കേരളത്തിന്റെ സാമ്പത്തികാരോഗ്യം വളരെ മോശമാണെന്ന് തെരഞ്ഞെടുപ്പിനു മുമ്പും അതിനു ശേഷവും യു.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രി വി.ഡി. സതീശനും പറഞ്ഞിരുന്നു. ഇത് എത്രത്തോളം ശരിയാണെന്നും തെറ്റുണ്ടെന്നും അറിയുന്നതാണ് ധവളപത്രം. ആ ധവളപത്രം ഇന്ന് മുഖ്യമന്ത്രി സഭയില്‍ വെച്ചു. ധനമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ധവളപത്രം നിയമസഭയില്‍ മേശപ്പുറത്തുവച്ചത്. അതേസമയം, മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ധവളപത്രം തയ്യാറാക്കിയതിനോട് വിയോജിപ്പ് അറിയിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ ധനവകുപ്പിനു പുറത്തുള്ളവരെ അറിയിച്ച്, നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി തെറ്റിച്ചുവെന്നാണ് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്.
ധനവകുപ്പു അതീവ രഹസ്യ സ്വഭാവത്തോടെ ചെയ്യാനുള്ള ഒരു പ്രക്രിയയെയാണ് മറ്റൊരു സമിതിയെ ഏല്‍പിക്കുകയും അവര്‍ക്കു രേഖകള്‍ കൈമാറുകയും ചെയ്തത്. ഇത് ശരിയായ നടപടിയല്ലെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പുറത്തുള്ള ആളുകളെ ഏല്‍പ്പിക്കാന്‍ പാടില്ലെന്ന് സാരം. ധവളപത്രം പുറത്തിറക്കുന്നതില്‍ പേടിയില്ലെന്നും സത്യം എല്ലാവരും അറിയുന്നതു നല്ലതാണെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ധനവകുപ്പിന്റെ രേഖകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം സി.എ.ജിക്കാണ്. രഹസ്യരേഖകള്‍ വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമേ കാണാറുള്ളു. അത്തരം രേഖകള്‍ കമ്മിറ്റിക്കു കൊടുത്തത് സത്യപ്രതിജ്ഞാ ലംഘനമാണ്.
രഹസ്യങ്ങള്‍ പുറത്തു പോകുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും. സി.എ.ജിക്കു പോലും കൊടുക്കാത്ത രേഖകള്‍ പുറത്തു കൊടുത്തത് ചട്ടലംഘനമാണെന്നും ധനവകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നും ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍, ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്, കഴിഞ്ഞ സര്‍ക്കാരിന്റെ നയമല്ല ഈ സര്‍ക്കാരിന്റേത് എന്നാണ്. ഏത് നിയമമാണ്, എന്ത് ചട്ടലംഘനമാണ് നടത്തിയത്. കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് കൃത്യമായി പഠിക്കാന്‍ മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായിട്ടില്ല. ഈ സര്‍ക്കാരിന്റെ നയം ഇങ്ങനെയാണ്. അതുകൊണ്ടാണ് നിങ്ങള്‍ പ്രതിപക്ഷത്തും ഞങ്ങള്‍ ഭരണത്തിലും എത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ധവളപത്രം തയ്യാറാക്കിയതിലല്ല, സര്‍ക്കാരിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള രഹസ്യ സ്വാഭാവം സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സമിതിയെ കൊണ്ട് ചെയ്യിപ്പിച്ച്, സര്‍ക്കാര്‍ രേഖകള്‍ പുറത്തു കൊണ്ടു പോയതിലാണ് ചട്ട ലംഘനം ഉണ്ടായിരിക്കുന്നത്. അത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതിനെ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളില്‍ കെട്ടിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ധവളപത്രം പുറത്തു പോയെന്ന പേരില്‍ നിയമസഭയില്‍ പിണറായി വിജയനും വി.ഡി. സതീശനും തമ്മില്‍ തര്‍ക്കം മുറുകുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ വിഷയത്തില്‍ ഇടപെട്ടു. ധവളപത്രത്തിന്‍മേല്‍ ബാലഗോപാലന്‍ നടത്തിയ ഉപക്ഷേപം മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അസാധുവായെന്നും തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കും. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത, നികുതി പിരിവിലെ പ്രശ്നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും ധവളപത്രത്തില്‍ വിശദമായി പ്രതിപാദിച്ചേക്കും. സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.
വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.