തിരുവനന്തപുരം നഗരസഭയിലെ നൂറു വാര്‍ഡിലെയും ജനങ്ങള്‍ ഇതൊന്ന് ഓര്‍ത്തിരിക്കണം. വോട്ടു ചോദിക്കാന്‍ വീടിനു മുമ്പില്‍ മുന്നണികളും സ്ഥാനാര്‍ത്ഥികളും വരുമ്പോള്‍ ചോദ്യം ചോദിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ടുകുത്തി പ്രതിഷേധിക്കുക തന്നെ വേണം. ഏത് അഹങ്കാരത്തിനും, കൈവിട്ട കളിക്കും ജനം മറുപടി കൊടുക്കുമെന്ന് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും നിയമനസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കാട്ടിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ തലസ്ഥാന നഗരസഭയില്‍ നടന്നു കൊണ്ടിരിക്കുന്ന ഭരണപരമായ സ്തംഭനം എങ്ങനെ ഉണ്ടായെന്ന്, ആരാണ് ഉണ്ടാക്കിയതെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും. കള്ളം പറഞ്ഞ് ജനത്തെ കബളിപ്പിക്കാമെന്നോ, തല്ലി തോല്‍പ്പിച്ച് എതിര്‍ ശബ്ദം ഇല്ലാതാക്കാമെന്നോ കരുുന്ന പാര്‍ട്ടികള്‍ മൂഢസ്വര്‍ഗത്തിലാണെന്നേ പറയാനുള്ളൂ.
കാരണം, പുതിയ കൗണ്‍സില്‍ അധികാരത്തിലെത്തി 6 മാസവും 4 ദിവസവുമാകുമ്പോള്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 19 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് ആരോപിച്ച് എല്‍.ഡി.എഫിന്റെ 16 കൗണ്‍സിലര്‍മാര്‍ രാവിലെ പത്തരയോടെയാണ് മേയറുടെ ഓഫിസ് ഉപരോധിച്ചത്. ചേംബറിലേക്ക് കടക്കാന്‍ മേയര്‍ സ്ഥിരം ഉപയോഗിക്കുന്ന വഴി അടച്ചായിരുന്നു എല്‍.ഡി.എഫ് അംഗങ്ങളുടെ സമരം. ഉച്ചയ്ക്ക് 12.10ന് മേയര്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തെത്തി. കാത്തു നിന്ന ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കൊപ്പം നേരെ ചേംബറിലേക്ക്.
മേയറെ കണ്ടതും എല്‍.ഡി.എഫ് അംഗങ്ങളുടെ മുദ്രാവാക്യം വിളി കൂടുതല്‍ ഉച്ചത്തിലായി. മറ്റൊരു വാതില്‍ വഴി ചേംബറിലേക്ക് കടക്കാമായിരുന്നെങ്കിലും സ്ഥിരം ഉപയോഗിക്കുന്ന വഴി തന്നെ മേയര്‍ തിരഞ്ഞെടുത്തു. ഈ വഴിയില്‍ ഇരിപ്പുറപ്പിച്ച ഏതാനും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കിടയിലൂടെ മേയര്‍ ചേംബറിലേക്കു കടക്കാന്‍ ശ്രമിച്ചത് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിലത്ത് ഇരിക്കുകയായിരുന്നവരുടെ മുകളിലേക്കു വീണതോടെ സ്ഥലത്ത് കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. നിലത്തുവീണ മേയര്‍ എഴുന്നേല്‍ക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂട്ടപ്പൊരിച്ചിലിനിടെ, സന്ദര്‍ശകര്‍ക്കായി നിരത്തിയിട്ടുള്ള കസേരയുടെ വക്കില്‍ തലയിടിച്ചാണ് എല്‍.ഡി.എഫ് അംഗവും സ്ഥിര സമിതി അധ്യക്ഷയുമായ സിന്ധു ശശിയുടെ നെറ്റി പൊട്ടിയത്.
ഏറെ നേരത്തെ ബഹളത്തിനൊടുവില്‍ പൊലീസ് എത്തി ഓരോരുത്തരെയായി പിടിച്ചു മാറ്റി. തമ്മിലടിയും തര്‍ക്കത്തിനും അര മണിക്കുറിനു ശേഷമാണ് മേയര്‍ ചികിത്സ തേടിയത്. എല്‍.ഡി.എഫ് അംഗങ്ങളില്‍ ചിലരെ പൊലീസ് ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡപ്യൂട്ടി മേയര്‍ ജി.എസ്.ആശാനാഥ്, മരാമത്ത് സ്ഥിര സമിതി അധ്യക്ഷ ജി.എസ് മഞ്ജു, ബി.ജെ.പി കൗണ്‍സിലര്‍മാരായ ആര്‍.സി.ബീന, ജയാ രാജീവ്, പി.എസ്.മിനി, വി.ജി.ഗിരികുമാര്‍, ദീപ എസ്.നായര്‍, എസ്.എസ്.ശ്രുതി എന്നിവരും എല്‍ഡിഎഫ് അംഗങ്ങളായ വഞ്ചിയൂര്‍ പി.ബാബു, കെ.ശ്രീകുമാര്‍, ആര്‍.പി.ശിവജി, എസ്.എസ്.സിന്ധു, രാഖി രവികുമാര്‍, ആര്‍.വീണ കുമാരി, ടി.കെ രഞ്ജിത്ത് എന്നിവരുമാണ് ചികിത്സ തേടിയത്.
