കൊച്ചി: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം. നിലവിലെ ശമ്പളത്തിൽ അയ്യായിരം രൂപ കൂട്ടി നൽകാമെന്ന മാനേജ്മെന്റുകളുടെ നിലപാട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) തള്ളി. സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാടും മാനേജ്മെൻറ്കൾ അംഗീകരിച്ചില്ല. സമരവുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.
അതേസമയം നഴ്സുമാരുടെ ശമ്പള വർദ്ധനവ് ചില ആശുപത്രി മാനേജ്മെന്റ് ഭാഗികമായി അംഗീകരിച്ചു. ദിവസവേതന 1500ന് മുകളിൽ കൂട്ടമെന്ന് മാനേജ്മെന്റ് അറിയിച്ചു. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ സമരം നടത്തുമെന്ന് നഴ്സ്മാരുടെ സംഘടന അറിയിച്ചു. കെപിഎച്ച്എ ചർച്ചകൾ പരാജയപ്പെട്ടതോടെ എട്ട് ആശുപത്രികൾ നേരിട്ട് ചർച്ച നടത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളിൽ നീക്കു പോക്കുമായി ഇരു വിഭാഗവും ധാരണയിലെത്തി.
നാളെ സമരവുമായി മുന്നോട്ട് എന്ന് യുഎൻഎ ഉറച്ചു നിന്നതോടെയാണ് എട്ട് ആശുപത്രികൾ നേരിട്ട് ചർച്ച നടത്തിയത്. തീരുമാനം വൈകുന്നേരത്തോടെ അംഗീകരിക്കാത്ത ആശുപത്രികൾക്കെതിരെ ആയിരിക്കും നാളെ മുതൽ സമരം. അനുനയ ചർച്ചയിലെ തീരുമാനം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും.
















