Explainers

വെടിപൊട്ടിയത് വെറുതേയല്ല, ഓര്‍മ്മപ്പെടുത്തലാണ്: ക്രിമിനല്‍ സംഘങ്ങള്‍ പോലീസ് റിവോള്‍വര്‍ ഭയപ്പെടണം; പോലീസ് റിവോള്‍വര്‍ ഉപയോഗിക്കേണ്ട സാഹച്യം ഏത് ?; പോലീസിന്റെ കൈവശം എത്രതരം തോക്കുകളുണ്ട് ?

കേരള പോലീസ് തങ്ങള്‍ക്കു നല്‍കിയിട്ടുള്ള ഔദ്യോഗിക റിവോള്‍വറുകളും റൈഫിളുകളും ഉപയോഗിക്കുന്നത് വളരെ ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ്. പ്രത്യേകിച്ച് ഇത് ഉപയോഗിക്കുന്നത് വലിയ കലാപങ്ങള്‍, കൊടും ക്രിമിനലുകളുടെ ആക്രമണം, മാവോയിസ്റ്റ് വേട്ട എന്നിവയ്‌ക്കൊക്കെയാണ്. അതും റൈഫിളുകള്‍ മാത്രമാണ് ഉപയോഗിക്കാറ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ള റിവോള്‍വര്‍ ഗണ്ണുകള്‍ ഉപയോഗിക്കാറേയില്ല. നീതിന്യായം സംരക്ഷിക്കുന്നതിനിടയില്‍ സ്വന്തം ജീവന് ഭീഷണിയുണ്ടെങ്കിലോ, മറ്റുള്ളവര്‍ക്ക് അപായം സംഭവിപ്പിക്കുമെന്ന സാഹചര്യം ഉണ്ടെങ്കിലോ മാത്രമേ റിവോള്‍വര്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അതും പോലീസ് മാന്വലില്‍ നിബന്ധനകള്‍ എഴുതിയിട്ടുണ്ട്. ഇതിനനുസരിച്ചു വേണം തോക്ക് ഉപയോഗിക്കേണ്ടത്. എന്നാല്‍, ഇന്നലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ എസ്.എച്ച്.ഒ റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തു.

ഒരു റൗണ്ട് വെടിയാണ് ഉതിര്‍ത്തത്. ഇത് തിരുവനന്തപുരം നഗരസഭയിയെ ഒരു കൗണ്‍സിലറെ പിടികൂടാനായിരുന്നു. കാപ്പ ചുമത്തിയ ഇദ്ദേഹത്തിന്റെ ജാമ്യം കോടതി തള്ളിയതോടെയാണ് അറസ്റ്റു ചെയ്യാന്‍ പോലീസെത്തിയത്. എന്നാല്‍, അവിടെ വലിയ സംഘര്‍ഷം ഉണ്ടായതോടെ പോലീസുകാര്‍ക്ക് പരിക്കു പറ്റി. ഇതിനെ തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്. നിയമപരമായി പോലീസ് മാന്വലില്‍ പറയുന്ന നിബന്ധനകള്‍ പാലിച്ചോ എന്നതിലാണ് ഇപ്പോള്‍ സംശം. പോലീസിന് വെടിയുതിര്‍ക്കാമോ. അതോ, പോലീസ് തോക്കുകള്‍ ഏതൊക്കെ സാഹചര്യത്തിലാണ് ഉഫയോഗിക്കേണ്ടത്. ഇതൊക്കെയാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.

വധശ്രമക്കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവിലായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍. ഇയാളെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സുഗതനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൗണ്‍സിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞതോടെ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ എ.സി. വിപിന്‍ ആകാശത്തേക്ക് വെടിവച്ചു ഭയപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.

  • പോലീസ് റിവോള്‍വര്‍ ഉപയോഗിക്കേണ്ട സാഹചര്യം ഏതൊക്കെ ?

