മലയാള ചലച്ചിത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രമുഖ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്. യുവനടി നൽകിയ പീഡന പരാതിയിൽ ഇന്നലെ രാത്രിയോടെയാണ് നാടകീയമായ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
രഞ്ജിത്ത് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
വൈദ്യപരിശോധനയ്ക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദ്ദം കുറയാത്ത സാഹചര്യത്തിൽ ഹൃദയരോഗ വിദഗ്ധരും ന്യൂറോ വിഭാഗം ഡോക്ടർമാരും അദ്ദേഹത്തെ പരിശോധിച്ചു. സി.ടി സ്കാൻ അടക്കമുള്ള പരിശോധനകൾ തുടരുകയാണ്.
കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
മാനഭംഗശ്രമം, ലൈംഗിക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു. അതിക്രമത്തിന് ശേഷം കടുത്ത മാനസികാഘാതത്തിലായിരുന്ന നടി, കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്.
നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ്, അതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
















