കോൺഗ്രസ് മുക്കോല മണ്ഡലം വൈസ് പ്രസിഡന്റിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് യുവാക്കളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ആറാലുംമൂട് സ്വദേശികളായ ദീപക്, മുകേഷ്, കൊട്ടിയം സ്വദേശി അജിത് (32), നെയ്യാറ്റിൻകര സ്വദേശി അൽത്താഫ് (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആറാലുംമൂട്ടിലെ ഒളിസങ്കേതങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കരടിവിള സ്വദേശിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായ ഷാനു കബീറിന് നേരെയാണ് ആക്രമണമുണ്ടായത്. സവാരിക്ക് ശേഷം ഭക്ഷണം കഴിക്കാനായി എത്തിയ ഷാനുവിനെ ഓട്ടോയിൽ നിന്നും വലിച്ചിറക്കി പ്രതികൾ റോഡിലിട്ട് മർദ്ദിക്കുകയായിരുന്നു. തടിക്കഷ്ണങ്ങളും ബിയർ കുപ്പികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഷാനുവിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹം നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതികൾ മാരകായുധങ്ങളുമായി എത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഒന്നാം പ്രതി ദീപക്കിന് ഷാനുവിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിൽ അൽത്താഫ് ഒഴികെയുള്ള മറ്റ് മൂന്ന് പേരും മോഷണം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി.
