പൊലീസിന് ആത്മരക്ഷയ്ക്കോ, മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ ഗുരുതരമായ അപായമുണ്ടാക്കുന്ന അക്രമികളെ തടയാനോ, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതികളെ കീഴടക്കാനോ മാത്രമേ ഔദ്യോഗികമായി തോക്ക് (റിവോള്‍വര്‍/പിസ്റ്റള്‍) ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഇന്ത്യന്‍ പോലീസ് നിയമങ്ങളും ഭരണഘടനയും അനുസരിച്ച് ഇതിന്റെ പ്രധാന സാഹചര്യങ്ങള്‍ ഇവയാണ്

  • ആത്മരക്ഷ: പോലീസുകാരന്റെയോ മറ്റ് നിരപരാധികളുടെയോ ജീവന് നേരിട്ട് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍.ഗുരുതര കുറ്റകൃത്യങ്ങള്‍ തടയാന്‍: കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ പിന്തിരിപ്പിക്കാന്‍.
  • അറസ്റ്റ് ചെയ്യുമ്പോള്‍: മാരകമായ ആയുധങ്ങളുമായി പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന അല്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പിടികിട്ടാപ്പുള്ളികളെ കീഴടക്കാന്‍.
  • അപകടകരമായ കൂട്ടങ്ങളെ നേരിടാന്‍: അക്രമകാരികളായ ആളുകള്‍ പൊതുമുതല്‍ നശിപ്പിക്കുകയോ നിരപരാധികളെ ആക്രമിക്കുകയോ ചെയ്യുമ്പോള്‍, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ലാത്തിയോ കണ്ണീര്‍വാതകമോ പോലുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍.തോക്ക് ഉപയോഗിക്കുന്നത് എപ്പോഴും ഏറ്റവും അവസാനത്തെ മാര്‍ഗ്ഗമായിരിക്കണം (Last Resort). നിയമപരമായ അധികാരം ഉപയോഗിച്ച്, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത് പ്രയോഗിക്കുന്നത്. കൂടാതെ, തോക്ക് ഉപയോഗിച്ച ഓരോ തവണയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ റിപ്പോര്‍ട്ട് നല്‍കുകയും അന്വേഷണം നേരിടുകയും വേണം.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ തോക്ക് അല്ലെങ്കില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിക്കാന്‍ പൊലീസിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയവ തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഉപയോഗിക്കാം. കുറ്റവാളിയെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍, അയാള്‍ ആക്രമിക്കുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്താലും തോക്ക് ഉപയോഗിക്കാം. സാധ്യമായ എല്ലാ സന്ദര്‍ഭങ്ങളിലും തോക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് ഉച്ചത്തില്‍ മുന്നറിയിപ്പ് നല്‍കണം. വെടിയുതിര്‍ക്കേണ്ടി വന്നാല്‍ തന്നെയും ആളെ കൊല്ലുകയല്ല, ആക്രമണകാരിയെ കീഴ്‌പ്പെടുത്തുക എന്നതാകണം ലക്ഷ്യമെന്ന് പൊലീസ് മാന്വല്‍ പറയുന്നു. തോക്ക് ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. തോക്ക് എന്നത് പൊലീസിന്റെ അവസാനത്തെ പ്രതിരോധ മാര്‍ഗ്ഗമാണ് എന്നും ജാഗ്രതയോടെ വേണം ഉപയോഗമെന്നും നിയമത്തില്‍ പറയുന്നു.

  • പോലീസിന്റെ കൈവശം എത്രതരം തോക്കുണ്ട് ?

ഇന്ത്യയിലെയും കേരളത്തിലെയും പോലീസ് സേനകള്‍ തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പലതരം ആധുനിക തോക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ക്രമസമാധാന പാലനം, വി.വി.ഐ.പി സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (ഉദാഹരണത്തിന് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍) എന്നിവയ്ക്കായി വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട തോക്കുകളാണ് ഇവര്‍ കൈവശം വെയ്ക്കുന്നത്. പ്രധാനമായും ഉപയോഗിക്കുന്ന തോക്കുക ഇവയാണ്

1) പിസ്റ്റളുകളും റിവോള്‍വറുകളും (Handguns): സാധാരണയായി സബ് ഇന്‍സ്‌പെക്ടര്‍ (SI) റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായി കൊണ്ടുനടക്കുന്ന ചെറിയ തോക്കുകളാണിവ. പിസ്റ്റള്‍ ഓട്ടോ 9mm 1A (Pistol Auto 9mm 1A): ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി നിര്‍മ്മിക്കുന്ന ഈ തോക്കാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഗ്ലോക്ക് 17 / ഗ്ലോക്ക് 19 (Glock 17 / 19): ഭാരം കുറഞ്ഞതും അതീവ സുരക്ഷിതവുമായ ഈ ഓസ്ട്രിയന്‍ നിര്‍മ്മിത പിസ്റ്റളുകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കമാന്‍ഡോകളും ഉപയോഗിക്കുന്നു. 38 റിവോള്‍വര്‍ (Revolver) പഴയകാലം മുതല്‍ക്കേ പോലീസ് സേനയുടെ ഭാഗമായ വിശ്വസ്തമായ കൈത്തോക്കാണിത്.

