അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി. കഴിഞ്ഞ 16 ദിവസമായി ഒളിവിലായിരുന്ന ഇവർ, തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ഇന്ന് രാവിലെ കണ്ണൂർ എസിപി ഓഫീസിലെത്തിയത്. അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി ഉത്തരവ് പ്രകാരം ജാമ്യത്തിൽ വിട്ടയച്ചു.
കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഡോ. സംഗീതയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ഒന്നാം പ്രതി ഡോ. എം.കെ. റാമും ഡോ. സംഗീതയും ഒളിവിലായിരുന്നു. സംഗീതയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ, ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
ഡോ. സംഗീതയ്ക്കെതിരെ നേരിട്ടുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതാണ് ഇവർക്ക് ജാമ്യം ലഭിക്കാൻ കാരണമായത്. നിതിൻ രാജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ എത്തിയ സമയത്ത് സംഗീത അവിടെ ഉണ്ടായിരുന്നില്ലെന്ന വാദം കോടതി കണക്കിലെടുത്തു. എന്നാൽ, ഡോ. എം.കെ. റാം ചെയ്തതിന് സമാനമായ കുറ്റകൃത്യങ്ങളിൽ സംഗീതയ്ക്കും പങ്കുണ്ടെന്നാണ് നിതിന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നത്. കുടുംബത്തിന്റെ പരാതിയിലാണ് അധ്യാപകരായ ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
















