പാര്‍ലമെന്റ്- തദ്ദേശ-ഉപതെരഞ്ഞെടുപ്പുകള്‍-നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റു തുന്നം പാടിയതോടെ സി.പി.എമ്മിന് ഒരു കാര്യം ബോധ്യമായി. പാര്‍ട്ടിയുടെ പ്രവര്‍ത്തനം നേതാക്കളിലും അധികാരത്തിലും അഹങ്കാരത്തിലും മാത്രമായിരുന്നുവെന്ന്. താഴേത്തട്ടിലെ പ്രവര്‍ത്തകരെയോ സാധാരണ ജന വിഭാഗത്തെയോ അണികളെയോ പാര്‍ട്ടി നേതൃത്വം കണ്ടില്ല. എല്ലാം നിശ്ചയിക്കുന്നതും നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും നേതാക്കളില്‍ ഒതുങ്ങിക്കൂടി. സോഷ്യല്‍ മീഡിയ മാനേജിങ്, ഇവന്റ് മാനേജ്‌മെന്റ്, പൊളിട്ടിക്കല്‍ അനലൈസിംഗ് വിംഗ് അങ്ങനെ ആധുനിക സങ്കേതങ്ങളും സംവിധാനങ്ങളും കൊണ്ട് പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാക്കള്‍ക്ക് ജനങ്ങള്‍ ബാലറ്റിലൂടെ വോട്ടു ചെയ്ത് മറുപടി കൊടുത്തപ്പോഴാണ് കാര്യം പിടികിട്ടിയത്.
കേരളത്തില്‍ യന്ത്ര മന്ത്ര കുതന്ത്രങ്ങളൊന്നും നടപ്പാകില്ലെന്നും, ജനങ്ങളുമായി അകന്നാല്‍ ഭരണവും അധികാരവും നഷ്ടമാകുമെന്നും തിരിച്ചറിഞ്ഞു. ഏകാധിപതികളുടെ സ്വഭാവവും, ഭാഷയും, വേഷവുമൊക്കെയായി കമ്യൂണിസ്റ്റുകാര്‍ കഴിഞ്ഞ പത്തു വര്‍ഷം ജനങ്ങള്‍ക്കു മുമ്പില്‍ ബൂര്‍ഷ്വാ കമ്യൂണിസ്റ്റുകാരായി വിലസി. വാക്കിലും നോക്കിലും പ്രവൃത്തിയിലും കള്ളം നിറച്ച ന്യായീകരണങ്ങള്‍ മാത്രം വന്നു. സ്വന്തക്കാര്‍ക്കും, പാര്‍ട്ടിക്കാര്‍ക്കും വേണ്ടി എല്ലാ മേഖലകളും തുറന്നിട്ടു. സമസ്ത മേഖലയും സാധാരണ ജനങ്ങളെ അകറ്റി നിര്‍ത്തി. ഏകാധിപതികളുടെ കൊട്ടാരം പോലെ ജനകീയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെ മതില്‍കെട്ടി ഉയര്‍ത്തി തിരിച്ചു. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പാര്‍ട്ടിക്കാര്‍ക്കു പോലും അവരുടെ ഏകാധിപതിയായി മാറി.
അടപടലം തോറ്റതോടെ എന്താണ് തോറ്റതിനു കാരണമെന്ന് നേതാക്കള്‍ക്ക് അറിയാത്ത സ്ഥിതി. ഭരണ വിരുദ്ധ വികാരമില്ല. വികസന കാര്യങ്ങളില്‍ വന്‍കുതിച്ചു ചാട്ടം നടത്തി. എന്നിട്ടും, തോല്‍വിയുണ്ടായതെങ്ങനെ എന്നതിലാണ് അത്ഭുതം. പാര്‍ട്ടി നേതാക്കള്‍ക്കു മാത്രമാണ് ഈ ആശയക്കുഴപ്പമുള്ളത്. എന്നാല്‍, ജനങ്ങള്‍ക്കും പാര്‍ട്ടി അണികള്‍ക്കും കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ക്കും കൃത്യമായി കാര്യം മനസ്സിലായിട്ടുണ്ട്. ഇത് മനസ്സിലാക്കാനാണ് നേതാക്കള്‍ കാഴ്ഘടകങ്ങളിലേക്ക് തോറ്റിതനുള്ള യഥാര്‍ഥ കാരണം തിരയാന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നിട്ടും തോറ്റതിനു കാരണം കണ്ടെത്താനായില്ല എന്നതാണ് വസ്തുത.
