രാജ്കോട്ട്: പ്രസവമുറിയിലെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ. ഗുജറാത്തിലെ രാജ്കോട്ടിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം. കമൽ നന്ദ എന്ന ഡോക്ടര്‍ ആണ് പ്രതി. ഇയാൾ സഹപ്രവർത്തകരിൽ ഒരാളെ ബ്ലാക്ക് മെയിൽ ചെയ്യാൻ റെക്കോർഡുചെയ്‌ത ദൃശ്യങ്ങൾ ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രസവമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ആണ് പ്രതി ഒളിക്യാമറ സ്ഥാപിച്ചത്.
സഹപ്രവർത്തകയായ വനിതാ ഡോക്ടറോടുള്ള പ്രണയമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. അന്വേഷണത്തിനിടെ 3,000-ത്തിലധികം വീഡിയോകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. റെക്കോർഡിംഗുകൾ ശേഖരിക്കാൻ പ്രതി ഒളിക്യാമറയുടെ മെമ്മറി കാർഡുകൾ മാറ്റിക്കൊണ്ടിരുന്നു. 2023 മുതൽ കമൽ നന്ദ ഇത്തരത്തിൽ രഹസ്യമായി ദൃശ്യങ്ങൾ പകര്‍ത്തിക്കൊണ്ടിരുന്നു.
ക്ലിനിക്കിലെ ലേബർ റൂമിലെ ബൾബ് ഹോൾഡറിനുള്ളിലാണ് ഇയാൾ അതിവിദഗ്ധമായി സ്പൈ ക്യാമറ ഒളിപ്പിച്ചു വെച്ചത്. ലൈറ്റ് ഓൺ ചെയ്യുമ്പോൾ ക്യാമറ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.വനിതാ ഡോക്ടറുടെയും മറ്റൊരു ഡോക്ടറുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി .25 ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. ഇതിനോടകം 50,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താൻ ചില പ്രാദേശിക ഇടനിലക്കാരെയും വ്യാജ മാധ്യമപ്രവർത്തകരെയും ഇയാൾ ഉപയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പന്ത്രണ്ടോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
















