World

താങ്ങുമോ ഇനിയും ദുരന്തം ?: നേപ്പാളില്‍ രണ്ടാം പ്രളയ സാധ്യതാ മുന്നറിയിപ്പ്

നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന് പിന്നാലെ മേഖലയില്‍ വീണ്ടും വന്‍ ദുരന്തത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നേപ്പാള്‍-ചൈന അതിര്‍ത്തിക്ക് സമീപം നദിയില്‍ രൂപപ്പെട്ട തടസ്സം ഏതുനിമിഷവും തകര്‍ന്ന് രണ്ടാമതൊരു വെള്ളപ്പൊക്കത്തിന് വഴിവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്‌മെന്റ് (ICIMOD) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ അവശിഷ്ടങ്ങളും പാറക്കല്ലുകളും അടിഞ്ഞുകൂടി താത്കാലിക തടയണകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴി ഉയര്‍ന്ന പ്രദേശങ്ങളില്‍ വലിയതോതില്‍ ജലം കെട്ടിക്കിടക്കുകയാണ്. തടസ്സങ്ങള്‍ പെട്ടെന്ന് തകര്‍ന്നാല്‍ വലിയ പ്രളയമുണ്ടാകും. ഈ സാധ്യത മുന്നില്‍ക്കണ്ട് ജിലോങ് പോര്‍ട്ട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തുടര്‍ച്ചയായ ആഘാതങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ മരണം 170 ആയി എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 142 ഇന്ത്യാക്കാരടക്കം 403 വിനോദ സഞ്ചാരികളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷന്‍ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. കേരളത്തില്‍ നിന്ന് പുറപ്പെട്ട 36 അംഗം സംഘം സുരക്ഷിതരാണ്. ബിഹാറിലും, യുപിയിലും ജാഗ്രത തുടരുന്നു.

അപ്രതീക്ഷിതമായി എത്തിയ മിന്നല്‍ പ്രളയത്തില്‍ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. നേപ്പാള്‍ ടൂറിസം ബോര്‍ഡ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആകെ 403 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന സംശയവുമുണ്ട്. ടിബറ്റന്‍ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടര്‍ന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്.

12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാന്‍സ്മിഷന്‍ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തില്‍ തകര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പല സ്ഥലങ്ങളിലേക്കും റോഡ് മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്നില്ല. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. നേപ്പാള്‍ സര്‍ക്കാരുമായി ഇന്ത്യന്‍ എംബസി നിരന്തം ബന്ധപ്പെടുന്നുണ്ട്. തമിഴ് നാട്ടില്‍ നിന്നുള്ളവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. രണ്ട് സംഘങ്ങളായി പുറപ്പെട്ട 105 ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ ഇന്ന് പ്രത്യേക സംഘത്തെ അയക്കും. അടിയന്തര സാധനങ്ങളുമായി ഇന്ത്യയുടെ C 130 ഹെര്‍ക്കുലീസ് നേപ്പാളിലേത്തിയിട്ടുണ്ട്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രതയിലാണ്. ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 86000 പേരെ ഒഴുപ്പിച്ചു