ്ട്, നിയമങ്ങളെല്ലാം കാറ്റിപ്പറത്തിക്കൊണ്ട് എസ്റ്റേസ്റ്റ് മുതലാളിമാര്‍ തോട്ടം നിയമവിരുദ്ധമായി മുറിച്ചു വില്‍ക്കുകയാണ്. തോട്ടം മുറിച്ചു വില്‍ക്കുന്നതിന് മുതലാളിക്ക് ആരുടെയും അനുവാദം വേണ്ടല്ലോ എന്ന് ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണിത്, തോട്ടം മുറിച്ചു വില്‍ക്കുമ്പോള്‍, തൊഴിലാളിക്ക് കൊടുക്കാനുള്ള ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കേണ്ടതുണ്ട്. മാത്രമല്ല, തോട്ടം നടത്താന്‍ മുതലാളിക്ക് ആവതില്ലെങ്കില്‍, തൊഴിലാളികള്‍ക്ക് വാസസ്ഥലം ഒരുക്കാന്‍ കുറച്ചു സ്ഥലം നല്‍കാനും കഴിയണം. അതാണ് നീതിയും ന്യായവും. കാലങ്ങളായി മണ്ണിനെ പൊന്നാക്കി, തേയിലച്ചെടി നട്ടു വളര്‍ത്തി, കുന്നുകളെല്ലാം തേയിലക്കാടുകളാക്കി, അത് നുള്ളി ചാക്കിലാക്കി മുതലാളിയുടെ ഫാക്ടറികളെ വലുതാക്കിയ മനുഷ്യരാണവര്‍. അവരുടെ തൊഴിലിടത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നിയമങ്ങള്‍ ഉണ്ടാക്കിയതും.
ലേബര്‍ ആക്ടും, പ്ലാന്റേഷന്‍ ആക്ടുമെല്ലാം തൊഴിലും തൊഴിലാളിയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് കൊണ്ടു വന്നതും. എന്നാല്‍, ഈ നിയമങ്ങളെല്ലാം മുതലാളിക്കു മുമ്പില്‍ മുട്ടുമടക്കി നില്‍ക്കുമ്പോള്‍ അനാഥരാകുന്നത് മ്ലാമല പ്ലാന്റേനിലെ തൊഴിലാളികളാണ്. ഒരേക്കര്‍ തൊട്ട്, അഞ്ച് പത്ത് സെന്റുകള്‍ വരെ മുറിച്ചു വില്‍ക്കുകയാണിപ്പോള്‍. ഇതിനെതിരേ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പേരിനു മാത്രമായി ഒതുങ്ങുകയാണ്. തോട്ടം, ഇ്‌ലാതാകുന്നതോടെ പുരഥ്താകുന്നത് തൊഴിലാളികളാണ്. ലയങ്ങളില്‍ നരക ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ വാര്‍ത്തകള്‍ സപുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴും വര്‍ഷങ്ങളായി ആനുകൂല്യങ്ങള്‍ കിട്ടാത്തവരാണ് ഇവിടെയുള്ളവര്‍. ശമ്പളം മുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നും പറയുന്നു. ചിലവു കാശ് മാത്രമാണ് ആഴ്ചതോറും കിട്ടുന്നത്.
ആ പണത്തിലാണ് കുടുംബങ്ങള്‍ കഴിഞ്ഞു കൂടുന്നതും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പോലും ഇവരില്ല. കാരണം, ഒരു തുണ്ടു ഭൂമി സ്വന്തമായി ഇല്ല എന്നതാണ് കാരണം. 650 ഏക്കറോളമുള്ള പ്ലാന്റേഷന്‍ മുറിച്ചു വില്‍ക്കുന്ന മുതലാളിക്ക്, തന്നെ ഇതുവരെ കാത്തു സൂക്ഷിച്ച തൊഴിലാളിയോട് ഒരു കൂറുമുണ്ടാകില്ല. എന്നാല്‍, സര്‍ക്കാരിന് അതുണ്ടാകണം. തോട്ടം തൊഴിലാളികള്‍ക്ക് മാന്യമായ വിഹിതമോ, വീടുവെയ്ക്കാനുള്ള സ്ഥലമോ നല്‍കാന്‍ മുതലാളിയുമായി കരാറുണ്ടാക്കാന്‍ തൊഴില്‍ വകുപ്പിനു കഴിയണം. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വഴി വീടെങ്കിലും അവര്‍ക്കു കിട്ടും. ആലുവക്കാരായ സക്കറിയ ജോണ്‍, കോര ജോണ്‍, ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള എസ്‌റ്റേറ്റാണ് മ്ലാമല എസ്‌റ്റേറ്റ്.
ഇവര്‍ക്ക് ഉന്നതങ്ങളിലുള്ള പിടിപാടു കൊണ്ടാണ് നിയമ വിരുദ്ധമായുള്ള തോട്ടം മുറിച്ചു വില്‍പ്പന നടത്താന്‍ കഴിയുന്നത്. സ്വന്തം തോട്ടം മുറിക്കുകയോ വില്‍ക്കുകോ ചെയ്യുന്നതിന് എതിര്‍പ്പില്ല, പക്ഷെ, ആ തോട്ടത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികളെ പരിഗണിക്കാത്തതാണ് വിഷയം. മുതലാളിമാരുടെ മുമ്പില്‍ അധികാര വര്‍ഗത്തിലെ അപ്പക്കഷ്ണം ആഗ്രഹിക്കുന്നവര്‍ കുനിഞ്ഞു നിന്നേക്കാം, പക്ഷെ, സത്യം ജയിക്കണമെന്ന് വിശ്വസിക്കുന്നവര്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും.
















