ജനങ്ങളുടെ പണംകൊണ്ട് ജീവിക്കുന്ന ഇരുകാലികള്‍ എന്നുതന്നെ വിളിക്കാം സിനിമാക്കാരെ. ചെയ്യുന്ന തലവഴിത്തരങ്ങളെയെല്ലാം ‘ഗോസിപ്പുകള്‍’ എന്ന ഓമനപ്പേരിട്ട് അസാധുവാക്കി കളയുന്ന വിരുതന്‍മാര്‍. ഒരു സംഘടനാ സംവിധാനം ഇല്ലാതിരുന്ന കാലം വരെ താരങ്ങളെ കുറിച്ചുള്ള അപഖ്യാതികളെല്ലാം ഗോസിപ്പുകളായിരുന്നു. 90കള്‍ക്കു മുമ്പായിരുന്നു ഇത്തരം ഗോസിപ്പുകള്‍ കൂടുതലായും കേട്ടിരുന്നത്. എന്നാല്‍, താരങ്ങള്‍ക്കും വേണം ഒരു സംഘടന എന്ന ചിന്തയുണ്ടായത്, എല്ലാക്കാലത്തും, താരങ്ങള്‍ സിമ്പളന്‍മാരും ബ്യൂട്ടി ക്യൂന്‍സും ആയിരിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. സമ്പത്തു കാലത്ത് തൈ പത്തു വെച്ചവരെല്ലാം വാര്‍ദ്ധക്യ കാലത്ത് മൃഷ്ടാന്നം ഉണ്ട് ജീവിച്ചപ്പോള്‍, പാവം അഷ്ടിക്കു വകയില്ലാതെ ഇരന്നും, അനാഥായത്തിലും, വൃദ്ധസദനത്തിലുമെല്ലാം ജീവിച്ചു മരിച്ചകുറേ സിനിമാ പ്രവര്‍ക്കരുണ്ട്.
അവരുടെ ഗതി തങ്ങള്‍ക്കും ഉണ്ടാകരുതേ എന്നു കണ്ടാണ് വാര്‍ദ്ധക്യ സഹജമായ രോഗം ബാധിച്ചവരെയും സമാനമായി, ജോലിയെടുത്തു ജീവിക്കാന്‍ കഴിയാത്തവരെയും സഹായിക്കാനെന്ന രീതിയില്‍ താരങ്ങള്‍ സംഘടന തുടങ്ങിയത്. ആരംഭിച്ചപ്പോഴുണ്ടായ ശൂരത്വം പിന്നീട് ഓരോ വേളയിലും കൂടിയും കുറഞ്ഞുമിരുന്നു. എന്നാല്‍, പുരുഷാധിപത്യ സ്വഭാവമുള്ളതണ് താര സംഘടനയെന്ന അമര്‍ഷം പണ്ടേ പുകഞ്ഞിരുന്നു. പെണ്ണിലും ശൂരത്വമുള്ളവരും തറുതലയും വേണ്ടിവന്നാല്‍ തല്ലാനും കെല്‍പ്പുള്ളവരുണ്ടെന്ന് ചിലയിടങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ് ദിലീപ്-ഭാവന കേസ് വന്നു വീഴുന്നത്. ഇതോടെ അമ്മയില്‍ പടലപ്പിണക്കവും, തമ്മില്‍പ്പോരും രൂക്ഷമായി. ഇതിനിടയില്‍ സ്ത്രീപക്ഷ ശാക്തീകരണം സൈഡിലൂടെ നടന്നു.
എല്ലാമറിയാമെങ്കിലും ഒന്നും പറയാതെ താരരാജാക്കന്‍മാര്‍ നിശബ്ദത പാലിച്ചു. അതില്‍ മോഹന്‍ലാല്‍ മാത്രം ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തി. അവിടെയും ഇവിടെയും തൊടാതെ കാര്യങ്ങള്‍ പറഞ്ഞെന്നു വരുത്തി. പക്ഷെ, അപ്പോഴും വ്യക്തമായ നിലപാട് ഏതെങ്കിലും വിഷയത്തില്‍ പറയണമെന്ന പിടിവാശി ചിലര്‍ക്കുണ്ടായിരുന്നു. മലയാള സിനിമാ മേഖലയെ തന്നെ താങ്ങി നിര്‍ത്തിയിരിക്കുന്നവര്‍ക്കെതിരേ അത്തരക്കാര്‍ക്ക് പെട്ടെന്ന് ഒന്നും പറയാനാവാത്ത സ്ഥിതി. അവര്‍ കാത്തിരുന്നു. പൊട്ടിത്തെറിയുടെ സ്വഭാവം മനസ്സിലാക്കി ചാടി വീഴുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ന്യൂ-ജെന്‍ സംവിധായകരും ആര്‍ട്ടിസ്റ്റുകളും സംഘടനയിലേക്കു വന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിഞ്ഞു.
