”ഒരു കൊലയാളി ജനിക്കണമെങ്കിൽ അതിനു പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ടാകുമെന്ന് നമ്മൾ കേൾക്കാറുണ്ട്. പണം, പ്രണയം, പ്രതികാരം എന്നിങ്ങനെ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങൾ നിരവധിയാണ്. ഇവയൊന്നും തന്നെ ന്യായീകരിക്കാൻ സാധിക്കുന്നതല്ലെങ്കിലും, ഇത്തരം ക്രൂരതകളിൽ ഇല്ലാതാകുന്നത് പലപ്പോഴും നിഷ്കളങ്കരായ മനുഷ്യജീവനാണ്. ഓരോ കൊലപാതക വാർത്തയും മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ഒന്നായിരിക്കും.
എന്നാൽ, ഈ കാരണങ്ങൾക്കെല്ലാം അപ്പുറം ഭയത്തിന്റെ അങ്ങേത്തലയ്ക്കൽ നിൽക്കുന്ന ഒരു പേടിസ്വപ്നമായിരുന്നു 1980-കളിൽ ഇക്വഡോറിനെ വിറപ്പിച്ച ആ പേര്— പെഡ്രോ ലോപ്പസ്. പിഞ്ചുകുഞ്ഞുങ്ങളെ സ്വന്തം ആനന്ദത്തിനായി വേട്ടയാടിയിരുന്ന ഒരു നരാധമൻ. താൻ ചെയ്യുന്നത് കൊലപാതകമല്ലെന്നും, മറിച്ച് ആ കുഞ്ഞുങ്ങളെ ജീവിതത്തിലെ ദുരിതങ്ങളിൽ നിന്ന് ‘രക്ഷിക്കുകയാണെന്നും’ വിശ്വസിച്ചിരുന്ന, മനസ്സാക്ഷി മരവിച്ച ഒരുകൂട്ടം ക്രൂരതകളുടെ കഥയാണിത്. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ ആ കൊലപാതക പരമ്പരയുടെ കഥ.
1980 ഏപ്രിൽ മാസം, ഇക്വഡോറിലെ ഒരു നഗരം. കാർവീന മോപ്ര എന്ന യുവതി തന്റെ പന്ത്രണ്ട് വയസ്സുകാരിയായ മകളോടൊപ്പം ഷോപ്പിംഗിനായി എത്തിയതായിരുന്നു. ജനത്തിരക്കുള്ള ആ മാളിലൂടെ നടക്കുമ്പോൾ പെട്ടെന്നാണ് ആ സംഭവം നടന്നത്. കാർവീനയുടെ കൈപിടിച്ചു നടന്നിരുന്ന മകളെ ഒരാൾ ബലമായി പിടിച്ചു വലിച്ച് ഓടി മറയുന്നു. ഉടൻ തന്നെ അയാളുടെ പിറകെ ഓടുകയും നിലവിളിക്കുകയും ചെയ്തു കാർവീന. അവളുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ ആ മനുഷ്യനെ പിന്തുടർന്നു പിടികൂടി. പോലീസെത്തി അയാളെ കസ്റ്റഡിയിൽ എടുത്തു. പക്ഷേ, സ്റ്റേഷനിലേക്കുള്ള യാത്രയിലുടനീളം അയാളുടെ മുഖത്ത് ഭയത്തിന്റെ ഒരു നിഴൽ പോലും ഉണ്ടായിരുന്നില്ല. പെഡ്രോ ലോപ്പസ് എന്നായിരുന്നു അയാളുടെ പേര്. ചോദ്യം ചെയ്യലുകളോട് ലോപ്പസ് സഹകരിച്ചതേയില്ല. കുട്ടിയെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന ചോദ്യത്തിന് മുന്നിൽ അയാൾ മൗനം പാലിച്ചു. ഒടുവിൽ പോലീസ് ഒരു തന്ത്രം പ്രയോഗിച്ചു.
രഹസ്യാന്വേഷണത്തിൽ വിദഗ്ധനായ ഫാദർ കോർ ഡബാ ഗുഡിനോ എന്ന ഡിറ്റക്ടീവിനെ മറ്റൊരു പീഡനക്കേസിലെ പ്രതിയെന്ന വ്യാജേന ലോപ്പസിന്റെ സെല്ലിൽ എത്തിച്ചു. ലോപ്പസുമായി സൗഹൃദം സ്ഥാപിക്കുക എന്നതായിരുന്നു ഗുഡിനോയുടെ ലക്ഷ്യം. ആ ജയിൽ സെല്ലിൽ കഴിഞ്ഞ 27 ദിവസങ്ങൾ ഗുഡിനോയെ സംബന്ധിച്ചിടത്തോളം ഭീതിജനകമായിരുന്നു. പതുക്കെ പതുക്കെ ലോപ്പസ് തന്റെ രഹസ്യങ്ങളുടെ ചുരുൾ അഴിച്ചു. അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഗുഡിനോയുടെ ഉള്ളൊന്നു നടുങ്ങി. തനിക്ക് മുന്നിൽ നിൽക്കുന്നത് ഒരു മനുഷ്യനാണോ അതോ ഭീകരജീവിയാണോ എന്ന് അദ്ദേഹം സംശയിച്ചു പോയി.
