നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഐയും സിപിഎമ്മും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. എകെജി സെന്ററില്‍ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നത്. ഇതോടെ പ്രതിപക്ഷ ഉപനേതാവ് എന്ന സി.പി.ഐ ആവശ്യം എങ്ങമെത്തിയില്ല. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം ചര്‍ച്ച വിജയിച്ചില്ലെന്നും പദവി നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് സിപിഎം വ്യക്തമാക്കട്ടെയെന്നും പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സിപിഐ. തയ്യാറാണെന്നും അതേപോലെ സിപിഎമ്മും തയ്യാറാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാല്‍, അത് സിപിഐക്കു നല്‍കേണ്ടെന്നുമാണ് സിപിഎമ്മിലെ ധാരണ. പദവി വേണമെന്ന നിലപാടിലാണ് സിപിഐ. കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയിലേക്ക് സിപിഎം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐയാകട്ടെ കെ.രാജന് ആ പദവി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.
അതേസമയം സിപിഐയുടെ പരസ്യ ആവശ്യത്തില്‍ സിപിഎമ്മില്‍ കടുത്ത എതിര്‍പ്പുണ്ടെങ്കിലും തര്‍ക്കങ്ങളില്ലാതെ പരിഹരിക്കണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിക്കുക. നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്ത് ഉപനേതാവിന്റെ സീറ്റില്‍ ബാലഗോപാലിനാണ് സിപിഎം. ഇടംകൊടുത്തത്. പുണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം കുഞ്ഞാലിക്കുട്ടിക്കായിരുന്നു നല്‍കിയത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിക്ക് സ്വാഭാവികമായും അനുവദിക്കുന്ന സ്ഥാനം കൂടിയാണിത്. ഇത് മുന്നണിയുടെ കെട്ടുറപ്പിനെയും ബാധിക്കുന്നതാണ്. എന്നാല്‍, നിലവില്‍ സി.പി.ഐയ്ക്ക് കനത്ത തിരിച്ചടിയാണ് ഇതിലൂടെ കിട്ടിയിരിക്കുന്നത്. പ്രതിപക്ഷ മുന്നണി എന്നതിനു പകരം ഓരോ പാര്‍ട്ടി എന്നതിലേക്ക് ചുരുങ്ഹുകയാണ് ചെയ്തിരിക്കുന്നത്.