തോറ്റവരെ തോറ്റു എന്ന് സമ്മതിപ്പിക്കുന്നതില്‍ വീണ്ടും ജനം പരാജയപ്പെടുന്ന കാഴ്ചയും കുറവല്ല. കോല്‍വിയെ ന്യായീകരിച്ചും, അധികാരമല്ല, ചെങ്കൊടി ഒന്നുണ്ടെങ്കില്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നൊക്കെയുള്ള നരേറ്റീവ് നേതാക്കള്‍ നടത്തുന്നുണ്ട്. മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമായിട്ടല്ല എന്നും പറയുന്നുണ്ട്. ഇതിനെല്ലാം മരുപടി ഉള്ളതുമാണ്. എന്നിട്ടും, പറയുന്നതിന്റെ ചളിപ്പ് ഇല്ലാത്ത നേതാക്കളാണ് സി.പി.എമ്മില്‍ ഇപ്പോഴുള്ളത്. അവര്‍ക്കു ചുറ്റുമുള്ള ലോകമല്ലാതെ സാധാരണ ജനങ്ങളുടെ ലോകം കാണാനാകുന്നില്ല അവര്‍ക്ക്. പാര്‍ട്ടി അണികള്‍ നേതാക്കളോട് അമര്‍ഷം കാട്ടുന്നുണ്ട്. എന്നാല്‍, അത് പ്രത്യക്ഷത്തില്‍ കാട്ടിയവരെല്ലാം പാര്‍ട്ടിക്കു പുറത്തു പോയി.
രണ്ട് ജില്ലാ നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ കേള്‍ക്കാതെ അവരെയും മറ്റ് അണികളെയും വെല്ലുവിളിച്ചതിന് സി.പി.എം നേതൃത്വം ചോദിച്ചു വാങ്ങിയ തോല്‍വിയാണ് പയ്യന്നൂരം തളിപ്പറമ്പും കണ്ടത്. കൈയിലുണ്ടായിരുന്ന ഒമ്പത് മണ്ഡലങ്ങളില്‍ ചരിത്രത്തിലിന്നോളം ചുവന്ന് തുടുത്തിരുന്ന പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിനു പിന്നാലെ പത്ത് വര്‍ഷം കടന്നപ്പളളിയിലൂടെ കൈയിലെത്തിയ കണ്ണൂരും ഇത്തവണ പോയി. ഇതില്‍ പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടത് ഓര്‍ക്കാന്‍ പോലും സി.പി.എമ്മിനാവുന്നില്ല. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയാരോപിച്ച് രംഗത്തുവന്ന കുഞ്ഞികൃഷ്ണനും സംസ്ഥാന സെക്രട്ടറിയുടെ കുടുംബാധിപത്യത്തിനെതിരെ, ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം ചോദ്യം ചെയ്ത് രംഗത്തു വന്ന ടി.കെ. ഗോവിന്ദനും യു.ഡി.എഫ് പാളയത്തിലേക്ക് പോകുമ്പോഴും പ്രശ്ന ഗൗരവം കണ്ട് പരിഹരിക്കുന്നതിന് പകരം നേതൃത്വം അവരെ വെല്ലുവിളിച്ച് പുറത്താക്കുകയാണുണ്ടായത്.
രണ്ട് ജില്ല നേതാക്കള്‍ ഒരേ സമയം രണ്ട് സംഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വന്നിട്ടും നിരവധി അണികള്‍ രഹസ്യമായും പരസ്യമായും അവരെ പിന്തുണച്ചിട്ടും സി.പി.എം നേതൃത്വത്തിന് സത്യാവസ്ഥ തിരിച്ചറിയാമായിരുന്നിട്ടും, ആരോപണമുന്നയിച്ചവരെ തള്ളുകയാണുണ്ടായത്. തളിപ്പറമ്പിലും പയ്യന്നൂരിലും ഒരു ചുക്കും സംഭവിക്കില്ലെന്ന് സി.പി.എം ജില്ല നേതൃത്വം ഉറപ്പിച്ച് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, ഫലം വന്നപ്പോള്‍ പാര്‍ട്ടി വോട്ടുകള്‍ വന്‍ തോതില്‍ ചോര്‍ന്ന് അട്ടിമറി സംഭവിക്കുകയായിരുന്നു. ചരിത്രം തിരുത്തി പയ്യന്നൂരും തളിപ്പറമ്പും ഇടതിനെ കൈവിട്ട് യു.ഡി.എഫിന്റെ കൂടെ പോയി.
ഇനി വര്‍ഗ വഞ്ചകര്‍ക്കെതിരെ ഒരു നടപടിക്കും സി. പി.എം മുതിരാനിടയില്ല. വോട്ടു ചോര്‍ച്ചയുടെ പ്രഹരം അത്ര ഭയങ്കരമാണെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പരിശോധനയിലും ആരൊക്കെ വോട്ട് മറിച്ചുവെന്നത് കണ്ടെത്താന്‍ നേതൃത്വത്തിന് കഴിയുകയുമില്ല. സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിലടക്കം മറിഞ്ഞ വോട്ടുകളെല്ലാം പാര്‍ട്ടി കോട്ടയില്‍ നിന്നാണെന്ന് വ്യക്തമാണ്. ഇതോടെ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ബ്രാഞ്ച് കമ്മിറ്റികള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വിജയം ഉറപ്പിച്ച് നല്‍കിയ വോട്ട് കണക്കും തെറ്റാണെന്ന് തെളിഞ്ഞു. ഇതെല്ലാം അന്വേഷിക്കുമ്പോള്‍ത്തന്നെ നേതൃത്വം ആലോചിക്കുന്നത്, അണികളുടെ മനസ്സിലിരിപ്പു കൂടിയാകും.
















