കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക നീക്കങ്ങൾ ഡൽഹിയിൽ സജീവമാകുന്നു. മുഖ്യമന്ത്രി പദത്തിനായി ശക്തമായ അവകാശവാദം ഉന്നയിക്കുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് നേരിട്ട് ചർച്ച നടത്തും.
രാവിലെ 11 മണിയോടെ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. നേതാക്കൾക്കിടയിൽ സമവായമുണ്ടാക്കി തർക്കങ്ങൾ പരിഹരിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.
ഇന്നത്തെ ചർച്ചകൾ വിജയകരമായാൽ ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
പുലർച്ചയോടെ കേരള ഹൗസിലെത്തിയ വി.ഡി. സതീശന് മുദ്രാവാക്യം വിളികളോടെ വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ്, എൻഎസ്‌യു പ്രവർത്തകർ നല്‍കിയത്. കേക്ക് മുറിച്ചും, തോളിലേറ്റിയും പ്രവർത്തകർ സതീശന് വൻ വരവേല്‍പ്പ് നല്‍കി. എന്നാൽ ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല കേരള ഹൗസിലെത്തിയില്ല. പകരം താമസം മറ്റൊരിടത്തേക്ക് മാറ്റി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിലെത്തിയിട്ടുണ്ട്.
















