News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി. അരൂപ് റോയ് പുതിയ അധ്യക്ഷനെന്ന് വിമത പക്ഷം പ്രഖ്യാപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് മുതിര്‍ന്ന എംഎല്‍എ അരൂപ് റോയിയെ പുതിയ പ്രസിഡന്റാക്കി പ്രഖ്യാപിച്ചത്. തങ്ങളാണ് യഥാര്‍ഥ ടിഎംസിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപക മമത ബാനര്‍ജിയുടെ നേതൃത്വത്തെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.

സമാന്തര സംഘടനാ സംവിധാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അഭിഷേക് ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തതായും വിമത ക്യാമ്പ് അറിയിച്ചു. നിയമസഭയ്ക്ക് പുറമെ പാര്‍ട്ടിതലപ്പത്തേക്കും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണെന്ന സൂചനയാണ് വിമതവിഭാഗം നല്‍കുന്നത്.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ, നിയമസഭാ-പാര്‍ലമെന്ററി രംഗങ്ങളില്‍ ഉണ്ടായ കൂട്ടവിശ്വാസവഞ്ചനകള്‍ക്കും ശേഷം മമത ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. വിമതവിഭാഗത്തിന്റെ പുതിയ നീക്കം മമതയെ വീണ്ടും വലിയ തിരിച്ചടി സൃഷ്ടിക്കും.