അന്തരിച്ച തന്റെ മാതാവ് സുവർണലതയുടെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് സൈബറിടത്ത് ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി നടൻ പ്രകാശ് രാജ്. താൻ ദൈവവിശ്വാസിയല്ലെങ്കിലും തന്റെ അമ്മയുടെ വിശ്വാസത്തെ താൻ ബഹുമാനിക്കുന്നുവെന്നും അത് തടയാൻ ആർക്കും അവകാശമില്ലെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രകാശ് രാജിന്റെ മാതാവ് സുവർണലത (86) അന്തരിച്ചത്.
ക്രൈസ്തവ വിശ്വാസിയായിരുന്ന മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത്. താൻ നിരീശ്വരവാദിയാണെന്ന് മുൻപ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള പ്രകാശ് രാജ്, അമ്മയുടെ സംസ്കാരം മതപരമായ ചടങ്ങുകളോടെ നടത്തിയത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞായിരുന്നു സൈബർ ആക്രമണം.
എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് താരം പരിഹാസകർക്ക് മറുപടി നൽകിയത്. അദ്ദേഹം കുറിച്ചു: ‘അതെ, എനിക്ക് ദൈവവിശ്വാസമില്ല. പക്ഷേ എന്റെ അമ്മയ്ക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. അമ്മയുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? നമ്മൾ പരസ്പരം നൽകേണ്ട പ്രാഥമികമായ ബഹുമാനമാണിത്. വെറുപ്പ് പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസ്സിലാകുമോ?’
തന്റെ നിരീശ്വരവാദ നിലപാടുകളെക്കുറിച്ച് മുൻപ് ‘ദ് ലല്ലൻടോപ്പിന്’ നൽകിയ അഭിമുഖത്തിലും പ്രകാശ് രാജ് വിശദീകരിച്ചിരുന്നു. ‘എനിക്ക് ദൈവത്തിൽ വിശ്വാസമില്ല, അതിനായി ചെലവഴിക്കാൻ എനിക്ക് സമയവുമില്ല. ദൈവം ഉണ്ടെന്ന് പറയാൻ വെറുമൊരു വിശ്വാസം മാത്രം മതി. എന്നാൽ ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ വലിയ അറിവ് ആവശ്യമാണ്. സഹജീവികൾക്ക് വേണ്ടിയാണ് ഞാൻ ഈ ലോകത്ത് ജീവിക്കുന്നത്. ഇനി ദൈവം ഉണ്ടെങ്കിൽ തന്നെ, അദ്ദേഹം എനിക്ക് എല്ലാം നൽകിയിട്ടുണ്ട്’ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനോ തടയാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന താരത്തിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. അമ്മയുടെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും പ്രകാശ് രാജ് നന്ദിയും രേഖപ്പെടുത്തി.
















