രാജ്യത്ത് നടപ്പിലാക്കാനിരിക്കുന്ന മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേലുള്ള രാഷ്ട്രീയ കടന്നുകയറ്റമാണെന്ന കടുത്ത വിമർശനവുമായി ശശി തരൂർ എം.പി. ജനസംഖ്യാ നിയന്ത്രണത്തിൽ മാതൃകയായ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കമെന്നും, ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നോട്ട് നിരോധനം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ കാണിച്ച അതേ തിടുക്കമാണ് മണ്ഡല പുനർനിർണയത്തിലും പ്രകടമാകുന്നതെന്ന് തരൂർ കുറ്റപ്പെടുത്തി. ഇതിനെ ‘പൊളിറ്റിക്കൽ ഡിമോണറ്റൈസേഷൻ’ (രാഷ്ട്രീയ മൂല്യശോഷണം) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നിലവിൽ ലോക്സഭയിലും രാജ്യസഭയിലുമുള്ള രാഷ്ട്രീയ സന്തുലിതാവസ്ഥയെ ഈ പരിഷ്കാരം പൂർണ്ണമായും അട്ടിമറിക്കും. ജനസംഖ്യയുടെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുന്നത് ജനാധിപത്യപരമായ വോട്ട് നിരോധനത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ച കേന്ദ്ര നിലപാടിനെയും തരൂർ രൂക്ഷമായി വിമർശിച്ചു. സ്ത്രീകളുടെ അവകാശമായ സംവരണത്തെ മണ്ഡല പുനർനിർണയത്തിന്റെ പേരിൽ തടഞ്ഞുവെക്കുന്നത് സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണ്. അടിയന്തരമായി നടപ്പിലാക്കേണ്ട ഒന്നായ വനിതാ സംവരണത്തെ ജനസംഖ്യാ കണക്കുകളുടെ നൂലാമാലകളിൽ കുടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ലക്ഷ്യമായ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ പരിഷ്കാരത്തോടെ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെടും. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ കരുത്ത് ലഭിക്കുന്നത് വഴി, മികച്ച ഭരണം കാഴ്ചവെക്കുന്നവർക്ക് ശിക്ഷ ലഭിക്കുന്ന വിരോധാഭാസമാണ് ഉണ്ടാകുന്നത്. ഭരണത്തിലെ മികവ് രാഷ്ട്രീയമായി അപ്രസക്തമാകുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കരുതെന്നും തരൂർ ആവശ്യപ്പെട്ടു.
















