വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജ് ക്യാമ്പസിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിദ്യാർത്ഥികൾ നടത്തിയ കാർ സ്റ്റണ്ടിംഗിൽ പോലീസ് കർശന നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് നാല് കാർ ഉടമകളോടും കോളേജ് അധികൃതരോടും നാളെ ഹാജരാകാൻ നിർദ്ദേശിച്ച് നടക്കാവ് പോലീസ് നോട്ടീസ് നൽകി. അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പും നാളെ കോളേജിലെത്തി വിവരങ്ങൾ ശേഖരിക്കും.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കോളേജ് ടെക് ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു സംഭവം. എക്സ്പോയ്ക്കായി എത്തിച്ച നാല് കാറുകൾ ഉപയോഗിച്ച് മൈതാനത്ത് അതിവേഗത്തിൽ റേസിംഗും സ്റ്റണ്ടിംഗും നടത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാറുകൾ പരിപാടി കണ്ടുനിന്ന വിദ്യാർത്ഥികൾക്ക് തൊട്ടടുത്തെത്തി. മണ്ണ് പറന്നുയർന്ന് കാഴ്ച മറഞ്ഞ സാഹചര്യത്തിലും അഭ്യാസപ്രകടനം തുടർന്നത് പരിഭ്രാന്തി പരത്തി. വിദ്യാർത്ഥികൾ ചിതറിയോടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചതിനാലാണ് പരിപാടിക്ക് സമ്മതം നൽകിയതെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. എന്നാൽ, നിയമപരമായ അനുമതികൾ ഒന്നുംതന്നെ വാങ്ങിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും പോലീസും വിവരം അറിഞ്ഞത്.
പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ വാഹനങ്ങളുമായി വിദ്യാർത്ഥികൾ ക്യാമ്പസിൽ നിന്നും കടന്നുകളഞ്ഞിരുന്നു. വാഹനങ്ങൾ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഉടമകളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ക്യാമ്പസിനുള്ളിൽ ഇത്തരം അപകടകരമായ പ്രകടനങ്ങൾക്ക് അനുമതി നൽകിയതിൽ കോളേജ് അധികൃതർക്കും വീഴ്ച പറ്റിയോ എന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.
















