Kerala

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 152 തസ്തികള്‍ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായി. ഫാര്‍മസിസ്റ്റ് ഗ്രേഡ് II – 60, നഴ്സിംഗ് ഓഫീസര്‍ – 47, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II – 33, മെഡിക്കല്‍ ഓഫീസര്‍ – 12 എന്നിങ്ങനെയാണ് അനുവദിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ ജില്ലാ മേധാവിമാരും ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും. നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് തസ്തികകള്‍ അനുവദിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തസ്തിക സൃഷ്ടിച്ചെങ്കിലും ജീവനക്കാരുടെ കുറവുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കണ്ടെത്തി തസ്തികകള്‍ അനുവദിച്ചിരുന്നില്ല. ഇതോടെ ഫയല്‍ ചുവപ്പുനാടയില്‍ കുരുങ്ങി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ. മുരളീധരനെ സമീപിച്ചിരുന്നു. അടിയന്തരമായി തസ്തികകള്‍ അനുവദിച്ച് നിയമനത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പാണ് ഇതോടെ പാലിക്കപ്പെട്ടത്.

മാത്രമല്ല മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയ ജീവനക്കാരുടെ കുറവ് കാരണം കുടുബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് മനസിലായതോടെയാണ് എത്രയും വേഗം തസ്തികകള്‍ അനുവദിച്ച് ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മെഡിക്കല്‍ ഓഫീസര്‍മാര്‍ അടിയന്തരമായി ആവശ്യമുള്ള ഒന്‍പത് ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് 12 എണ്ണം അനുവദിച്ചത്. ഇതില്‍ നാലെണ്ണം കാസര്‍കോടാണ്.

കോട്ടയം, ഇടുക്കി,എറണാകുളം, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഓരോ മെഡിക്കല്‍ ഓഫീസര്‍മാരെയും അനുവദിച്ചു. ഓരോ ജില്ലയിലും അനുവദിച്ച എണ്ണം നഴ്സിംഗ് ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് II , ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II എന്നിവരുടെ എണ്ണം ക്രമത്തില്‍ ബ്രാക്കറ്റില്‍. തിരുവനന്തപുരം (4,4,4), കൊല്ലം (3,3,1),പത്തനംത്തിട്ട (2,3,1), ആലപ്പുഴ (2,5,3), കോട്ടയം (4,4,2), ഇടുക്കി (1,2,1), എറണാകുളം (4,7,4), തൃശൂര്‍ (4,5,3), പാലക്കാട് (2,5,2), മലപ്പുറം (4,6,2), കോഴിക്കോട് (4,4,2), വയനാട് (1,2,1), കണ്ണൂര്‍ (5,6,3), കാസര്‍കോട് (7,4,4).

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ആശ്രയമായ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ഒഴിവുകള്‍ അടിയന്തരമായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.