കൊച്ചി തൃക്കാക്കരയിലെ ഒരു എക്‌സ്‌പോർട്ടിങ് സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്ന കേസിലെ സംഘത്തെ പിടികൂടി പോലീസ്. ബംഗാൾ സ്വദേശികളായ പ്രശാന്ത് സർക്കാർ, റഫീഖുൽ മുൻസി, രാഹുൽ പണ്ഡിറ്റ് എന്നിവരെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്.
കഴിഞ്ഞ ജനുവരിയിൽ തൃക്കാക്കരയിലെ സ്ഥാപനത്തിൽ നിന്ന് പ്രതികൾ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്നത്. ഇതേ സ്ഥാപനത്തിൽ ജീവനക്കാരായിരുന്ന പ്രശാന്ത് സർക്കാരും റഫീഖുൽ മുൻസിയും. മോഷണം നടത്തി ഉടൻ തന്നെ ഇവർ കേരളത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു.
തുടർന്ന് ഒന്നാം പ്രതിയായ പ്രശാന്ത് സർക്കാർ ആൻഡമാൻ നിക്കോബാർ ദ്വീപിലെ വനമേഖലയിലുണ്ടെന്ന വിവരം സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം അവിടെയെത്തി. ഡിഗിലിപ്പൂരിൽ നിന്ന് 300 കിലോമീറ്ററോളം ദൂരം വന്യമൃഗങ്ങളുള്ള കാനനപാതയിലൂടെ സഞ്ചരിച്ചാണ് മധുപൂർ എന്ന സ്ഥലത്തുനിന്ന് പ്രശാന്തിനെ പോലീസ് പിടികൂടിയത്.
രണ്ടാം പ്രതിയായ റഫീഖുൽ മുൻസി വേഷം മാറി ഗുജറാത്തിലെ സൂറത്തിൽ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു. മൂന്നാം പ്രതിയായ രാഹുൽ പണ്ഡിറ്റിനെ കൊൽക്കത്തയിലെ ഒരു ക്രിമിനൽ സംഘത്തിനിടയിൽ നിന്ന് അർദ്ധരാത്രി നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്. മൂന്ന് പേരും ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.
മോഷണം പോയ 141 ഗ്രാം സ്വർണത്തിൽ 76 ഗ്രാമോളം കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു. കൂടാതെ, സ്വർണം വിറ്റുകിട്ടിയ പണത്തിൽ നിന്ന് വീട് നിർമ്മാണത്തിനായി മാറ്റിവെച്ച രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഈ കേസിൽ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
















