നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന അവസരം നാളെ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെയോടെ പൂർത്തിയായതോടെ മത്സരരംഗത്തുള്ളവരുടെ ഏകദേശ ചിത്രം തെളിഞ്ഞു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ ഒരു സെറ്റ് പത്രിക തള്ളിയപ്പോൾ വർഗീയ പരാമർശങ്ങൾ നിരന്തരം നടത്തിയ ഗുരുവായൂരിലെ എൻഡി എ സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ പത്രിക സ്വീകരിച്ചു.
26 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. ഇതുകൂടി കഴിയുന്നതോടെ ആയിരിക്കും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ പൂർണ്ണചിത്രം തെളിയുക. അതേസമയം വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ മുന്നണികളുടെ പ്രചാരണം കൊഴുക്കുകയാണ്.
















