രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമബംഗാൾ സന്ദർശനത്തിനിടെയുണ്ടായ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങളിലും സുരക്ഷാവീഴ്ചകളിലും കേന്ദ്ര സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഞായറാഴ്ച വൈകിട്ട് 5 മണിക്കകം സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിത ചക്രവർത്തിയോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സാന്താൾ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിക്ക് മതിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വിവിഐപികളുടെ സുരക്ഷയും പ്രോട്ടോക്കോളും സംബന്ധിച്ച ‘ബ്ലൂ ബുക്കി’ലെ നിർദ്ദേശങ്ങൾ ബംഗാൾ സർക്കാർ ലംഘിച്ചോ എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത തേടിയിട്ടുണ്ട്. രാഷ്ട്രപതി ഒരു സംസ്ഥാനത്ത് എത്തുമ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ, ചീഫ് സെക്രട്ടറിയോ, ഡിജിപിയോ സന്നിഹിതരാകണമെന്നാണ് ചട്ടം. എന്നാൽ ദ്രൗപതി മുർമു എത്തിയപ്പോൾ ഇവരാരും സ്ഥലത്തില്ലാതിരുന്നത് ഗുരുതരമായ വീഴ്ചയായി കേന്ദ്രം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ പദവിക്ക് നിരക്കാത്ത വിധത്തിലുള്ള അനാസ്ഥയാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
സുരക്ഷാ ക്രമീകരണങ്ങൾക്ക് പുറമെ രാഷ്ട്രപതിക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളിലും വലിയ പോരായ്മകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമുണ്ടായിരുന്നില്ലെന്നും അവർ കടന്നുപോയ വഴികൾ വൃത്തിഹീനമായിരുന്നെന്നും കേന്ദ്രം നിരീക്ഷിച്ചു. പരിപാടിയുടെ വേദി മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കാത്തതും കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വീഴ്ചകൾ രാജ്യത്തെ പ്രഥമ പൗരനോടുള്ള ബഹുമാനക്കുറവാണെന്ന വിമർശനവും ഉയരുന്നുണ്ട്.
വീഴ്ചകളുടെ പശ്ചാത്തലത്തിൽ, സന്ദർശനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡാർജിലിംഗ് ജില്ലാ മജിസ്‌ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണർ, എഡിഎം എന്നിവരോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ കർശന നടപടികളിലേക്ക് കടക്കാനാണ് കേന്ദ്ര നീക്കം. ചീഫ് സെക്രട്ടറി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത ഘട്ട നടപടികൾ.
















