ഒരു പൊതു മേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ബജറ്റില്‍ എവിടെയാണ് കരിമണല്‍ ഖനനം സ്വകാര്യവല്‍കരിക്കും എന്ന് പറഞ്ഞതെന്നും ഇല്ലാ കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം ആവശ്യപ്പെട്ട്, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസത്തിനകം ഉദ്യോഗസ്ഥര്‍ക്കു നോട്ട് നല്‍കിയത് അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദനാണ്. ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍ ആണ്. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന മദ്യനയം ഇടതു സര്‍ക്കാരിന്റേതാണ്. ഇതിനായി വിദേശമദ്യച്ചട്ടത്തില്‍ ഭേദഗതി നടത്തി.
ബക്കാഡി ആവശ്യപ്പെട്ട പ്രകാരം നികുതി നിശ്ചയിക്കാനുള്ള നടപടിക്രമങ്ങളും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ആയതിനാല്‍ നടപ്പാക്കാനായില്ല. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിശോധിച്ച ശേഷം പുതിയ സര്‍ക്കാര്‍ കൂടിയ നികുതിയാണ് നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018-19ല്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വീര്യമുള്ള ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്കറിന് 78 ശതമാനം നികുതിയാണ് മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. 2023ല്‍ അത് 115 ശതമാനമാക്കി. ഷിവാസ് റീഗലില്‍നിന്നും ജോണി വാക്കറില്‍നിന്നും കൈനീട്ടി വാങ്ങിയിട്ടാണോ 78 ശതമാനം നികുതി നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വാക്കുമാറുകയോ യൂടേണ്‍ അടിക്കുകയോ യു.ഡി.എഫ് ചെയ്യില്ല. സപ്ലൈകോയെ സര്‍ക്കാര്‍ സബ്‌സിഡി സഹായം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലാക്കും. എല്ലാം അടച്ചുപൂട്ടുകയല്ല ചെയ്യാന്‍ പോകുന്നത്. കെഎസ്ഇബിയും കെ.എസ്.ആര്‍.ടി.സിയും നവീകരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ എവിടെയൊക്കെ പരാജയപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ധവളപത്രം രാഷ്ട്രീയ വിമര്‍ശനമല്ല. കേരളത്തിന്റെ ഭാവിയെ കെട്ടിപ്പടുക്കാനുള്ള ആധികാരിക രേഖ. ഭാവിയില്‍ എന്തുചെയ്യണമെന്ന കൃത്യമായ ദിശാബോധമാണ് ബജറ്റ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ മേല്‍ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറക്കും. സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കും. കരിമണല്‍ ഖനനത്തിന് നാല് പൊതുമേഖല കമ്പനികളെ ഒരു കണ്‍സോര്‍ഷ്യമാക്കും. കെഎംഎംഎല്‍, കെല്‍ട്രോണ്‍, ടൈറ്റാനിയം തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുക. എന്തുപറഞ്ഞാലും നവ ലിബറല്‍ നയം എന്നു പറയുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഈ സര്‍ക്കാര്‍ ഉപയോഗിക്കും. മന്ത്രിമാരുടെ ഓഫീസിലും സേവനം ഉപയോഗിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ ഗവേര്‍ണന്‍സ് ഉണ്ടാകും. ജനങ്ങളുടെ മേല്‍ നയാ പൈസയുടെ ബാധ്യത അടിച്ചേല്‍പ്പിക്കില്ല. വരുമാന ചോര്‍ച്ച തടയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പെന്‍ഷന്‍ കമ്പനിയുടെ കടം 17,175 കോടിയാണെന്നും ഈ സര്‍ക്കാറിന്റെ തലയിലാണ് ആ കടമെന്നും പറഞ്ഞു.
അതേസമയം, പിഎം ശ്രീയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി. ആര്‍.എസ്.എസ് വിഷസര്‍പ്പങ്ങള്‍ക്കു മുന്നില്‍ വച്ച വിളക്കു കൊളുത്തിയത് ഇടതുസര്‍ക്കാര്‍ ആണെന്നും പി.എം ശ്രീ പിന്‍വലിക്കാനാണോ മരവിപ്പിക്കാനാണോ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്.എസ്.കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും പിന്നീടു വേണ്ടെന്നു വച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ പദ്ധതി നടപ്പാക്കാനില്ലെന്നു പറഞ്ഞു ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കരിക്കുലം സ്വാതന്ത്ര്യം അടിയറവയ്ക്കില്ലെന്നും സ്‌കൂളുകള്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തതിനെതിരെ സി.പി.എമ്മില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് പിണറായി വിജയനെ ചൊടിപ്പിച്ചു. അതൊക്കെ വല്ലാത്ത പൂതിയാണെന്നും തന്നെ നേതാവായി തിരഞ്ഞെടുത്തതില്‍ പാര്‍ട്ടിയില്‍ ഒരു എതിര്‍പ്പു പോലും ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കരിമണല്‍ മേഖലയില്‍ സ്വകാര്യവത്കരണം എന്നത് സര്‍ക്കാര്‍ നയമല്ലെന്നും ബജറ്റില്‍ അത്തരത്തില്‍ ഒരു വാക്കു പോലും പറയുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍. ആലപ്പുഴയില്‍ കരിമണല്‍ വാരാന്‍ അനുമതി നല്‍കിയത് ആരാണെന്നും ആരാണു കൊണ്ടുപോകുന്നതെന്നും തന്നെ കൊണ്ടു പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സതേണ്‍ ഇക്കണോമിക് കോറിഡോര്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ്. കോള്‍ ഇന്ത്യ ലിമിറ്റഡ്, കെഎംഎംഎല്‍, കെല്‍ട്രോണ്‍, ടൈറ്റാനിയം, എന്‍എഫ്ടിഡിസി എന്നീ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. ഖനനമില്ല മറിച്ച് വാല്യൂ അഡീഷന്‍ നടത്തി കോടികള്‍ വരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പോക്കറ്റ് കാലിയാകാതെ ഖജനാവ് നിറയ്ക്കും. കേരളാ മോഡല്‍ മന്ദിച്ചിരിക്കുകയാണെന്നും നിയോ കേരളാ മോഡല്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.