താരാരാധനയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി തമിഴ് സൂപ്പർ താരം രജനികാന്ത്. യുവാക്കൾ ഇപ്പോഴും വിദ്യാഭ്യാസത്തെയും ഭാവിയെയും കുറിച്ച് ഗൗരവകരമായി ചിന്തിക്കണമെന്നും മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടരുതെന്നും പറഞ്ഞ രജനികാന്ത് താരങ്ങൾക്ക് പിന്നാലെ പോയി എന്തെങ്കിലും പരിക്ക് സംഭവിച്ചയാൾ നഷ്ടം അവർക്ക് തന്നെയാണെന്നും പറഞ്ഞു. വിജയ്‌യുടെ കരൂർ ദുരന്തത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു രജനികാന്തിന്റെ വാക്കുകൾ.
“യുവാക്കൾ അവരുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും കുറിച്ച് ഗൗരവമായി ചിന്തിക്കണം. ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിൽ അവരുടെ പ്രധാന ഉത്തരവാദിത്വം എന്ന് പറയുന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. യുവാക്കൾ കുറച്ച് ജാഗ്രത പാലിക്കണം. ഇതുപോലെയുള്ള കാര്യങ്ങൾക്കൊക്കെ പോയി എന്തെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം അവരവർക്ക് തന്നെയാണ്. എപ്പോഴും സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന നൽകേണ്ടത്. നിങ്ങൾ എപ്പോഴും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും വേണം. ദയവായി മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടരുത്. ജീവിതം നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയുമൊക്കെ നരകമായി മാറിയേക്കാം.” രജനികാന്ത് പറയുന്നു.
അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ആണ് രജനികാന്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മോഹൻലാൽ, ഷാരൂഖ് ഖാൻ, ശിവരാജ് കുമാർ, വിജയ് സേതുപതി, വിനായകൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങീ വലിയ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്.
















