ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്കും ഖാർഗ് ദ്വീപ് അടക്കം ,ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും വെനിസ്വേലയെപ്പോലെ, അവരുടെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കം മുതൽ, ഇറാന്റെ തീരത്ത് ഒരു പ്രധാന എണ്ണ ടെർമിനൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിൽ സമാധാന സാധ്യതകൾ അവസാനിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇറാന്റെ വിവിധ ഇടങ്ങളിൽ അമേരിക്ക ഇന്ന് ആക്രമണം നടത്തിയത്.
ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ പെട്രോകെമിക്കൽ പ്ലാന്റിന് നേരെയായിരുന്നു അമേരിക്കയുടെ ആക്രമണം. അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർക്കപ്പെട്ടതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നും ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചായിരിക്കും തങ്ങൾ ചർച്ചകൾ നടത്തുകയെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ബലപ്രയോഗത്തിലൂടെ കരാറിൽ എത്തിച്ചേരാനാവില്ലെന്നാണ് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി പറയുന്നത്. അതേസമയം അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ അറിയിച്ചു. കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ ആക്രമിച്ചെന്നും ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. അമേരിക്കയുടെ ഭീഷണികൾക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കിയത്.
Story Highlights : Trump says US will hit Iran ‘very hard tonight’
















