“ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്” എന്ന് കേരളത്തെ പഠിപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. എം. പി. പരമേശ്വരൻ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരിച്ചു. പി. ടി. ഭാസ്കര പണിക്കർ അടക്കമുള്ള പുരോഗമന ചിന്തകരോടൊപ്പം ചേർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കെട്ടിപ്പടുക്കുന്നതിലും, ശാസ്ത്ര ചിന്തകളെ ജനകീയമാക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ആർജ്ജിച്ച വിജ്ഞാനം മുഴുവൻ സമാധാനത്തിനും സാമൂഹിക പുരോഗതിക്കും മനുഷ്യനന്മയ്ക്കുമായി സമർപ്പിച്ച മനുഷ്യസ്‌നേഹി ആയിരുന്നു അദ്ദേഹം. മാർക്സിയൻ തത്ത്വചിന്തയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഗാന്ധിയൻ-മാർക്സിയൻ ആശയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വികസന പാതയാണ് അന്വേഷിച്ചത്. ഇതിലൂടെ മാർക്സിസത്തെ സർഗ്ഗാത്മകമായി വികസിപ്പിക്കാൻ ശ്രമിച്ച മൗലിക ചിന്തകനായി അദ്ദേഹം മാറി. കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് വിമർശനാത്മക ബന്ധുവിന്റെ സമീപനമാണ് അദ്ദേഹം പുലർത്തിയിരുന്നത്.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ നാഴികക്കല്ലുകളായ സമ്പൂർണ്ണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്. ഡോ. എം. പി. പരമേശ്വരന്റെ വിയോഗം രാജ്യത്തെ പുരോഗമന-ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. എക്കാലവും സ്മരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ കമ്യൂണിസ്റ് പാർട്ടി അഗാധമായ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു.
















