ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിക്കൊപ്പം സഞ്ചരിച്ച മുസ്‍ലിം യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച് സംഘ്പരിവാർ പ്രവർത്തകർ. വെള്ളിയാഴ്ച വാരണാസിയിലെ അസി ഘട്ടിലാണ് സംഭവം. ബറേലി സ്വദേശിയായ യുവാവിനെ പരസ്യമായി കൈയേറ്റം ചെയ്യുകയും നിർബന്ധിപ്പിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗംഗാ തീരത്ത് ഹിന്ദു പെൺകുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച സംഘം വർഗീയ പരാമർശങ്ങളോടെയാണ് മർദനം തുടങ്ങിയത്. ഇനി മേലിൽ ഹൈന്ദവ പെൺകുട്ടികളുമായി സംസാരിക്കില്ലെന്നും അവരോടൊപ്പം കറങ്ങിനടക്കില്ലെന്നും യുവാവിനെക്കൊണ്ട് നിർബന്ധിപ്പിച്ച് പറയിപ്പിക്കുന്നതും വിഡിയോയിലുണ്ട്. യുവാവ് കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും ചുറ്റും നിൽക്കുന്നവർ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം നടന്ന് ഏറെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയത്. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
യു.പിയിൽ ഇത്തരം സദാചാര ഗുണ്ടായിസവും വർഗീയ അതിക്രമങ്ങളും തുടർക്കഥയാവുകയാണ്. മാസങ്ങൾക്ക് മുമ്പ് ബറേലിയിൽ നടന്ന ജന്മദിന ആഘോഷത്തിനിടെ മുസ്‍ലിം സുഹൃത്തുക്കളെ ക്ഷണിച്ചതിന്റെ പേരിൽ പെൺകുട്ടിക്കും സുഹൃത്തുക്കൾക്കും നേരെ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ സമാനമായ രീതിയിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
















