ആധുനിക ലോകത്തിന്റെ യുദ്ധ തന്ത്രങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് മാറിക്കൊണ്ടിരിക്കും. അത്യാധുനിക യുദ്ധോപകരണങ്ങള്‍ കൊണ്ട് ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരാണ് വമ്പന്‍മാര്‍. സമകാലിക ലോകത്ത് യുദ്ധങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍-ഇസ്രയേല്‍ യുദ്ധം, ഇസ്രയേല്‍-പമാസ്-ഗാസ-പാലസ്തീന്‍ യുദ്ധം, ഇറാന്‍ അമേരിക്കന്‍ യുദ്ധം, റഷ്യ ഉക്രെയിന്‍ യുദ്ധം തുടങ്ങി വലുതല്ലാത്ത, എന്നാല്‍, അധികാം വ്യാപിക്കാത്ത രൂക്ഷ യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധമാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എണ്ണയുടെ ലഭ്യതക്കുറവാണ് ഇതിനു കാരണം. ഹോര്‍മുസ് കടലിടുക്കു വഴിയുള്ള എണ്ണ വ്യാപാരം ഇറാന്‍ നിയന്ത്രിക്കുന്നതാണ്. ഇറാനെതിരേ ഇസ്രയേലും അമേരിക്കയും യുദ്ധം പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കി.
ഇതോടെ ലോകത്തെവിടെയും ഇന്ധനം കൊണ്ടുപോകാന്‍ കഴിയാതെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ തങ്ങി. ഇത് ലോകത്തിന്റെ ആകെ ചലനത്തെ ബാധിച്ചു. തുടര്‍ന്ന് ഇറാനുമായി സന്ധിയോ, സമാധാന കരാറോ സ്ഥാപിക്കാന്‍ അമേരിക്ക മുന്‍കൈയ്യെടുത്തു. ഇതിനിടയില്‍ ഇറാന്‍ ആണവായുധം ഉണ്ടാക്കരുതെന്നും, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണണെന്നും അമേരിക്ക നിര്‍ദ്ദേശിച്ചു. ഇത് തങ്ങളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി ഇറാന്‍ കണ്ടു. ഇസ്രയേലിനെ സഹായിക്കാനെത്തിയ അമേരിക്കയുമായി ഇറാന്‍ നേരിട്ട് ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ അധീനതയില്‍ നിന്നും പിടിച്ചെടുക്കാന്‍ മൂന്നാം കപ്പല്‍പ്പടയെ അമേരിക്ക നിയോഗിച്ചു.
ഒരു കടല്‍ യുദ്ധത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും അമേരിക്ക ഹോര്‍മുസില്‍ സ്ഥാപിച്ചു. തുടര്‍ന്ന് അവിടെ േെപ്രാളിംഗും നടത്തിത്തുടങ്ങി. എന്നാല്‍, ഇറാന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് കടക്കാനോ, അവിടെ നിന്നും ഇങ്ങോട്ടേക്കു വരാനോ പരസ്യപരം ആരും തയ്യാറായില്ല. അങ്ങെനയാണ് ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ അധീന പ്രദേശത്ത് സൈനികര്‍ ഹെലിക്കോപ്ടറില്‍ പെട്രോളിംഗ് നടത്തവേ തകര്‍ന്ന് കടലില്‍ വീണത്. രാത്രിയില്‍ സംഭവിച്ച അപകടമായതിനാല്‍ കടലിന്റെ ഏതു ഭാഗത്താണെന്ന് കണ്ടെത്താനും, കപ്പല്‍പ്പടയ്ക്ക് അങ്ങോട്ടേക്കെത്തി രക്ഷിക്കാനും വലിയ ബുദ്ധിമുട്ടേറി. എന്നാല്‍, അവിടെയാണ് അമേരിക്കയുടെ പുതിയ യുദ്ധ തന്ത്രം ലോകം കണ്ടത്.
ആളില്ലാ ബോട്ട്, കടലില്‍ വീണ സൈനികരെ രക്ഷിച്ച് കപ്പലില്‍ എത്തിച്ചു. ഇതാണ്, കടല്‍ യുദ്ധത്തില്‍ അമേരിക്കയെ ഇനി സഹായിക്കാന്‍ പോകുന്ന വീരന്‍. ഇതോടെ ലോകം തിരയാന്‍ തുടങ്ങിയ പേരാണ് എന്താണ് ഈ ഡ്രോണ്‍ബോട്ട് എന്ന്. മനുഷ്യര്‍ നിയ്ന്ത്രിക്കാതെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയ്ന്ത്രണത്തിലാണ് ഇത് കടലില്‍ പറക്കുന്നത്. ടെക്‌സസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാരോണിക് ടെക്‌നോളജീസ്’ വികസിപ്പിച്ചെടുത്ത 24 അടി നീളമുള്ള ഒരു ഓട്ടോണമസ് സര്‍ഫേസ് വെസല്‍ ആണ് കോര്‍സെയര്‍. സൈനികര്‍ക്ക് കടന്നുചെല്ലാന്‍ ഭയമുള്ള, കടുത്ത ശത്രു സാന്നിധ്യമുള്ള സമുദ്രമേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇതിന്റെ സാങ്കേതിക സവിശേഷതകള്‍
- വേഗവും ഇന്ധനവും: ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഈ ബോട്ടിന് മണിക്കൂറില്‍ 35 നോട്ട്‌സ് വേഗം കൈവരിക്കാനാകും.
- പരിധി: 1,000 നോട്ടിക്കല്‍ മൈലിലധികം ദൂരം സഞ്ചരിക്കാന്‍ ഇതിന് ശേഷിയുണ്ട്.