2) അസോള്‍ട്ട് റൈഫിളുകള്‍ (Assault Rifles): അടിയന്തര സാഹചര്യങ്ങളിലും വലിയ അക്രമങ്ങള്‍ നേരിടാനും പോലീസ് ഉപയോഗിക്കുന്ന മാരക ശേഷിയുള്ള തോക്കുകളാണിവ. എകെ-47 / എകെഎം (AK-47 / AKM): അതിവേഗം വെടിയുതിര്‍ക്കാന്‍ കഴിയുന്നതും അതീവ വിശ്വസ്തവുമായ ഈ റഷ്യന്‍/ബള്‍ഗേറിയന്‍ റൈഫിളുകള്‍ അക്രമികളെ നേരിടാന്‍ പോലീസ് ഉപയോഗിക്കുന്നു. ഇന്‍സാസ് റൈഫിള്‍ (INSAS Rifle); ഇന്ത്യന്‍ സൈന്യവും പോലീസും ഒരുപോലെ ഉപയോഗിക്കുന്ന 5.56 mm തദ്ദേശീയ റൈഫിളാണിത്. എകെ-203 (AK-203); കേരള പോലീസ് ഉള്‍പ്പെടെയുള്ള ആധുനിക സേനകളുടെ നവീകരണത്തിന്റെ ഭാഗമായി ഈ അത്യാധുനിക റൈഫിളുകള്‍ അടുത്തിടെ സേനയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

3) സബ് മെഷീന്‍ ഗണ്ണുകള്‍ (Submachine Guns / Carbines): ചെറിയ ദൂരത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് അതിവേഗം വെടിയുതിര്‍ക്കാന്‍ കഴിയുന്നതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമായ തോക്കുകളാണിവ. ഹെക്ലര്‍ ആന്‍ഡ് കോക്ക് എംപി5 (Heckler & Koch MP5); തണ്ടര്‍ബോള്‍ട്ട് പോലുള്ള പ്രത്യേക കമാന്‍ഡോ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ലോകോത്തര ജര്‍മ്മന്‍ തോക്കാണിത്. SAF 9mm കാര്‍ബൈന്‍ (SAF 9mm Carbine); സ്റ്റെര്‍ലിങ് സബ് മെഷീന്‍ ഗണ്ണിന്റെ ഇന്ത്യന്‍ പതിപ്പാണിത്. ബാങ്ക് സുരക്ഷയ്ക്കും ഗാര്‍ഡ് ഡ്യൂട്ടികള്‍ക്കും പോലീസ് ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ട്രൈക റൈഫിള്‍സ് (TriCa); തിരുച്ചിറപ്പള്ളി ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഭാരം കുറഞ്ഞ ആധുനിക കാര്‍ബൈനുകള്‍ കേരള പോലീസ് അടുത്തിടെ വാങ്ങിയിട്ടുണ്ട്.

4) മറ്റ് റൈഫിളുകള്‍ (Other Service Rifles)SLR 7.62mm (Self-Loading Rifle): മുന്‍കാലങ്ങളില്‍ പോലീസിന്റെ പ്രധാന ആയുധമായിരുന്ന ഇത് ഇപ്പോഴും സ്റ്റേഷന്‍ സുരക്ഷയ്ക്കും കാവല്‍ ഡ്യൂട്ടികള്‍ക്കും ഉപയോഗിച്ചുവരുന്നു. 303 ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ (Bolt Action Rifle); ബ്രിട്ടീഷ് കാലം മുതലുള്ള ഈ പഴയ തോക്കുകള്‍ ഇപ്പോള്‍ ക്രമസമാധാന പാലനത്തിന് ഉപയോഗിക്കാറില്ലെങ്കിലും, പോലീസിന്റെ ഔദ്യോഗിക പരേഡുകള്‍ക്കും സല്യൂട്ടുകള്‍ക്കുമായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. കൂടാതെ, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മാരകമല്ലാത്ത ടിയര്‍ ഗ്യാസ് ഗണ്ണുകളും (Tear Gas Guns) പെല്ലറ്റ് ഗണ്ണുകളും പോലീസ് ഉപയോഗിക്കാറുണ്ട്.