രൺവീർ സിങ് നായകനായ ‘ധുരന്ധർ: ദ് റിവഞ്ച്’ എന്ന ചിത്രത്തെച്ചൊല്ലി തെന്നിന്ത്യൻ സിനിമാലോകത്ത് വൻ വിവാദം പുകയുകയാണ്. ചിത്രം രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണെന്ന ആരോപണം ശക്തമായി നിലനിൽക്കെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയ അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയ മുൻനിര തെലുങ്ക് താരങ്ങൾക്കെതിരെ നടൻ പ്രകാശ് രാജ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ബോളിവുഡ് താരങ്ങൾ പോലും ചിത്രത്തെക്കുറിച്ച് മൗനം പാലിക്കുമ്പോൾ, തെലുങ്ക് താരങ്ങൾ എന്തിനാണ് ഇത്രയധികം ആവേശം കാണിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ‘കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു’ എന്ന പ്രകാശ് രാജിന്റെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തിയാണ് രാം ചരൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. സിനിമ വളരെ സ്വാഭാവികവും സ്വാധീനമുണ്ടാക്കുന്നതുമാണെന്ന് രാം ചരൺ അഭിപ്രായപ്പെട്ടപ്പോൾ, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ടെന്നും സാങ്കേതികമായി ഏറെ മുന്നിലാണെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്. രൺവീർ സിങിന്റെ പ്രകടനം ഒരു ‘മാസ്റ്റർക്ലാസ്’ ആണെന്ന് ജൂനിയർ എൻടിആർ വിശേഷിപ്പിച്ചപ്പോൾ വിജയ് ദേവരകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരും ചിത്രത്തെ പിന്തുണച്ചു.
എന്നാൽ താൻ ഈ ചിത്രത്തിൽ നിന്നും വളരെ അകലെയാണെന്ന് വ്യക്തമാക്കാൻ ‘ഹം ദോനോ’ എന്ന സിനിമയിലെ ‘അഭി നാ ജാവോ ചോഡ് കർ’ എന്ന ഗാനം കേൾക്കുന്ന വിഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
നേരത്തെ പ്രശസ്ത യുട്യൂബർ ധ്രുവ് റാഠിയും ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംവിധായകൻ ആദിത്യ ധറിനെ ബിജെപി അനുകൂല പ്രചാരകൻ എന്ന് വിശേഷിപ്പിച്ച ധ്രുവ്, മുൻ ചിത്രങ്ങളേക്കാൾ കൂടുതൽ വ്യക്തമായ രീതിയിൽ ഈ സിനിമയിൽ രാഷ്ട്രീയ താല്പര്യങ്ങൾ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ആരോപിച്ചു. 2025-ൽ പുറത്തിറങ്ങിയ ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ചിത്രം 2026 മാർച്ച് 19-നാണ് തിയറ്ററുകളിലെത്തിയത്.
സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം പാൻ-ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ഈ പോര് വരും ദിവസങ്ങളിലും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുമെന്നാണ് സൂചന.
















