രൺവീർ സിംഗ് നായകനായ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ധുരന്ധര്‍ 2’. ഇന്നലെയാണ് ചിത്രം തിയറ്ററുകളിൽ ഇറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ധ്രുവ് റാഠി. യുട്യൂബിലൂടെയല്ല എക്സിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ പ്രതികരണം ധ്രുവ് റാഠി അറിയിച്ചിരിക്കുന്നത്.
ധ്രുവ് റാഠി പറയുന്നത്
നന്നായിട്ടല്ലാതെ എടുത്തിരിക്കുന്ന ഒരു പ്രൊപ്പഗാണ്ട ചിത്രം എന്നാണ് ധുരന്ധര്‍ 2 നെക്കുറിച്ച് ധ്രുവ് റാഠി പറയുന്നത്. മൂന്ന് മാസത്തിന് മുന്‍പ് ധുരന്ധര്‍ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും ധ്രുവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. “ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകന്‍ എന്നാണ് മൂന്ന് മാസം മുന്‍പ് ഞാന്‍ വിളിച്ചത്. ഇപ്പോള്‍ എല്ലാവരും അത് കാണും. ആദ്യ ഭാഗത്തില്‍ അത് അതിസൂക്ഷ്മം ആയിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതല്‍ കാരണം അദ്ദേഹം എല്ലാം സ്പഷ്ടമാക്കിയിട്ടുണ്ട്. വെല്‍ മേഡ് പ്രൊപ്പഗാണ്ട കൂടുതല്‍ അപകടകരമാണെന്ന് മുന്‍പ് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ ഇത്തവണ അത് വെല്‍ മേഡ് പോലും അല്ല”, എന്നാണ് ധ്രുവ് റാഠിയുടെ പോസ്റ്റ്.
എക്സില്‍ ധ്രുവ് റാഠിയെ പിന്തുടരുന്നവരില്‍ കൂടുതലം അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണെങ്കിലും നിരവധി എതിരഭിപ്രായങ്ങളും വരുന്നുണ്ട്. ധുരന്ധര്‍ ആദ്യ ഭാഗത്തില്‍ 90 ശതമാനം യാഥാര്‍ഥ്യവും 10 ശതമാനം പ്രൊപ്പഗാണ്ടയും ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ 10 ശതമാനം യാഥാര്‍ഥ്യവും 90 ശതമാനം പ്രൊപ്പഗാണ്ടയുമാണ് എന്നാണ് ഒരു കമന്‍റ്. ധ്രുവ് റാഠിയുടെ അഭിപ്രായ പ്രകടനങ്ങള്‍ സെലക്റ്റീവ് ആണെന്നും കാബൂളില്‍ പാക് വ്യോമാക്രമണത്തില്‍ 400 ല്‍ അധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പോസ്റ്റ് പോലും ഇടാത്ത ആള്‍ക്ക് പാകിസ്ഥാനെ തുറന്നുകാട്ടുന്ന ഒരു ചിത്രം വന്നതിലാണ് വിഷമം എന്നാണ് മറ്റൊരു കമന്‍റ്. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് ആരംഭിച്ചിട്ടുണ്ട്.
















