തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം. ചാവക്കാട് പൊലീസ് കേസെടുത്തു.
ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായമോ വാക്സിനേഷനോ നൽകിയിരുന്നില്ലെന്ന് പരാതിയുണ്ട്. ദമ്പതികൾ വ്യാജ അക്യുപങ്ചർ ചികിത്സാരീതികൾ പിന്തുടർന്നിരുന്നതായും, ഇത് കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കിയെന്നും ആരോപണമുണ്ട്.
ഈ ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരണപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് മൂന്ന് വയസ്സുള്ള മകൾ മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. നേരത്തെ കുഞ്ഞ് മരിച്ചപ്പോൾ പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
















