തൃശൂര്‍ പൂരത്തിന്റെ വെടക്കെട്ടു പോലെത്തന്നെയാകും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പും. തൊട്ടാല്‍ പൊട്ടുന്ന സ്ഥാനാര്‍ത്ഥികളും അതിനു ചേരുന്ന കദനക്കുറ്റി പോലുള്ള പ്രവര്‍ത്തകരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം കളറാക്കീട്ട്ണ്ട്. ഇനി പെട്ടിയില്‍ വീഴുന്ന വോട്ടറിയുമ്പോഴാണ് വെടിക്കെട്ട് പ്രചാരണവും ആനയെ എഴുന്നെള്ളിച്ച പോലുള്ള സ്ഥാനാര്‍ത്ഥിയും, പൊട്ടിയ വാഗ്ദാനങ്ങളും പൊട്ടാത്ത കദിനക്കുറ്റി പോലുള്ള വാക്കുകളും ഏറ്റോ എന്നറിയാന്‍. ബി.ജെ.പിക്ക് ലോക്‌സഭയുടെ വാതില്‍ തുറന്നിട്ടു കൊടുത്ത ജില്ല കൂടിയാണ് തൃശൂര്‍ എന്നോര്‍ക്കുമ്പോഴാണ് മത്സരത്തിന്റെ ചൂട് ഇങ്ങ് തലസ്ഥാനം വരെ അടിക്കുന്നത്. കെ. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസുകാരിയായി ജീവിച്ച് ബി.ജെ.പിക്കാരിയായി മത്സരിക്കുകയാണ്.
ഇടതു കോട്ടകള്‍ക്കുള്ളില്‍ കയറി ബി.ജെ.പി വെടിക്കെട്ടു നടത്തുമോ എന്നും അറിയാനുണ്ട്. കോണ്‍ഗ്രസിന്റെ തിരിച്ചു പിടിക്കല്‍ സ്ട്രാറ്റജിയും അറിയാനുണ്ട്. ഭരണ തുടര്‍ച്ചയ്ക്ക് എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന ആപ്ത വാക്യം സത്യമാകാന്‍ തൃശൂരില്‍ നിന്നും എത്രപേരുണ്ടാകും എന്നതാണ് കണക്ക്. എല്ലാ മുന്നണികളും ശുഭ പ്രതീക്ഷ വെയ്ക്കുമ്പോള്‍ അവരുടെയെല്ലാം ഉള്ളില്‍ അറിയാം തൃശൂരിന്റെ മനസ്സെന്താണെന്ന്. ഏറ്റവും ത്രില്ലടിപ്പിക്കുന്ന സസ്‌പെന്‍സുകള്‍ നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണ തൃശൂര്‍ ജില്ലയില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇടത്-വലത്-എന്‍.ഡി.എ മുന്നണികള്‍.
എന്താണ് തൃശൂരിന്റെ രാഷ്ട്രീയ മനസില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഒന്നറിയാം, ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് ഒന്ന്. അത് 9ന് രേഖപ്പെടുത്തും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് മുന്നേറ്റവും ലോക്‌സഭയിലെ എന്‍.ഡി.എ കുതിപ്പും തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മേല്‍ക്കൈയും ജില്ലയിലെ മത്സരം തീര്‍ത്തും പ്രവചനാതീതമാക്കുന്നു. കാലങ്ങളായി യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ജയിച്ച മണ്ഡലങ്ങളില്‍ ഇത്തവണ എന്‍.ഡി.എയും നിര്‍ണായക ഘടകമായിരിക്കുകയാണ്.
2021-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ മുഴുവന്‍ മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചാണ് എല്‍.ഡി.എഫ് ആധിപത്യം നിലനിര്‍ത്തിയത്. സിറ്റിങ് സീറ്റായ വടക്കാഞ്ചേരി നഷ്ടമായെങ്കിലും ചാലക്കുടി തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിനായി. സുരേഷ് ഗോപിയുടെ സാന്നിധ്യം കാരണം ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ വെറും 946 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് ജയിച്ചത്. ഏറ്റവും വലിയ ഭൂരിപക്ഷം ചേലക്കര മണ്ഡലത്തിലായിരുന്നു (39,400). ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായിരുന്നു എന്‍.ഡി.എ.
എന്നാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിത്രം ആകെ മാറിമറിഞ്ഞു. ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി ലോക്‌സഭയില്‍ അക്കൗണ്ട് തുറന്നത് തൃശൂരിലാണ്. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ വി.എസ് സുനില്‍കുമാറിനെ ബി.ജെ.പിയുടെ സുരേഷ് ഗോപി തോല്‍പ്പിച്ചത്. സിറ്റിങ് സീറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്ത് എത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ എന്‍.ഡി.എ ലീഡ് നേടിയപ്പോള്‍ ഗുരുവായൂരില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡ് ലഭിച്ചത്. എല്‍.ഡി.എഫിന് ഒറ്റ നിയമസഭ മണ്ഡലത്തിലും മുന്നിലെത്താനായില്ല.
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് മണ്ഡലം തിരിച്ച് പിടിച്ചു. 8306 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എം.പി രമ്യ ഹരിദാസിനെ കെ. രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ. രാധാകൃഷ്ണനെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാനുള്ള എല്‍.ഡി.എഫ് നീക്കം വിജയിക്കുകയായിരുന്നു. തരൂര്‍, ആലത്തൂര്‍, കുന്നംകുളം, ചേലക്കര മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ വടക്കാഞ്ചേരി, ചിറ്റൂര്‍, നെന്മാറ മണ്ഡലങ്ങള്‍ യു.ഡി.എഫിന് ലീഡ് നല്‍കി.
