Explainers

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഒരു സര്‍ക്കാരും ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ധനപരമായ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഒരു രൂപയുടെ നികുതി പോലും വര്‍ധിപ്പിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ബജറ്റവതരണ്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനുമുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടാകുമ്പോള്‍ അദ്ഭുതകരമായ മാറ്റം കേരളത്തിലുണ്ടാകും.

കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് മിഷന്‍ സമുദ്ര. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയയ ഏവിയേഷന്‍ ഹബ്ബാക്കാനുള്ള പദ്ധതിയും ബജറ്റിലുണ്ട്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപ നിലനില്‍ക്കുമ്പോഴാണ് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നത് പരിശോധിക്കാന്‍ ഫെര്‍ഫോമന്‍സ് ഓഡിറ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.

സ്വകാര്യ നിക്ഷേപങ്ങളെ കൊണ്ടു വരാന്‍ വേണ്ടിയുള്ളതാണ് ബജറ്റെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം ശരിയാണ്. അദ്ദേഹത്തിന്റെ ആക്ഷേപത്തെ പൂര്‍ണമായും സ്വീകരിക്കുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തിലുണ്ടാകണം. 87,012 കോടി രൂപയുടെ ഇപ്പോള്‍ നല്‍കേണ്ട ബാധ്യതയും 5 ലക്ഷം കോടി കടവുമുള്ള ഒരു സംസ്ഥാനത്തിന് പൊതുമേഖലയില്‍ എന്ത് സംരംഭമാണ് തുടങ്ങാന്‍ സാധിക്കുന്നത്? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടി മത്സരിക്കുകയാണ്. കേരളത്തില്‍ ഒരു നിക്ഷേപവും പാടില്ലെന്നാണോ. അതല്ല ഈ സര്‍ക്കാരിന്റെ നയം. ഞങ്ങള്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. അതുവഴി മാത്രമെ സമ്പദ്ഘടന മെച്ചപ്പെടുത്താനാകൂ. ഫിഷറീസ് എക്സോപോര്‍ട്ടും ലോജിസ്റ്റിക്സ് പാര്‍ക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. കരാര്‍ ജീവനക്കാരെ നിയമിച്ചാണ് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എത്ര കാലമായി അവിടെയൊക്കെ നിയമനം നടന്നിട്ട്. ട്രാകോ കേബിള്‍ പൂട്ടിപ്പോയി. അഗ്രോ മെഷനറി കോര്‍പറേഷനും ട്രാവന്‍കൂര്‍ സിമെന്റ്സും പൂട്ടലിന്റെ വക്കിലാണ്. നമ്മള്‍ ഓരോരുത്തരും നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് ഒരു നിയമനം പോലും നടത്താന്‍ ശേഷിയില്ലാത്ത ഈ സ്ഥാപനങ്ങളൊക്കെ നിലനില്‍ക്കുന്നത്. കേരളത്തെ 25 വര്‍ഷം പിന്നിലേക്ക് നടത്തുകയെന്നതല്ല ഞങ്ങളുടെ നയം. കേരളത്തെ 25 വര്‍ഷം മുന്നിലേക്ക് കൊണ്ടു പോകാനാണ് ഞങ്ങള്‍ അധികാരത്തില്‍ എ്തതിയത്. തൊഴില്‍ സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പണമുണ്ടാക്കി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി പാവങ്ങളെ സഹായിക്കാനാണ്. പഴയതു പോലെ ആകാനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്.

ജീവനക്കാര്‍ക്ക് ഡി.എ പോലും നല്‍കിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഈ കുടിശികയൊക്കെ വരുത്തിവച്ച അതേ പിണറായി വിജയനാണ് അതേക്കുറിച്ച് ചോദിക്കുന്നത്. ജീവനക്കാര്‍ തിരിച്ച് ചോദിക്കും. പിണറായി വിജയന്റെ സര്‍ക്കാരാണ് മെഡിസെപ്പ് തകര്‍ത്തത്. പത്ത് വര്‍ഷം മുന്‍പുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുറിച്ചല്ല, പിണറായി വിജയന്‍ സര്‍ക്കാരിനെ കുറിച്ചാണ് ജീവനക്കാരുടെ പരാതി. ഡി.എ കുടിശികയും ഡി.ആര്‍ കുടിശികയും വരുത്തിയതും ലീവ് സറണ്ടര്‍ അടിച്ചു മാറ്റിയതും പിണറായി സര്‍ക്കാരാണ്.

