നടന് മോഹന്‍ലാലിന്റെ ആനക്കൊമ്പ് കൈവശം വെച്ചിരിക്കുന്ന കേസ് നിലനില്‍ക്കെ കൂടുതല്‍ ആനക്കൊമ്പുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. വനം വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചതില്‍, നിലവില്‍ നാല് ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വെച്ചതിന് കോടതിയില്‍ വിചാരണ നേരിടുന്നതല്ലാതെ തന്റെ പക്കല്‍ മറ്റ് ആറ് ആനക്കൊമ്പുകള്‍ കൂടി ഉണ്ടെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ഇതും ചേര്‍ത്ത് നടന്റെ പക്കലുള്ള ആകെ ആനക്കൊമ്പുകളുടെ എണ്ണം 10 ആയി ഉയര്‍ന്നു. കൂടാതെ ആനക്കൊമ്പില്‍ കൊത്തിയെടുത്ത 13 വിഗ്രഹങ്ങളും തന്റെ പക്കലുണ്ടെന്ന് നടന്‍ വനംവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു.
കേരള വനംവകുപ്പ് അടുത്തിടെ പ്രഖ്യാപിച്ച വണ്‍ ടൈം ആംനസ്റ്റി സ്‌കീം (പൊതുമാപ്പ് പദ്ധതി) പ്രകാരമാണ് മോഹന്‍ലാല്‍ മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് (DFO) ഈ പുതിയ വിവരങ്ങള്‍ അടങ്ങിയ സ്വമേധയായുള്ള പ്രഖ്യാപനം നടത്തിയത്. കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്റെ തറവാട്ടു വസതിയിലാണ് ഈ ആനക്കൊമ്പുകളും വിഗ്രഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. ഇതെല്ലാം പാരമ്പര്യമായി കിട്ടിയതെന്നാണ് മോഹന്‍ലാല്‍ അവകാശപ്പെടുന്നത്. തന്റെ പക്കല്‍ പുതുതായി വെളിപ്പെടുത്തിയ ആറ് ആനക്കൊമ്പുകള്‍ പാരമ്പര്യമായി ലഭിച്ചതാണെന്നാണ് മോഹന്‍ലാല്‍ അപേക്ഷയില്‍ അവകാശപ്പെടുന്നത്. അതേസമയം, നേരത്തെ വിവാദത്തിലായ രണ്ട് ജോടി (നാല് എണ്ണം) ആനക്കൊമ്പുകള്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റും സമ്മാനമായി ലഭിച്ചതാണെന്നും 13 വിഗ്രഹങ്ങള്‍ കുടുംബപരമായി ലഭിച്ചതാണെന്നും നടന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മോഹന്‍ലാലിന്റെ ഓഫീസിലെ എ.ജെ. മാത്യു നല്‍കിയ കത്ത് പ്രകാരം, 152 സെന്റീമീറ്റര്‍, 122 സെന്റീമീറ്റര്‍, 114 സെന്റീമീറ്റര്‍ നീളമുള്ള മൂന്ന് ജോടി ആനക്കൊമ്പുകള്‍ നടന് തന്റെ അമ്മൂമ്മയായ ഗൗരിക്കുട്ടിയമ്മയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണെന്ന് രേഖകളില്‍ പറയുന്നു. നടന്‍ വെളിപ്പെടുത്തിയ 13 ആനക്കൊമ്പ് വിഗ്രഹങ്ങള്‍ക്ക് ആകെ 45.76 കിലോ ഗ്രാം തൂക്കമുണ്ട്. ഇതില്‍ വിഗ്രഹങ്ങളും ഉള്‍പ്പെടുന്നുണ്ട്. 2011 ഒക്ടോബറിലാണ് മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയില്‍ ആദായനികുതി വകുപ്പ് മിന്നല്‍ റെയ്ഡ് നടത്തുന്നത്. സാമ്പത്തിക രേഖകള്‍ തിരഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് വലിയ രീതിയില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളായിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നത് കുറ്റകരമായതിനാല്‍ കേസ് വനംവകുപ്പിന് കൈമാറി. തുടര്‍ന്ന് വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (Ownership Certificate) വനംവകുപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്, മോഹന്‍ലാലിന് നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു.
കൃത്യമായ ചട്ടങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മോഹന്‍ലാലിനെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്ന കേസാണ് ഇതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിചാരണക്കോടതിയും ഹൈക്കോടതിയും ഈ നീക്കം തള്ളിക്കളഞ്ഞു.
മോഹന്‍ലാല്‍ സമര്‍പ്പിച്ച പുതിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തിന്റെ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള ആനക്കൊമ്പുകളുടെയും വിഗ്രഹങ്ങളുടെയും കൃത്യമായ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ച വനംവകുപ്പ്, ഇവ യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ തന്നെയോ എന്ന് ഉറപ്പിക്കാനും ഏത് ആനയുടേതാണെന്ന് കണ്ടെത്താനും ഡി.എന്‍.എ (DNA) പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്ന് പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ അനുമതിയില്ലാതെ കൈവശം വെക്കുന്നത് കടുത്ത ക്രിമിനല്‍ കുറ്റമാണ്.
നേരത്തെ രണ്ട് ജോടി ആനക്കൊമ്പുകളുടെ കാര്യത്തില്‍ മാത്രം വന്യജീവി കുറ്റകൃത്യത്തിന് കേസെടുത്ത വനംവകുപ്പ്, മോഹന്‍ലാലിന്റെ പക്കലുണ്ടായിരുന്ന ആനക്കൊമ്പ് വിഗ്രഹങ്ങളുടെ കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വന്‍തോതില്‍ കൂടുതല്‍ ആനക്കൊമ്പുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ തീരുമാനങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകും. ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക ആംനസ്റ്റി നിയമം വഴി താരത്തിന് നിയമപരമായ സംരക്ഷണം ലഭിക്കുമോ അതോ വിചാരണ നേരിടേണ്ടി വരുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പില്‍ തീര്‍ത്ത ശ്രീ കൃഷ്ണന്‍, ശ്രീരാമന്‍, തിരുപ്പതി ബാലാജി, ദശാവതാരം തുടങ്ങിയ ദൈവ വിഗ്രഹങ്ങളാണുള്ളത്. ഇതില്‍ തിരുപ്പതി ബാലാജി വിഗ്രഹത്തിന് മാത്രം 7.86 കിലോഗ്രാം തൂക്കമുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച്, ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട മൃഗങ്ങളുടെ ഭാഗങ്ങള്‍ കൈവശം വെച്ചാല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷയും കുറഞ്ഞത് 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
















