പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം വായ്പയെടുത്തുകഴിഞ്ഞു. പത്ത് കൊല്ലത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമർശനം. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ കടമെടുപ്പിൻെറ കാര്യത്തിൽ വി.ഡി.സതീശൻ സർക്കാരും പിന്നിലല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭരണത്തിലേറി രണ്ട് മാസത്തിനകം സർക്കാർ 10400 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തു.മെയ് 26നായിരുന്നു ആദ്യം കടമെടുത്തത് പിന്നീടിങ്ങോട്ട് ഈ മാസം 21ന് എടുത്ത 2200 കോടി രൂപ ഉൾപ്പെടെ മൊത്തം 5 തവണകളായിട്ടാണ് 10400 കോടി രൂപ കടമെടുത്തത്. ഡിസംബർ വരെയുളള സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 23000 കോടി രൂപയാണ്. ഡിസംബർ വരെ വായ്പയെടുക്കാനുളള തുകയുടെ ഏതാണ്ട് പകുതിയോളം വി.ഡി സതീശൻ സർക്കാർ രണ്ട് മാസം കൊണ്ട് കടം വാങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വായ്പയെടുക്കുന്നത്. പ്രിയദർശിനി സൌജന്യ ബസ് യാത്ര അടക്കമുളള സാമ്പത്തിക ബാധ്യത വരുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്.ഓണക്കാല ചെലവുകൾക്ക് കൂടി ഇനി പണം കണ്ടത്തേണ്ടതുണ്ട്.അതോടെ കടമെടുപ്പ് ഇനിയും കൂടുമെന്ന് ഉറപ്പാണ്.
Story Highlights : Two months after UDF government’s borrowing crosses Ten Thousand Crore
