”എനിക്ക് കൊച്ചു കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. ഇക്വഡോറിലും കൊളംബിയയിലും പെറുവിലുമായി 300-ലധികം പെൺകുട്ടികളെ ഞാൻ ദുരിതത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്,” ലോപ്പസ് ശാന്തനായി പറഞ്ഞു. താൻ അവരെ കൊന്നതല്ലെന്നും, ദുരിതം നിറഞ്ഞ ഈ ജീവിതത്തിൽ നിന്നും അവരെ മോചിപ്പിക്കുകയായിരുന്നു എന്നുമാണ് അയാൾ വാദിച്ചത്.
ലോപ്പസിന്റെ ഭൂതകാലം ഒരു വലിയ ഗർത്തം പോലെ ഭയാനകമായിരുന്നു. 1948-ൽ കൊളംബിയയിൽ 13 മക്കളിൽ ഏഴാമനായി ജനിച്ച ലോപ്പസിന്റെ ജീവിതം എട്ടാം വയസ്സിൽ മാറിമറിഞ്ഞു. സ്വന്തം സഹോദരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അയാൾ തെരുവിലായി. പിന്നീട് അഭയം നൽകിയ ഒരു വൃദ്ധനിൽ നിന്നും നേരിട്ട ലൈംഗിക ചൂഷണം അയാളിലെ കുറ്റവാളിയെ ഉണർത്തി. ജയിലിലും അയാൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. അവിടെ വച്ച് തന്നെ പീഡിപ്പിച്ച നാലുപേരെ കൊലപ്പെടുത്തിക്കൊണ്ടാണ് ലോപ്പസ് തന്റെ പ്രതികാരം തുടങ്ങിയത്.
ജയിൽ മോചിതനായ ശേഷം പെറുവിലെത്തിയ ലോപ്പസ് നൂറിലധികം പെൺകുട്ടികളെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. തിരക്കേറിയ മാർക്കറ്റുകളിലും മാളുകളിലും അലഞ്ഞു നടന്ന് ഇരകളെ കണ്ടെത്തുക എന്നതായിരുന്നു അയാളുടെ രീതി. കുട്ടികളെ ദിവസങ്ങളോളം പിന്തുടരും, അവസരം കിട്ടുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ക്രൂരമായി ഉപദ്രവിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തും. മൃതദേഹങ്ങൾക്കൊപ്പം മദ്യപാന പാർട്ടികൾ വരെ അയാൾ നടത്തിയിരുന്നു. ‘മാൻ ഓഫ് ദി സെഞ്ച്വറി’ എന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചത്. ലോപ്പസ് പറഞ്ഞ വിവരമനുസരിച്ച് അമ്പാടോയിലെ ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തിയപ്പോൾ 53 മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അപ്പോഴും അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, “സാർ നോക്കൂ, ഞാൻ ഇവരെയെല്ലാം രക്ഷിച്ചതാണ്.”
റോൺ ലൈറ്റ്‌നർ എന്ന ഫോട്ടോ ജേർണലിസ്റ്റ് ഒരിക്കൽ അയാളെ അഭിമുഖം ചെയ്യാൻ ജയിലിലെത്തിയപ്പോൾ, ജയിൽ വാർഡന്റെ മകളെ കാണണമെന്നായിരുന്നു ലോപ്പസിന്റെ ആവശ്യം. അവളെ കണ്ടപ്പോൾ അവളുടെ കൈകളിൽ തൊട്ടുകൊണ്ട് അയാൾ പറഞ്ഞു, “ഇവൾ എന്റെ ഇഷ്ടങ്ങൾക്ക് ചേർന്നതല്ല, കാരണം ഇവൾക്ക് പ്രായമുണ്ട്.”
16 വർഷത്തെ ജയിൽവാസത്തിന് ശേഷം 1999-ൽ ലോപ്പസ് മോചിതനായി. ജയിൽ മോചിതനാകുമ്പോൾ ലോപ്പസ് ലോകത്തോട് പറഞ്ഞ വാക്കുകൾ ഇന്നും ഒരു പേടിസ്വപ്നമായി അവശേഷിക്കുന്നു: “ഇനി ഞാൻ സ്വതന്ത്രനാണ്. ഞാൻ മടങ്ങി വരും. ഇനിയും ഞാൻ കുട്ടികളെ ലക്ഷ്യം വയ്ക്കും. മതിയാവോളം അവരെ ആസ്വദിക്കും, പിന്നെ അവസാനിപ്പിക്കും.”
കാൽ നൂറ്റാണ്ടോളമായി പെഡ്രോ ലോപ്പസ് എവിടെയാണെന്ന് ആർക്കും അറിയില്ല. അയാൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ? അതോ മറ്റൊരു വേഷത്തിൽ ഇന്നും കുട്ടികളെ വേട്ടയാടുന്നുണ്ടോ? ലോകചരിത്രത്തിലെ ആ വലിയ ചോദ്യചിഹ്നം ഇന്നും ബാക്കിയാണ്. എങ്കിലും ഇത്രെയും കൊലപാതകം ചെയ്ത അയാൾക്ക് കിട്ടിയ ശിക്ഷയാണ് ഏറ്റവും ഭയാനകമായി തോന്നിയത്. വെറും 16 വർഷങ്ങൾ ആ നൂറോളം പെൺകുട്ടികളുടെ ജീവന് വില ഇല്ലാത്ത രീതിയിലുള്ള ശിക്ഷ ആയി ആയിരുന്നു ഇത്
















