പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി. എന്നാല്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആഭ്യന്തരമന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ, വന്ദേമാതരം പൂര്‍ണമായി ആലപിച്ച ശേഷം സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ചു.
സമ്മേളനം തുടങ്ങിയ ആദ്യ ദിവസത്തിന് ശേഷം പ്രധാനമന്ത്രി മോദി സഭയില്‍ എത്തിയത് അവസാന ദിവസമായ ഇന്നാണ്. ഈ സമ്മേളന കാലയളവില്‍ ആകെ പത്ത് മിനിറ്റില്‍ താഴെ മാത്രമാണ് മോദി സഭയില്‍ ചിലവഴിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. കഴിഞ്ഞ 19 ദിവസമായി സഭയില്‍ എത്താതിരുന്ന അമിത് ഷായും ഇന്ന് സഭയില്‍ ഹാജരായിരുന്നു. എന്നാല്‍ പെല്ലറ്റ് ആക്രമണത്തിന് ഉത്തരവിട്ട ആഭ്യന്തര വകുപ്പിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് തുടക്കം മുതല്‍ പ്രതിപക്ഷം സഭയില്‍ വലിയ ബഹളം വെച്ചു. തുടര്‍ന്ന് സ്പീക്കര്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്ന് മിനിറ്റോളം നീണ്ട വന്ദേമാതര ആലാപനം കഴിഞ്ഞയുടനെ സ്പീക്കര്‍ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭാ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
തുടര്‍ച്ചയായി സഭയില്‍ നിന്ന് വിട്ടുനിന്ന അമിത് ഷാ അവസാന ദിവസം മുഖം രക്ഷിക്കാന്‍ എത്തിയപ്പോള്‍ അതിന് കൂട്ടുനില്‍ക്കില്ലെന്ന് തങ്ങള്‍ നേരത്തെ തന്നെ സ്പീക്കറെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. ചോദ്യങ്ങളെ ഭയന്ന് സര്‍ക്കാര്‍ സഭയില്‍ നിന്നും ഒളിച്ചോടുകയാണ്. പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതിന് മുന്‍പ് ഭരണപക്ഷം ഇങ്ങനെ ഒളിച്ചോടുന്ന കാഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും ഈ വിഷയത്തില്‍ അമിത് ഷാ മറുപടി പറയും വരെ സഭയ്ക്ക് പുറത്ത് ശക്തമായ പ്രക്ഷോഭം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് കവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും മറ്റും നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു.
ജന്തര്‍ മന്തറില്‍ വെടിവെപ്പ് നടന്നിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിമാര്‍ നേരത്തെ സഭയില്‍ പറഞ്ഞത്. എന്നാല്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ രേഖകള്‍ ലഭ്യമായിരിക്കെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്രത്തിനെതിരെ കെ.സി വേണുഗോപാല്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഡീലിമിറ്റേഷന്‍ അടക്കമുള്ള ബില്ലുകള്‍ പാസാക്കുമെന്ന് വീരവാദം മുഴക്കിയവര്‍ പ്രതിപക്ഷത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ് ഒടുവില്‍ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാല സമ്മേളനം വരെ സഭ പിരിഞ്ഞ സാഹചര്യത്തില്‍, ഇനി വരും ദിവസങ്ങളില്‍ സഭയ്ക്ക് പുറത്ത് വിഷയം സജീവമായി നിലനിര്‍ത്തി സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
















