ന്യൂഡൽഹി: മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറിന്‍റെ ഏകപക്ഷീയമായ നടപടികൾക്കെതിരെ റിട്ട് ഹർജി ഫയൽ ചെയ്ത് കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‍ലെയും ഭർത്താവ് ഫർമാൻ ഖാനും. സർക്കാരിൽ നിന്ന് സംരക്ഷണം തേടി മധ്യപ്രദേശ് ഹൈകോടതിയെയാണ് ഇരുവരും സമീപിച്ചത്. കേരളത്തിൽ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ഇവർ ഇൻഡോറിലെ കുടുംബത്തിന്‍റെ എതിർപ്പും സമ്മർദവും മൂലം പൊലീസ് സംരക്ഷണം അഭ്യർഥിച്ചിരുന്നു.
മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടിയും മധ്യപ്രദേശ് പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള നടപടികളും അന്വേഷണവും സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ഉടൻ തന്നെ അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
ദേശീയ പട്ടികജാതി കമീഷൻ നടത്തിയ അന്വേഷണത്തെ തുടർന്നാണ് തിരുവനന്തപുരത്തു വെച്ച് നടന്ന മൊണാലിസയുടെ വിവാഹ കാര്യത്തിൽ മധ്യപ്രദേശ് സർക്കാറും അധികൃതരും ഇടപെട്ടത്. 2026 മാർച്ചിൽ വിവാഹം നടക്കുമ്പോൾ മൊണാലിസക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് മെഡിക്കൽ രേഖകൾ വ്യക്തമാക്കിയത്. തുടർന്ന് മധ്യപ്രദേശിൽ ഫർമാൻ ഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. മൊണാലിസക്ക് വിവാഹത്തിന് മുമ്പേ പ്രായപൂർത്തി ആയെന്നു കാട്ടി ഇരുവരും കേരള ഹൈക്കോടതി സമീപിക്കുകയും, ഫർമാൻ ഖാന് കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു.
















