കോട്ടയം: ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന സർക്കാർ വാഗ്ദാനം ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. സംസ്ഥാനത്തെ എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബസ് സ്റ്റാൻഡിനുള്ളിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കുറച്ചുനേരം ഗതാഗതം തടസപ്പെടുകയും യാത്രക്കാർക്ക് അസൗകര്യം നേരിടുകയും ചെയ്തു.
സർക്കാർ പ്രഖ്യാപനം പൂർണമായും നടപ്പാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് തുല്യമായ യാത്രാ ആനുകൂല്യം ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സ്ഥലത്ത് നിന്നും മാറ്റിയത്. കോട്ടയം സ്റ്റാൻഡിനുള്ളിലെ ബസിൽ കയറിയാണ് പ്രതിഷേധിച്ചത്. എന്നാൽ, ബസിനുള്ളിലെ യാത്രക്കാരെല്ലാം പ്രതിഷേധക്കാർക്കെതിരെ തിരിഞ്ഞു. രാവിലെ ജോലിക്ക് പോകാനും ആശുപത്രി ആവശ്യങ്ങൾക്കായും എത്തയതായിരുന്നു ഭൂരിഭാഗം യാത്രക്കാരും. മണിക്കൂറുകളോളം ബസ് തടഞ്ഞത് ഇവരെ ദുരിതത്തിലാക്കി. പലരും പ്രതിഷേധക്കാരോട് കയർത്തു.
ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.കെഎസ്‌ആർടിസിയുടെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുമെന്നാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും മുമ്പ് പറഞ്ഞിരുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ബിജെപി നേരത്തേ തീരുമാനിച്ചിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വിഷയത്തിൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും ബിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.
















