തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 26ഓടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രവചനത്തിൽ നാല് ദിവസത്തോളം മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടാകാമെന്നും വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം മെയ് 24നായിരുന്നു സംസ്ഥാനത്ത് മൺസൂൺ പ്രവേശിച്ചത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.
അതേസമയം കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് നിലനിൽക്കും. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മുന്നറിയിപ്പ് തുടരാനാണ് സാധ്യത.
യെലോ അലർട്ടുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
















