ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ ഏറ്റവും മൂല്യമുള്ള രാംനാഥ് ഗോയങ്കെ എക്‌സലൻസ് ഇൻ ജേർണലിസം അവാർഡ് നേടിയതിന് പിന്നാലെ, മാധ്യമരംഗത്തെ ചതിക്കുഴികളെക്കുറിച്ച് തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തക ഫൗസിയ മുസ്തഫ. താൻ ജോലി ചെയ്തിരുന്ന ന്യൂസ് മലയാളം ചാനലിലെ പ്രമുഖ മാധ്യമപ്രവർത്തകരായ ടി.എം. ഹർഷൻ, ഇ. സനീഷ് എന്നിവർ തന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ഗൗരവകരമായ ആരോപണമാണ് അവർ ഉയർത്തിയിരിക്കുന്നത്. അവാർഡ് നേട്ടത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ ‘നടുവിരൽ നമസ്‌കാരം’ നേർന്നുകൊണ്ടാണ് ഫൗസിയ തന്റെ കയ്പ്പേറിയ അനുഭവങ്ങൾ വിവരിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 112 കുഞ്ഞുങ്ങൾ സ്വന്തം അമ്മമാരാൽ കൊല്ലപ്പെട്ട ദാരുണമായ സംഭവങ്ങൾക്ക് പിന്നിലെ ‘പെരിനാറ്റൽ സൈക്കോസിസ്’ എന്ന മാനസികാവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഫൗസിയയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചത്. “മനസ്സ് തകർന്നവർ മക്കളെ കൊന്നവർ” എന്ന ഈ പരമ്പര രാജ്യത്തെ 22 ഭാഷകളിൽ നിന്നുള്ള 3000-ത്തോളം എൻട്രികളോട് മത്സരിച്ചാണ് 2024-ലെ മികച്ച ടെലിവിഷൻ സ്റ്റോറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനിൽ നിന്നാണ് ഫൗസിയ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
എന്നാൽ ഈ നേട്ടത്തിലേക്കുള്ള വഴി അങ്ങേയറ്റം ദുഷ്കരമായിരുന്നുവെന്ന് ഫൗസിയ വെളിപ്പെടുത്തുന്നു. ഒമ്പത് മാസത്തെ കഠിനാധ്വാനത്തിന് ശേഷം വാർത്ത പൂർത്തിയാക്കിയപ്പോൾ, അങ്ങനെയൊരു സംഭവം കേരളത്തിൽ നടന്നിട്ടില്ലെന്നും ഫൗസിയയ്ക്കും ചീഫ് എഡിറ്റർക്കും ഭ്രാന്താണെന്നും പറഞ്ഞ് ഹർഷനും സനീഷും ഇതിനെ എതിർത്തു. ഈ വാർത്ത നൽകുന്നത് ചാനലിന്റെ വിശ്വാസ്യതയെ തകർക്കുമെന്ന് പറഞ്ഞ് അവർ വിലപിച്ചതായും ഫൗസിയ ആരോപിക്കുന്നു. വാർത്താ ചിത്രീകരണത്തിന് ക്യാമറ നൽകരുതെന്ന് നിർദ്ദേശം നൽകുകയും, ഒടുവിൽ അനുമതി ലഭിച്ചപ്പോൾ പെരുമഴയത്ത് ഔട്ട്‌ഡോർ ഷൂട്ടിംഗ് പൂർത്തിയാക്കാൻ പറഞ്ഞ് തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി അവർ കുറിപ്പിൽ പറഞ്ഞു.
എഡിറ്റോറിയൽ രംഗത്തെ ഈ കടുത്ത വെല്ലുവിളികൾക്കിടയിലും തനിക്ക് താങ്ങായി നിന്നത് ചീഫ് എഡിറ്റർ എം.പി. ബഷീറും ചെയർമാൻ ശകിലൻ പദ്മനാഭനുമാണെന്ന് അവർ വ്യക്തമാക്കി. വാർത്താമൂല്യമില്ലെന്ന് സഹപ്രവർത്തകർ വിധിയെഴുതിയിട്ടും മൂന്നര മണിക്കൂർ നീണ്ട പ്രിവ്യൂ കണ്ട ശേഷം വാർത്ത സംപ്രേഷണം ചെയ്യാൻ ധൈര്യം കാണിച്ചത് ചെയർമാനാണ്. നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവർത്തനത്തിന്റെ മാതൃകയാണ് എം.പി. ബഷീറെന്നും വാർത്ത പൂർത്തിയാക്കാൻ സഹായിച്ച ക്യാമറമാൻമാരും എഡിറ്റർമാരും തന്റെ വിജയത്തിൽ പങ്കാളികളാണെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ വാർത്തയോട് കാണിച്ചത് കേരളത്തിലെ സ്ത്രീസമൂഹത്തോടുള്ള അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഫൗസിയ, തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് നേരെ കടുത്ത മുന്നറിയിപ്പും നൽകി. “നിങ്ങൾ ജേണലിസം പഠിച്ച അടുക്കളയ്ക്ക് തീയിടുന്ന ഒരു ദിവസം വരും” എന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിലവിൽ പെരിനാറ്റൽ സൈക്കോസിസിനെക്കുറിച്ച് കൂടുതൽ സമഗ്രമായ ഒരു പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഫൗസിയ മുസ്തഫ.
