ശരിക്കും ഇപ്പോള്‍ കോര്‍പ്പറേഷന്‍ ഒരു ആസുപത്രിയിലെ ഓര്‍ത്തോ വാര്‍ഡിനു സമമാണ്. തമ്മില്‍ത്തല്ലില്‍ കൈയ്യൊടിഞ്ഞവരും കാല് ഒടിഞ്ഞവരുമെല്ലാം പ്ലാസ്റ്ററിട്ടിട്ടുണ്ട്. മേയര്‍ പ്രതിയായി കേസും വന്നിട്ടുണ്ട്. പരസ്പരം കേസ് കൊടുത്തും, പ്രതികളാക്കിയും അടിച്ചൊടിച്ചുമൊക്കെ പോരാട്ടം മുന്നേറുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കോര്‍പ്പറേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് ആവശ്യങ്ങള്‍ നടക്കാതെ പോകുന്നു എന്നതാണ് വസ്തുത. അതേസമയം,
സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ കോര്‍പറേഷന്‍ ഭരണം പ്രതിസന്ധിയിലേക്ക്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് ആവശ്യം. നിയമപരമല്ലാതെ സത്യപ്രതിജ്ഞത ചെയ്ത അംഗങ്ങളുടെ വോട്ട് അസാധുവെന്ന് ചൂണ്ടിക്കാട്ടും. കോടതി വിധി എല്‍.ഡി.എഫിന് അനുകൂലമായാല്‍ ബി.ജെ.പി ഭരണത്തിന് തന്നെ തിരിച്ചടിയാകും.
ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ ജയിലിലായതിനാല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗണ്‍സിലറായ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരം മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫിസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കയ്യാങ്കളിയില്‍ മേയറെയും മുന്‍മന്ത്രിമാരെയും പ്രതി ചേര്‍ത്ത് കേസെടുത്തു. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ് അടക്കമുള്ള സി.പി.എം നേതാക്കള്‍ നഗരസഭയിലെത്തിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അതേസമയം, മേയറെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബി.ജെ.പി ആരോപിച്ചു.
അതേസമയം, ആര്‍. സുഗതനെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവെച്ചത്. വട്ടിയൂര്‍ക്കാവിനടുത്തുള്ള ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുഗതനെ, ആകാശത്തേക്ക് വെടിവെച്ചാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. 2023ലും 2025ലും പൊലീസ് ഇയാളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന് ശേഷവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു എന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
46 മേയര്‍മാര്‍ കോര്‍പറേഷന്‍ ഭരിച്ചെങ്കിലും, കോര്‍പറേഷന്‍ ആസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ക്കു പരുക്കേല്‍ക്കുന്നത് രണ്ടാം തവണ. 2018 ല്‍ കൗണ്‍സില്‍ യോഗത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ അന്ന് മേയറായിരുന്ന വി.കെ.പ്രശാന്തിന് പരുക്കേറ്റിരുന്നു. കഴുത്തിന്റെ ലിഗമന്റ് വലിഞ്ഞ് 3 ദിവസത്തോളം പ്രശാന്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ വി.വി.രാജേഷിന്റെ കണങ്കാലിനാണ് പരുക്ക്. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രാജേഷ് വൈകിട്ടോടെ ആശുപത്രി വിട്ടു.
എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് കോര്‍പറേഷന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്ന കൗണ്‍സില്‍ യോഗത്തിലെ പരാമര്‍ശത്തിനു പിന്നാലെയാണ് 2018 ല്‍ സംഘര്‍ഷമുണ്ടായത്. രൂക്ഷമായ ബഹളം കാരണം കൗണ്‍സില്‍ യോഗം പിരിച്ചു വിട്ട ശേഷം ചേംബറിലേക്ക് മടങ്ങുമ്പോള്‍ ഗോവണിയില്‍ വച്ച് ബിജെപി അംഗങ്ങള്‍ പ്രശാന്തിനെ തടഞ്ഞു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുമാണ് പ്രശാന്തിന്റെ കഴുത്തിന് ക്ഷതമേറ്റത്.
