- ഭാരവാഹക ശേഷി: 1,000 പൗണ്ട് വരെയുള്ള പേലോഡുകള്‍ വഹിക്കാം.
- സ്വയംനിയന്ത്രണം: റിമോട്ട് കണ്‍ട്രോള്‍ വഴി നിരന്തരം നിയന്ത്രിക്കേണ്ടതില്ല. കടലിലെ തടസ്സങ്ങളും മറ്റ് കപ്പലുകളും സ്വയം തിരിച്ചറിഞ്ഞ് സഞ്ചരിക്കാന്‍ ഇതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കും. ഊര്‍ജവും ഇന്ധനവും സ്വയം മാനേജ് ചെയ്ത് ദിവസങ്ങളോളം കടലില്‍ ഒരേ സ്ഥാനത്ത് തുടരാന്‍ ഇതിനാകും. യുഎസ് നേവി 2021ലാണ് ബഹ്റൈന്‍ ആസ്ഥാനമായി ടാസ്‌ക് ഫോഴ്‌സ് 59 രൂപീകരിക്കുന്നത്. നിര്‍മിതബുദ്ധിയും ഡ്രോണ്‍ സാങ്കേതികവിദ്യകളും നാവികസേനയുടെ ഭാഗമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പേര്‍ഷ്യന്‍ ഗള്‍ഫ്, ചെങ്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ നിരീക്ഷണത്തിനായിരുന്നു ആദ്യ മുന്‍ഗണനയെങ്കിലും കഴിഞ്ഞ മാര്‍ച്ചോടെ കോര്‍സെയര്‍ ബോട്ടുകള്‍ എത്തിയതോടെ ഇവ പൂര്‍ണ സജ്ജമായ സൈനിക ഓപ്പറേഷനുകളിലേക്ക് കടന്നു.
യുദ്ധമുഖത്തെ മാറ്റം
ആകാശ ഡ്രോണുകളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും സമുദ്ര ഡ്രോണുകള്‍ ഇപ്പോള്‍ നാവിക യുദ്ധങ്ങളുടെ മുഖച്ഛായ മാറ്റുകയാണ്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യന്‍ യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ യുക്രെയ്ന്‍ ചെറിയ സീ ഡ്രോണുകള്‍ ഉപയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാമെന്നതും സ്വന്തം സൈനികരുടെ ജീവന്‍ പണയപ്പെടുത്തേണ്ടി വരുന്നില്ലെന്നതുമാണ് ഡ്രോണ്‍ ബോട്ടുകളുടെ പ്രധാന ആകര്‍ഷണം. വരും നാളുകളില്‍ ആയിരക്കണക്കിന് കോര്‍സെയര്‍ ബോട്ടുകള്‍ സമുദ്രങ്ങളില്‍ വിന്യസിക്കാനാണ് പെന്റഗന്‍ പദ്ധതിയിടുന്നത്.
ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാരോണിക് ടെക്‌നോളജീസ് എന്ന കമ്പനിയുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതാണ്. 2022 സെപ്റ്റംബറില്‍ ആരംഭിച്ച ഒരു കമ്പനി ചുരുങ്ങിയ കാലം കൊണ്ട് യുഎസ് നേവിയില്‍ നിന്ന് 392 മില്യണ്‍ ഡോളറിന്റെ പ്രൊഡക്ഷന്‍ കരാറാണ് സ്വന്തമാക്കിയത്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫണ്ടിങ്ങിലൂടെ കമ്പനിയുടെ ആകെ മൂല്യം 9.25 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ യുഎസ് നേവി സീല്‍ ഉദ്യോഗസ്ഥനായ ഡിനോ മാവ്‌റൂക്കാസ് ആണ് കമ്പനിയുടെ സിഇഒ. 1,300ലധികം ജീവനക്കാരുള്ള കമ്പനി ഇപ്പോള്‍ ചൈനയുടെ നാവിക ശേഷിയെ പ്രതിരോധിക്കാന്‍ യുഎസ് കപ്പല്‍ നിര്‍മാണ ശാലകള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്തിടെ 180 അടി നീളമുള്ള, 150 മെട്രിക് ടണ്‍ ഭാരം ചുമക്കാന്‍ ശേഷിയുള്ള ‘മൊറോഡര്‍’ എന്ന ഭീമന്‍ ഡ്രോണ്‍ കപ്പലും സാരോണിക് പുറത്തിറക്കിയിട്ടുണ്ട്.
അപ്പാച്ചെ പൈലറ്റുമാരുടെ ഈ രക്ഷാപ്രവര്‍ത്തനം കേവലമൊരു യാദൃശ്ചിക ദൗത്യമല്ല. വരാനിരിക്കുന്ന യുദ്ധങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും എങ്ങനെയായിരിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണിത്. മനുഷ്യന്റെ ചോരയും ജീവനും ബലികൊടുക്കാതെ, നിര്‍മിതബുദ്ധിയുടെ കരുത്തില്‍ കടലിലെ ഏത് കൊടുങ്കാറ്റിനെയും ശത്രുക്കളെയും നേരിടാന്‍ ഡ്രോണ്‍ ബോട്ടുകള്‍ക്ക് കഴിയുമെന്ന് ‘കോര്‍സെയര്‍’ തെളിയിച്ചു കഴിഞ്ഞു. സമുദ്ര സുരക്ഷയുടെ ചരിത്രം ഇനി കോര്‍സെയറിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തപ്പെടും.
