20 ശതമാനം വരെ ആല്‍ക്കഹോളിക് കണ്ടന്റുള്ള വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞത് പിണറായി സര്‍ക്കാരാണ്. പക്ഷെ അവര്‍ ഇത് പറഞ്ഞതല്ലാതെ നികുതി തീരുമാനിച്ചില്ല. അത് ഈ സര്‍ക്കാര്‍ തീരുമാനിച്ചു. പത്ത് കൊല്ലം ഭരണത്തില്‍ ഇരുന്നിട്ടും കര്‍ഷകരില്‍ നിന്നും ധാന്യം ശേഖരിച്ച് ഒരു ലിറ്റര്‍ മദ്യം പോലും അവര്‍ ഉണ്ടാക്കിയില്ലല്ലോ.

പത്ത് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തിലാണ് സ്ത്രീസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. അതിനെ കുറിച്ച് പരിശോധിക്കും. തിരഞ്ഞെടുപ്പ് കാലത്ത് പണം വിതരണം ചെയ്യാന്‍ തയാറാക്കിയ പട്ടികയെ കുറിച്ചും അന്വേഷിക്കും. ഇതിനു മുന്‍പുള്ള സര്‍ക്കാരുകള്‍ അതത് കാലങ്ങളില്‍ പേ കമ്മിഷന്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പേ കമ്മിഷനെ നിയോഗിച്ചത്. ഡി.എയും ഡി.ആറും ലീവ് സറണ്ടറും ഉള്‍പ്പെടെ എല്ലാ കുടിശികയാക്കി. അതിനു ശേഷം തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അതെല്ലാം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ബാധ്യത മുഴുവന്‍ ഈ സര്‍ക്കാരിന്റെ തലയിലാക്കി. എന്നിട്ടാണ് ഇവിടെ വന്നിരുന്ന് ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.

ആരോഗ്യ മേഖലയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ഒരു ഡസണ്‍ പദ്ധതികളാണ് ഇവര്‍ ഇല്ലാതാക്കിയത്. കാരുണ്യ പദ്ധതിയും ഇല്ലാതാക്കി. എല്ലായിട്ടും കടംവരുത്തിവച്ചു. കേന്ദ്ര വിരുദ്ധ പ്രഖ്യാപനം നടത്താനല്ല, കേരളത്തിന്റെ ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് ബജറ്റ് അവതരിപ്പിച്ചത്. നികുതി വര്‍ധനവിന് വേണ്ടിയാണ് നിക്ഷേപങ്ങള്‍ കൊണ്ട് വരുന്നതും തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതും എം.എസ്.എം.ഇകള്‍ ആരംഭിക്കുന്നതും സിനിമയെ വ്യവസായമാക്കിയതുമൊക്കെ. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചല്ലാതെ വരുമാനം ഉണ്ടാക്കാനാകില്ല.

പ്ലാനിംഗ് ബോര്‍ഡിനെ തിങ്ക് ടാങ്ക് ആക്കുമെന്ന് പറഞ്ഞതിലാണ് പ്രതിപക്ഷ നേതാവിന് വിഷമം. സര്‍ക്കാരിനെ കൂടി ഉപദേശിക്കുന്ന തരത്തിലേക്ക് പ്ലാനിംഗ് ബോര്‍ഡിനെ മാറ്റുന്നതില്‍ എന്താണ് പ്രശ്നം. പ്രസംഗത്തിലും വര്‍ത്തമാനത്തിലും പത്രസമ്മേളനത്തിലും പറയുന്ന ക്ലീഷേ വാക്കുകളില്‍ കുരുങ്ങിക്കിടക്കാന്‍ ഞങ്ങളില്ല. പുതുയുഗ കേരളത്തിനു വേണ്ടിയുള്ള പുതിയ കാര്യങ്ങളാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്.

പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണിത വീടുകളേക്കാള്‍ കുറവ് വീടുകളാണ് പത്ത് വര്‍ഷം കൊണ്ട് ലൈഫ് പദ്ധതിയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആ വിഭാഗങ്ങള്‍ക്ക് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്സിഡി നല്‍കണമെന്ന് നിയമസഭയില്‍ കൈകൂപ്പി ആവശ്യപ്പെട്ടിട്ടും അതിന് തയാറായില്ല. ഇപ്പോള്‍ മണ്ണെണ്ണയ്ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ സബ്സിഡി നല്‍കി. അത് അവരുടെ സങ്കടം കണ്ടിട്ട് ഹൃദയത്തില്‍ തൊട്ട് നടപ്പാക്കിയതാണ്. മത്സ്യ മേഖലയില്‍ വിപ്ലവകരമായ തീരുമാനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പി.എം ശ്രീ പദ്ധതി

പിണറായി വിജയന്‍ സര്‍ക്കാരാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. എന്നിട്ട് ഒപ്പിട്ടതിനെ ന്യായീകരിച്ചു. പിന്നീട് പിന്‍വലിക്കാനുള്ള കത്തല്ല, മരവിപ്പിക്കാനുള്ള കത്താണ് അയച്ചത്. കരാറില്‍ മരവിപ്പിക്കാന്‍ ഏന്ത് പ്രൊവിഷനാണുള്ളത്. ഞങ്ങളോട് പിന്മാറാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവര്‍ക്ക് ഒപ്പിട്ടതിനു ശേഷം പിന്മാറാതിരുന്നത് എന്തുകൊണ്ടാണ്?

പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന വി. ശിവന്‍കുട്ടി ദേശാഭിമാനിയില്‍ പി.എം ശ്രീയെ ന്യായീകരിച്ച് എഴുതിയ ലേഖനം തന്നെയാണ് പിണറായി വിജയനുള്ള മറുപടി;

‘പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ചിലര്‍. അതില്‍ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ട്. പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണ്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട് (പേജ് 17 പാരഗ്രാഫ് 3). മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച ഏകസംസ്ഥാനവും കേരളമാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിച്ചശേഷം എന്‍സിഇആര്‍ടി പുസ്തകങ്ങളും എസ്സിഇആര്‍ടി പുസ്തകങ്ങളും ചേര്‍ത്തുനിര്‍ത്തിയാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. അക്കാദമികപരമായി ഏതു പുസ്തകം സ്വീകരിച്ചാലും അതിലെ ഏതു പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നു തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് എന്‍സിഇആര്‍ടി രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ കേരളം അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുകയും പഠിപ്പിക്കുകയും ചെയ്തത്. ഇതിലും തൃപ്തിയില്ലാത്തവര്‍ പിഎം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. എതിര്‍ക്കുന്ന ചില ദേശീയപാര്‍ടികള്‍ക്ക് ഈ വിവരങ്ങള്‍ വേഗത്തില്‍ ശേഖരിച്ച് ജനങ്ങളെ അറിയിക്കാനും കഴിയും.?’

‘കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണംകൂടി ഉപയോഗപ്പെടുത്തിയാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറല്‍ തത്വങ്ങളില്‍ വിശ്വസിക്കുന്ന കേരളം പദ്ധതികളെ നിരാകരിക്കുന്നത് ജനദ്രോഹപരമായ നിലപാടുകളായി മാറ്റുകയും ചെയ്യും. സമഗ്രശിക്ഷാ, പിഎം പോഷണ്‍ സ്റ്റാര്‍സ്, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്നിവയും ഉന്നതവിദ്യാഭ്യാസമേഖലയിലെ പിഎം ഉഷയും ഇതിനകംതന്നെ നാം നടപ്പാക്കിവരുന്നു. ഈ പദ്ധതികളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 2022 മുതല്‍ സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയം 2020-ലെ 86 നിര്‍ദേശങ്ങളുമായി ബന്ധപ്പെടുത്തി പുനക്രമീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം തനതുപദ്ധതികള്‍ നടപ്പാക്കി. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വകുപ്പ് തീരുമാനിച്ചത്.’

ശിവന്‍കുട്ടി പറഞ്ഞതു തന്നെ പിണറായി വിജയനോടും പറഞ്ഞാല്‍ പോരെ.

ആയുഷ്മാന്‍ ആരോഗ്യ മന്ദിറിന്റെ കാര്യത്തിലും ആദ്യം നടപ്പാക്കില്ലെന്നു പറഞ്ഞവര്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അതു നടപ്പിലാക്കി.

ഇഷ്ടമുള്ള കരിക്കുലം പഠിപ്പിക്കാമെന്ന് വി ശിവന്‍കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സഹായം ആരുടെയും ഔദാര്യമല്ല. പേരിലല്ല കാര്യം. കേരളം നല്‍കുന്ന ജി.എസ്.ടിയുടെ പകുതിയും കേന്ദ്രത്തിനാണ് പോകുന്നത്. ഒരു കുഴപ്പവും ഇല്ലെന്ന് പറയുന്നവര്‍ പി.എം ശ്രീ മരവിപ്പിച്ചത് എന്തിനാണ്. മരവിപ്പിച്ചും എന്ന് പറഞ്ഞതു തന്നെ തട്ടിപ്പാണ്. മരവിപ്പിക്കാന്‍ അധികാരം ഇല്ലെന്ന് പറയുന്ന എഗ്രിമെന്റിലാണ് ഒപ്പിട്ടത്. മന്ത്രിസഭാ അംഗങ്ങള്‍ അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കരാറില്‍ ഒപ്പിട്ടതിന് എതിരെയാണ് ഞാന്‍ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞത്.