കഴിഞ്ഞ കാലങ്ങളിലെ വമ്പന്‍ തിരിച്ചടികള്‍ക്ക് ശേഷം യു.ഡി.എഫ് ജില്ലയില്‍ തിരിച്ചുവരവ് നടത്തിയ തിരഞ്ഞെടുപ്പായിരുന്നു 2025-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ മേധാവിത്വം എന്‍.ഡി.എയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരാനായില്ല. 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം യു.ഡി.എഫ് തിരിച്ച് പിടിച്ചു. 2020-ല്‍ 16 പഞ്ചായത്തുകളില്‍ മാത്രം ജയിച്ച യു.ഡി.എഫ് ഇത്തവണ അത് 34 ആക്കി ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താനായത് എല്‍.ഡി.എഫ് വലിയ ആശ്വാസമായി. നിലവില്‍ ഭരണമുണ്ടായിരുന്ന ചാലക്കുടി, ഇരിങ്ങാലക്കുട നഗരസഭകള്‍ യു.ഡി.എഫ് നിലനിര്‍ത്തി.
ഇത്തവണ ജില്ലയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റുണ്ടെന്ന് പറയുന്നത് വെറുതെയല്ല. കഴിഞ്ഞ തവണ മത്സരിച്ച രണ്ടു പേരാണ് ഇത്തവണ മറു പാളയത്തില്‍ ചേര്‍ന്ന് മത്സരിക്കുന്നത്. തൃശൂരില്‍ കോണ്‍ഗ്രസിനായി മത്സരിച്ച പത്മജ വേണുഗോപാലും നാട്ടികയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.സി മുകുന്ദനും ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായാണ് കളത്തിലിറങ്ങുന്നത്. നാലു മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എം.എല്‍.എമാര്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. മന്ത്രിമാരായ കെ. രാജനും ആര്‍ ബിന്ദുവും ഇത്തവണയും മത്സര രംഗത്തുണ്ട്.
- തീ പാറും മത്സരം നടക്കുന്ന മണ്ഡലങ്ങള്‍
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന തൃശൂരില്‍ കഴിഞ്ഞ രണ്ടു തവണയും സി.പി.ഐ ആണ് ജയിച്ചത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ അവര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇത്തവണ ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമാണിത്. കവി ആലങ്കോട് ലീലാകൃഷ്ണനെയാണ് മണ്ഡലം നിലനിര്‍ത്താനായി സിപിഐ നിയോഗിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ രാജന്‍ ജെ പല്ലനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ഗുരുവായൂര്‍: ജില്ലയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍. സിറ്റിങ് എം.എല്‍.എ എന്‍.കെ അക്ബറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് പ്രതിനിധി സി.എച്ച് റഷീദിനെയാണ് മണ്ഡലം തിരിച്ച് പിടിക്കാനായി യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ തരംഗത്തിനിടയിലും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് ഗുരുവായൂര്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ വിവാദമായ ഹിന്ദു എം.എല്‍.എ പരാമാര്‍ശവും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ്.
മണലൂര്‍: രണ്ടു മുന്‍ എം.എല്‍.എമാര്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മത്സരിത്തിനിറങ്ങുന്ന മണ്ഡലമാണ് മണലൂര്‍. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെയാണ് എല്‍.ഡി.എഫ് മത്സരത്തിനിറക്കുന്നത്. മുന്‍ എം.എല്‍.എയും എം.പിയുമായിരുന്ന ടി.എന്‍ പ്രതാപനെയാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുക്കാനായി നിയോഗിച്ചത്. ജനകീയരായ രണ്ടു നേതാക്കള്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ മത്സരം കടുപ്പാകുമെന്നാണ് കരുതുന്നത്. അഡ്വ. കെ.കെ അനീഷ് കുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
നാട്ടിക: ഇടതുപക്ഷത്തിന്റെ സിറ്റിങ് എം.എല്‍.എ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന കൗതുകമാണ് ഇത്തവണ മണ്ഡലത്തിലെ മത്സരം ശ്രദ്ധേയമാക്കുന്നത്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പേയ്‌മെന്റ് സീറ്റ് വിാദമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സി.സി മുകന്ദനെ രംഗത്തിറക്കി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. മുന്‍ എം.എല്‍.എ ഗീതാ ഗോപിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. തുടക്കത്തില്‍ സി.സി മുകന്ദന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് സുനില്‍ ലാലൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട: ജില്ലയില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ഇരിങ്ങാലക്കുട. കഴിഞ്ഞ രണ്ടു തവണയും മന്ത്രി ആര്‍. ബിന്ദു ചെറിയ വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസിലെ മുന്‍ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയത്. ഇത്തവണയും ഇരുവരും തമ്മില്‍ തന്നെയാണ് മത്സരം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സന്തോഷ് ചെര്‍ക്കളമാണ് മത്സരിക്കുന്നത്.
കെ. രാധാകൃഷ്ണന്‍ എം.പിയായതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയില്‍ വിജയിച്ച യു.ആര്‍ പ്രദീപ് തന്നെയാണ് ഇത്തവണയും എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് പിന്തുണയോടെ ശിവന്‍ വീട്ടിക്കുന്നാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കൊടുങ്ങല്ലൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജെനീഷാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
















