ഡി.ജി.പി. എസ്. ശ്രീജിത്ത് എ.ഡി.ജി.പി.യായിരുന്നപ്പോൾ അനുമതിയില്ലാതെ വിദേശത്തെ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നേരിട്ടു ഹാജരായ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലം ആണ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോൾ അന്വേഷണം ആവശ്യമില്ലെന്നതിന്റെ അർത്ഥം പിന്നീട് ഉണ്ടാകുമോ എന്നാണോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഉറച്ചതീരുമാനമില്ലല്ലോയെന്നും വിമർശിച്ചു. ആഭ്യന്തര സെക്രട്ടറിയുടേത് പ്രധാന തസ്തികയാണ്. അതിന്റെ ഉത്തരവാദിത്വം കാട്ടിയില്ലെങ്കിൽ നിരന്തരം കോടതിയിൽ വരേണ്ടിവരുമെന്നും പറഞ്ഞു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ദിപിൻ എടവന നൽകിയ ഹർജി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കോടതി തീർപ്പാക്കി.

