അങ്ങനെ, പിടിച്ചു നില്‍ക്കാനോ തൂങ്ങി ആടാനോ നില്‍ക്കാതെ മോഹന്‍ലാല്‍ തന്റെ സ്ഥാനം ഒഴിഞ്ഞ് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. ഒഴിഞ്ഞു എന്ന് വാക്കാല്‍ പറഞ്ഞതല്ല, എഴുതി നല്‍കി. അങ്ങനെ അമ്മ എന്ന സിനിമാ താരങ്ങളുടെ സംഘടന വഴിയാധാരമായി മാറുമെന്ന ഘട്ടത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. രണ്ടു പാനലുകള്‍ മത്സരിച്ചു. ശ്വേതാ മേനോന്‍ നയിച്ച പാനല്‍ വിജയിച്ചു. കുക്കു പരമേശ്വന്‍ സെക്രട്ടറിയും ശ്വേതാ മേനോന്‍ പ്രസിഡന്റുമായി കമ്മിറ്റി വന്നു. അമ്മ സംഘടനയ്ക്ക് വനിതാ പ്രസിഡന്റ് വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ അമ്മ എന്ന വാക്കിന് പൂര്‍ണ്ണത വന്നുവെന്ന് താരങ്ങളും പറഞ്ഞു.
പക്ഷെ, പിന്നീടുണ്ടായതെല്ലാം സിനിമയെ വെല്ലുന്ന കാര്യങ്ങള്‍. ടിനിടോമും അന്‍സിബയും തമ്മിലുള്ള വഴക്ക്, അതിരുകള്‍ കടന്ന് വര്‍ഗീയതയും തീവ്രവാദവുമെല്ലാം വന്നു. കമ്മിറ്റി ചെയ്തതെല്ലാം അഴിമതികളാണെന്ന വിവാദങ്ങള്‍ ഓരോന്നായി ഉയര്‍ന്നു. വാര്‍ദ്ധക്യം ബാധിച്ചവരെ സഹായിക്കാന്‍ പണമില്ലാത്തപ്പോഴും ആഡംബരത്തിനും ആഘോഷങ്ങള്‍ക്കും പണം കണ്ടെത്തി. ഇതും വിവാദത്തിലേക്കു നീങ്ങി. ഒടുവില്‍ അമ്മയിലെ വനിതാ നേതാവും മുട്ടുമടക്കി രാജിവെച്ചുവെന്ന് വിളിച്ചു പറഞ്ഞു. ഭാരവാഹിത്വം മാത്രമല്ല, സംഘടനാ അംഗത്വവും കളയുന്നുവെന്നാണ് പറഞ്ഞത്. ജനറല്‍ബോഡി ഡെഡ്‌ബോജി ആകാതിരിക്കാന്‍ അവിടെയും ഇടനിലക്കാര്‍ ഇറങ്ങി. അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കി. ഭാഗ്യത്തിന് പാലക്കാടുകാരുടെ കരുണകൊണ്ട് രമേഷ് പിഷാരഡി എം.എല്‍.എ ആയി. അതുകൊണ്ട് അദ്ദേഹത്തെ പിടിച്ച് അഡ്‌ഹോക്ക് കമ്മിറ്റി കൊടുത്തു.
മറ്റൊരാളും നിലവില്‍ രമേഷ് പിഷാരഡിയോളം വിശ്വാസ്യത ഇല്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞതാണ് ഇതിനു കാരണം. മുകേഷ്, ഗണേഷ് എല്ലാവരും എം.എല്‍.എമാരായിരുന്നതാണ്. എന്നിട്ടും രമേഷിലെത്തിയത് അതുകൊണ്ടാണ്. പക്ഷെ, ഇപ്പോള്‍ അമ്മയുടെ ഓഫീസ് തുറക്കാനോ, ഇരിക്കാനോ പറ്റാത്ത സ്ഥിതിയാണ്. പഴയ കമ്മിറ്റി ഭാരവാഹികള്‍ ഭരണം നടത്തുന്നുമില്ല. അമ്മയിലെ ഇപ്പോഴത്തെ അച്ഛനായ രമേഷ് പിഷാരഡി ഓഫീസിനു പുറത്ത് നില്‍ക്കുമ്പോള്‍ അമ്മയുടെ പ്രസിഡന്റ് രാജിക്കത്ത് കൊടുക്കാതെ നടക്കുകയാണ്. എന്തുകൊണ്ടാണ് ശ്വേതാമേനോന്‍ രാജിക്കത്ത് കൊടുക്കാത്ത്. രാജിവെച്ചെന്ന് പറയുകയും എന്നാല്‍ രാജിക്കത്ത് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് തന്ത്രമാണോ എന്നതാണ് അറിയേണ്ടത്. അമ്മ സംഘടനയില്‍ ഇപ്പോള്‍ അമ്മ ശ്വേതാ മേനോനാണ്. അച്ഛനാകട്ടെ രമേഷ് പിഷാരഡിയും.
അച്ഛനെ ഓഫീസില്‍ കയറ്റാതെ അമ്മ നില്‍ക്കുമ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാലിയരിക്കുകയാണ്. ഇനി ശ്വേതാ മേനോനാണ് പറയേണ്ടത്. താന്‍ രാജിക്കത്ത് കൊടുക്കുമോ അതോ അമ്മ പ്രസിഡന്റായി ഇരിക്കുമോ എന്ന്.
















